| Wednesday, 17th June 2026, 10:02 pm

രോഹിത്തും കോഹ്‌ലിയും ഉള്‍പ്പെടെ ഒരുത്തനുമില്ല; ഇന്ത്യന്‍ ചരിത്രത്തില്‍ ഒരേയൊരു മന്ഥാന, തൂക്കിയത് ഇടിമിന്നല്‍ റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

ഐ.സി.സി വനിത ടി – 20 ലോകകപ്പില്‍ രണ്ടാം മത്സരത്തിലും വിജയിച്ച് മുന്നേറുകയാണ് ഇന്ത്യന്‍ വനിതകള്‍. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നെതര്‍ലാന്‍ഡ്സിനെയാണ് ടീം തകര്‍ത്തുവിട്ടത്. 95 റണ്‍സിനാണ് ഹര്‍മന്‍പ്രീതിന്റെയും സംഘത്തിന്റെയും വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്.

ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയുടെയും ഷെഫാലി വര്‍മയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഉയര്‍ന്ന സ്‌കോറിലെത്തിയത്. 47 പന്തില്‍ 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 74 റണ്‍സ് നേടിയാണ് നേടിയാണ് മന്ഥാന മടങ്ങിയത്. ഇതോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും സ്മൃതിക്ക് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20 600 ഫോര്‍ സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ താരമായിരിക്കുകയാണ് മന്ഥാന.

ടി-20 അധിപന്‍മാരായിരുന്ന രോഹിത് ശര്‍മയ്‌ക്കോ വിരാട് കോഹ്‌ലിക്കോ പോലും നേടാന്‍ സാധിക്കാത്ത അപൂര്‍വ റെക്കോഡാണ് സ്മൃതി തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ടി-20യില്‍ 162 ഇന്നിങ്‌സില്‍ നിന്ന് 4475 റണ്‍സാണ് സ്മൃതി നേടിയത്. ഫോര്‍മാറ്റില്‍ ഒരു സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും താരത്തിനുണ്ട്. നിലവില്‍ 604 ഫോറാണ് മന്ഥാന ഫോര്‍മാറ്റില്‍ അടിച്ചെടുത്തത്. 88 സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

അതേസമയം മത്സരത്തില്‍ ഷെഫാലി 38 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെ 55 റണ്‍സും സ്വന്തമാക്കി. ഇരുവര്‍ക്കും പുറമെ ജമീമ റോഡ്രിഗസ് 19 റണ്‍സും റിച്ചാ ഘോഷ് എട്ട് പന്തില്‍ പുറത്താകാതെ 20 റണ്‍സും നേടി മികവ് പുലര്‍ത്തി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 12 റണ്‍സിന് മടങ്ങിയപ്പോള്‍ ദീപ്തി ശര്‍മ രണ്ട് പന്തില്‍ 10 റണ്‍സ് നേടി പുറത്താകാതെ നിന്നു.

നെതര്‍ലാന്‍ഡ്‌സിന് വേണ്ടി കരോളിന്‍ ഡി ലാംഗെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഐറിസ് സ്വില്ലിങ്, ഹീതര്‍ സീഗേഴ്‌സ്, മിര്‍തി വാന്‍ ഡെര്‍ റാഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content highlight: Smriti Mandhana In Historical Record Achievement For India In T20i

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more