ദമാം: മതപരമായ തീര്‍ത്ഥാടനത്തിനും വിനോദ സഞ്ചാരത്തിനുമായി സൗദിയിലെത്തുന്നവരെ രാജ്യത്തിനെതിരായ സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുക്കുന്നതായി റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ കസ്റ്റഡിയിലെടുത്ത് അന്യായമായ വിചാരണങ്ങള്‍ക്ക് വിധേയമാക്കുകയും ദീര്‍ഘകാല ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മിഡില്‍ ഈസ്റ്റ് ഐയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ആംനസ്റ്റി ഇന്റര്‍നാഷണല്‍, അല്‍ഖ്‌സ്ത് എന്നീ മനുഷ്യാവകാശ സംഘടനകളാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും മിഡില്‍ ഈസ്റ്റ് ഐ പറയുന്നു.
2022 ജൂലൈ മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള കാലയളവില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ അറസ്റ്റിലായ 9 വിദേശികളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും മിഡില്‍ ഈസ്റ്റ്, ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. നാല് പേര്‍ ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിനിടെയാണ് അറസ്റ്റിലായത്.
അമ്ര് അബ്ദുല്‍ ഫത്താഹ് എന്നയാള്‍ (ഫ്രഞ്ച് പൗരന്‍) 2024 ജൂണില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെയാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ വഴി സൗദി സര്‍ക്കാരിനെ ‘അപമാനിച്ചു’ എന്നും കുറ്റാരോപിതരെ പ്രശംസിച്ചു എന്നും ആരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. ജയിലില്‍ ഇദ്ദേഹം ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിസയിലെ പൊരുത്തക്കേടിനും അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ‘ ഒരു സാധാരണ വിസ തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്നാണ് എന്റെ ഭര്‍ത്താവ് അറസ്റ്റിലായത്. അബ്ദുല്‍ ഫത്താഹിന്റെ ഭാര്യ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഹമ്മദ് അല്‍-ദൂഷ് (ബ്രിട്ടീഷ് പൗരന്‍) ബാങ്ക് ഓഫ് അമേരിക്കയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ, കുടുംബത്തോടൊപ്പം സൗദി സന്ദര്‍ശിച്ച് യു.കെയിലേക്ക് മടങ്ങാനിരിക്കെ 2024 ഓഗസ്റ്റില്‍ റിയാദ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. സൗദിയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഇട്ട ചില പോസ്റ്റുകളുടെ പേരിലാണ് അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൊന്നും സജീവമല്ലാതിരുന്ന ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ കുടുംബവുമായി പങ്കുവെക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല.
ഉംറ നിര്‍വഹിക്കുന്നതിനിടെ മറ്റൊരു രാജ്യത്തെ രാഷ്ട്രീയ തടവുകാരനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന കടലാസ് ഉയര്‍ത്തിപ്പിടിച്ചതിനും, ഷിയാ മതപരമായ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ എടുത്തതിനും ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.
തടവിലാക്കപ്പെട്ട പലരെയും അവര്‍ക്ക് മനസിലാകാത്ത അറബി ഭാഷയിലുള്ള രേഖകളില്‍ നിര്‍ബന്ധിതമായി ഒപ്പിടുവിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തടവുകാര്‍ക്ക് കുടുംബവുമായി ഫോണില്‍ സംസാരിക്കാന്‍ അനുവാദമുണ്ടെങ്കിലും ജയില്‍ സാഹചര്യങ്ങളെക്കുറിച്ചോ, ആരോഗ്യത്തെക്കുറിച്ചോ, കേസിനെക്കുറിച്ചോ സംസാരിച്ചാല്‍ ഫോണ്‍ കോള്‍ ഉടന്‍ വിച്ഛേദിക്കുകയും കടുത്ത ശിക്ഷ നല്‍കുകയും ചെയ്യും. കൂടാതെ അറബി അല്ലാത്ത മറ്റ് ഭാഷകളില്‍ സംസാരിക്കാനും അനുമതിയില്ല.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ വളരെ ഉയര്‍ന്ന സംഖ്യയിലുള്ള ആളുകള്‍ ഇത്തരത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സൗദിയില്‍ തടവിലായിട്ടുണ്ടാകാമെന്നാണ് സംഘടനകള്‍ വിലയിരുത്തുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളില്‍ വിശ്വസിക്കുന്ന വിദേശ സര്‍ക്കാരുകള്‍ തങ്ങളുടെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
Content Highlight: Social media posts against the state: Reports of pilgrims and tourists being detained in Saudi Arabia.