| Sunday, 12th April 2026, 9:11 am

യു.പിയിൽ പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ ഗംഗയിൽ കിടത്തിയത് 12 മണിക്കൂർ; ബാലന് ദാരുണാന്ത്യം

മുഹമ്മദ് നബീല്‍

ലഖ്‌നൗ:പാമ്പുകടിയേറ്റ 14 വയസുള്ള ബാലന് ചികിത്സകിട്ടാതെ ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അമ്രോഹയിലാണ് ഈ ദാരുണ സംഭവം നടന്നത്.

പാമ്പുകടിയേറ്റ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോവാതെ നാട്ടിലെ തന്ത്രിയുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് തന്ത്രിയുടെ നിർദേശമനുസരിച്ച് ശരീരത്തിൽ നിന്നും വിഷമിറക്കുന്നതിനു വേണ്ടി കുട്ടിയെ മുളയിൽ കെട്ടി ഗംഗാ നദിയിൽ ഇറക്കുകയായിരുന്നു.

12 മണിക്കൂറാണ് വിഷമിറങ്ങിപോകുന്നതിന് വേണ്ടി കുട്ടിയെ ഗംഗയിൽ കിടത്തിയത്. തക്കസമയത്ത് പരിചരണം ലഭിക്കാത്തതിനാൽ ശരീരത്തിലാകെ വിഷം വ്യാപിച്ച കുട്ടി മരണപ്പെടുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. ദൃശ്യങ്ങളിൽ കുട്ടി മരണത്തോട് മല്ലിടുമ്പോഴും തന്ത്രിയിലുള്ള അന്ധമായ വിശ്വാസത്തിൽ രക്ഷിതാക്കളടക്കം വിഷമിറങ്ങുന്നത് കാത്ത് നദിക്കരയിലിരിക്കുന്നത് കാണാം.

12 മണിക്കൂറിന് ശേഷവും സുഖം പ്രാപിക്കാത്തതിനാൽ കുട്ടിയെ കുടംബം ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. ഇതേത്തുടർന്ന് മൃതദേഹം ഗംഗാ നദിയിൽത്തന്നെ ഒഴുക്കിവിടുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlight: Snake-bitten child left in Ganga for 12 hours without being taken to hospital; boy dies tragically

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more