| Thursday, 28th May 2020, 10:03 pm

എഴ് പതിറ്റാണ്ടുകാലം ജനങ്ങളുടെ ശബ്ദം അടിച്ചമർത്തിയവരാണ് 'സ്പീക്ക് അപ്പ്' നടത്തുന്നത്; കോൺ​ഗ്രസിന്റെ ക്യാമ്പയിനെ പരിഹസിച്ച് സ്മൃതി ഇറാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മോദി സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ലോക്ക് ഡൗൺ നടപടിയും പരാജയമാണെന്ന് ചൂണ്ടിക്കാട്ടി കോൺ​ഗ്രസ് ആരംഭിച്ച സ്പീക്ക് അപ്പ് ഇന്ത്യ ക്യാമ്പയിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.

എഴ് പതിറ്റാണ്ടുകാലം കോടിക്കണക്കിന് ജനങ്ങളുടെ ശബ്ദം അടിച്ചമർത്തിയവരാണ് ഇപ്പോൾ സ്പീക്ക് അപ്പ് ക്യാമ്പയിനുമായി രം​ഗത്തെത്തുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. കൊവിഡ് മഹാമാരിക്കെതിരായുള്ള കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിലുള്ള ജനപിന്തുണയാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. കൊവിഡ് മഹാമാരിയെ ഒറ്റക്കെട്ടായി നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞപ്പോൾ രാജ്യം ഒരുമിച്ച് കൊറോണയ്ക്കെതിരെ പോരാടിയെന്നും അവർ കൂട്ടിച്ചേർത്തു.

കൊവിഡ് കാലത്ത് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ലോക്ഡൗണ്‍ പരാജയമായിരുന്നുവെന്ന് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ‘സ്പീക്ക് അപ് ഇന്ത്യ’ പ്രചരണം കോൺ​ഗ്രസ് ആരംഭിച്ചത്. മോദി സര്‍ക്കാര്‍ കൊവിഡ് വ്യാപന കാലത്ത് പരാജയപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടാണ് ഈ പ്രചരണം.

ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ അവഗണിച്ചതിനെതിരെ സംസാരിക്കാനുള്ള സമയമാണിത്, ഉദാസീനതക്കെതിരെ സംസാരിക്കാനുള്ള സമയമാണിത്, ക്രൂരതക്കെതിരെ സംസാരിക്കാനുള്ള സമയമാണിത് എന്നാണ് പദ്ധതിയെക്കുറിച്ച് കോണ്‍ഗ്രസ് പറഞ്ഞത്.

കൊവിഡ് കാലത്ത് ദുരിതം അനുഭവിച്ച ജനങ്ങളുടെ അഭിമുഖങ്ങള്‍, ഷോര്‍ട്ട് ഫിലിമുകള്‍, വീഡിയോകള്‍ എന്നിവ പ്രസിദ്ധീകരിക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രവര്‍ത്തകരോടും ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more