| Friday, 17th April 2026, 10:43 pm

രോഹിത്തിനെ താഴെയിറക്കി; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് സ്മൃതി മന്ഥാന

Sudev A

ഇന്റര്‍നാഷണല്‍ ടി-20യില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പര്‍താരം സ്മൃതി മന്ഥാന. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായാണ് സ്മൃതി മാറിയത്. സൗത്ത് ആഫ്രിക്കക്കെതിരായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലാണ് സ്മൃതി ഈ നേട്ടം കൈവരിച്ചത്. കിങ്സ്മീഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 14 പന്തില്‍ 13 റണ്‍സ് നേടിയാണ് സ്മൃതി മടങ്ങിയത്. ഒരു സിക്‌സര്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു.

മത്സരത്തില്‍ ചെറിയ സ്‌കോറിന് പുറത്തായെങ്കിലും ഇന്ത്യയുടെ ടി-20 ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് സ്മൃതി കളംവിട്ടത്. ഇന്ത്യക്കായി കുട്ടി ക്രിക്കറ്റില്‍ 4244 റണ്‍സാണ് സ്മൃതി ഇതുവരെ നേടിയിട്ടുള്ളത്. ഇന്ത്യക്കായി ടി-20യില്‍ 33 അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയുമാണ് താരം നേടിയിട്ടുള്ളത്. മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മറികടന്നാണ് സ്മൃതിയുടെ മുന്നേറ്റം. രോഹിത് 4231 റണ്‍സ് നേടിയാണ് തന്റെ ടി-20 കരിയര്‍ അവസാനിപ്പിച്ചത്.

അതേസമയം മത്സരത്തില്‍ ഷെഫാലി വര്‍മ ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 20 പന്തുകളില്‍ നിന്നും 34 റണ്‍സ് നേടിയാണ് ഷെഫാലി മിന്നും തുടക്കം നല്‍കിയത്. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. ഇന്ത്യന്‍ സ്‌കോര്‍ 46ല്‍ നില്‍ക്കെയാണ് ഷെഫാലി പുറത്തായത്. സ്മൃതി ടീം സ്‌കോര്‍ 48ല്‍ നില്‍ക്കെയും മടങ്ങി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, കശ്വീ ഗൗതം, ശ്രേയങ്ക പാട്ടീല്‍, രേണുക സിങ് താക്കൂര്‍, ശ്രീ ചരണി.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ടാസ്മിന്‍ ബ്രിട്‌സ്, സുനെ ലൂയിസ്, ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), ആനെറി ഡെര്‍ക്‌സെന്‍, അന്നെകെ ബോഷ്, ക്ലോയി ട്രയോണ്‍, നദീന്‍ ഡി ക്ലെര്‍ക്ക്, സിനാലോ ജാഫ്ത (വിക്കറ്റ് കീപ്പര്‍), അയബോംഗ ഖാക്ക, തുമി സെഖുഖനെ നോന്‍കുലുലെക്കോ മാബ.

Content Highlight: Smrithi Mandhana Break Rohit Sharma Record in T20 Cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more