കൊച്ചി: മുസ്‌ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി എസ്.എൻ.ഡി.പി യോഗം മുഖപത്രം യോഗനാദം. യു.ഡി.എഫ് അധികാരമേറുന്നതിന് മുമ്പ് ലീഗ് കേരളം ഭരിച്ചു തുടങ്ങിയെന്നും അധികാരക്കസേര ഉറപ്പായതോടെ മുസ്‌ലിം ലീഗ് കടുത്ത ഹിന്ദുവിരുദ്ധതയിലേക്ക് മാറിയെന്ന് യോഗനാദം മാനേജിങ് എഡിറ്റർ വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിൽ ആരോപിച്ചു
‘മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കില്ല’ എന്ന തലക്കെട്ടിലാണ് ലേഖനം.
യു.ഡി.എഫ് അധികാരമേറുന്നതിന് മുൻപ് തന്നെ മുസ്‌ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. അധികാരമുറപ്പായതോടെ ലീഗ് നേതാക്കളുടെയും അണികളുടെയും വാക്കുകളിലും പ്രവർത്തികളിലും അപകടകരമായ സൂചനകൾ കണ്ടുതുടങ്ങിയതായും ഇത് കടുത്ത ഹിന്ദുവിരുദ്ധ നിലപാടാണെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.
ലീഗിന്റെ മതേതര, ജനാധിപത്യ വിരുദ്ധതയെ എതിർക്കുന്നവരെ മുസ്‌ലിം വിരുദ്ധരായും വർഗീയവാദികളായും മുദ്രകുത്തി ഒറ്റപ്പെടുത്താൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. മുസ്‌ലിം മതത്തെയല്ല, ലീഗിന്റെ വർഗീയതയെയാണ് താൻ എതിർക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തന്നെ വർഗീയവാദിയെന്ന് വിളിച്ച് തെരുവിൽ ആക്ഷേപിക്കുന്നതും കോലം കത്തിക്കുന്നതും കണ്ടു പേടിച്ചോടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഇതിലും വലിയ പെരുന്നാളിന് ബാപ്പ പള്ളിയിൽ പോയിട്ടില്ല’ എന്നതായിരുന്നു വെള്ളാപ്പള്ളിയുടെ ഈ പ്രതിഷേധങ്ങളിൽ വെള്ളാപ്പള്ളിയുടെ വിമർശനം.
കെ.എം. ഷാജിയെപ്പോലെ വർഗീയ വിഷം ചീറ്റുന്ന നേതാക്കളെ മന്ത്രിയാക്കിയാൽ കേരളത്തിൽ മതസൗഹാർദം പുലരുമെന്ന ലീഗിന്റെ നിലപാട് ഇരട്ടത്താപ്പാണ്. മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് മതം പറയാൻ അർഹതയില്ലെന്നും ലേഖനത്തിൽ പറയുന്നു.
ഹിന്ദുക്കളെ കൊന്നുതള്ളിയ മലബാർ കലാപത്തെ സ്വാതന്ത്ര്യസമരമാക്കിയ തന്ത്രം ഇനി വിലപ്പോകില്ലെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. മാറാട് കലാപത്തിന് പിന്നിലെ കൈകൾ ആരുടേതാണെന്ന് അറിയാമെന്നും അദ്ദേഹം എഡിറ്റോറിയലിലെഴുതി.
ഇന്ത്യയെ മതപരമായി വിഭജിക്കാൻ മുന്നിൽ നിന്ന അഖിലേന്ത്യാ ലീഗിന്റെ അവശിഷ്ടമാണ് കേരളത്തിലെ മുസ്‌ലിം ലീഗെന്നും, അവരുടെ മതേതര നാടകം വെറും കപടമാണെന്നും വിമർശനമുണ്ട്.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൊടുപുഴയിൽ നടന്ന ലീഗ് പ്രവർത്തകരുടെ റാലിയിലെ കൊലവിളി പ്രസംഗങ്ങൾക്കെതിരെയും വെള്ളാപ്പള്ളി നടേശൻ വിമർശനമുന്നയിച്ചു.
ഭരണത്തിന്റെ മറവിൽ തീവ്രവാദ ശക്തികൾക്ക് സംരക്ഷണം ഒരുക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ എസ്.എൻ.ഡി.പി യോഗം ശക്തമായി രംഗത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: SNDP general secretary Vellappally Natesan slams Muslim League