| Wednesday, 14th January 2026, 1:34 pm

ബ്രില്യന്‍സുകള്‍ നിറഞ്ഞ എക്കോയിലെ ചെറിയൊരു മിസ്‌റ്റേക്ക്, മറുപടിയുമായി സിനിമാപ്രേമികള്‍

അമര്‍നാഥ് എം.

ഒ.ടി.ടി റിലീസിന് ശേഷം സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞുനില്‍ക്കുകയാണ് എക്കോ. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായ എക്കോ പുതുവര്‍ഷദിനത്തിലാണ് ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചത്. ചിത്രത്തിലെ പല ലെയറുകളും കഥാപാത്രങ്ങളുടെ സവിശേഷതകളും സിനിമാപ്രേമികളുടെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

ബാഹുല്‍ രമേശിന്റെ പഴുതുകളില്ലാത്ത തിരക്കഥയാണ് എക്കോയുടെ ഏറ്റവും വലിയ പ്രത്യേകത. പസില്‍ സോള്‍വ് ചെയ്യുന്നതുപോലുള്ള കഥപറച്ചില്‍ സിനിമാപ്രേമികള്‍ ഏറ്റെടുത്തു. എന്നാല്‍ ഇത്രയും ബ്രില്യന്റായ തിരക്കഥയില്‍ സംഭവിച്ച ചെറിയൊരു മിസ്റ്റേക്കാണ് ഇപ്പോള്‍ പല സിനിമാപേജുകളിലെയും ചര്‍ച്ച.

ചിത്രത്തിലെ ഫ്‌ളാഷ്ബാക്ക് രംഗത്തില്‍ സോയിയെ കാണാനായി മോഹന്‍ പോത്തനും കുര്യച്ചനും വരുന്ന രംഗത്തിലാണ് ബാഹുലിന് ചെറിയ മിസ്റ്റേക്ക് സംഭവിച്ചതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സീനില്‍ യോസിയ വളര്‍ത്തുന്ന പട്ടികള്‍ കാരണം പോത്തനും കുര്യച്ചനും ആ വീട്ടിലേക്ക് കയറാനാകുന്നില്ല. സോയിയെ പുറത്തേക്ക് ഇറങ്ങാനും പട്ടികള്‍ സമ്മതിക്കുന്നില്ല.

യോസിയ മരിച്ചു എന്ന വിവരം സോയിയെ അറിയിച്ചിട്ട് പോകാന്‍ നിന്ന ഇരുവര്‍ക്കും പട്ടികള്‍ വെല്ലുവിളിയാകുന്നുണ്ട്. ഭര്‍ത്താവ് മരിച്ചു എന്ന വിവരം ദൂരെ നിന്ന് വിളിച്ചു പറയുന്നത് ശരിയല്ലെന്നായിരുന്നു കുര്യച്ചന്റെ വാദം. ഇത് മോഹന്‍ പോത്തന് സ്വീകാര്യമല്ലായിരുന്നു. പിന്നീട് പോത്തന്‍ അവിടുന്ന് പോവുകയും കുര്യച്ചന്‍ ഒറ്റക്കാകുകയും ചെയ്യുന്നു.

എന്നാല്‍ യോസിയ മരിച്ചിട്ടില്ലെന്നും കുര്യച്ചന്‍ അയാളെ കേസില്‍ കുടുക്കിയതാണെന്നും പോത്തന്‍ സോയി/ മ്ലാത്തി ചേട്ടത്തിയോട് പിന്നീട് ഒരിക്കല്‍ പറയുന്നുണ്ട്. ചിത്രത്തിലെ പ്രധാന ട്വിസ്റ്റുകളിലൊന്നായിരുന്നു ഈ സീന്‍. എന്നാല്‍ യോസിയയുടെ അറസ്റ്റ് പോത്തനും കുര്യച്ചനും ചേര്‍ന്ന് നടത്തിയ നാടകമാണെങ്കില്‍ എന്തിനായിരുന്നു തോണിയില്‍ വെച്ച് അങ്ങനെയൊരു സീനെന്ന് പലരും ചോദിക്കുന്നുണ്ട്.

ബ്രില്യന്റായി എഴുതിയ തിരക്കഥയിലെ വലിയൊരു ലൂപ്പ്‌ഹോളാണ് ഇതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം കമന്റ് ബോക്‌സില്‍ മറുപടിയുമായി ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമ ശ്രദ്ധിച്ച് കണ്ടാല്‍ ഇത് മനസിലാകുമെന്നാണ് പല കമന്റുകളും.

മ്ലാത്തി ചേട്ടത്തിയുടെ പോയിന്റ് ഓഫ് വ്യൂവില്‍ പറയുന്ന ഫ്‌ളാഷ്ബാക്കാണ് ഇതെന്ന് ചൂണ്ടിക്കാണിക്കുന്നു. പട്ടികളില്‍ നിന്ന് സോയിയെ രക്ഷിച്ച കുര്യച്ചന്‍ പിന്നീട് പോത്തനുമായി സംസാരിച്ച കാര്യം പങ്കുവെച്ചതാകാമെന്നും ആ വേര്‍ഷനാണ് സിനിമയില്‍ കാണിച്ചതെന്നും മറുപടികളുണ്ട്.

ഇത്തരമൊരു മിസ്റ്റേക്ക് ബാഹുലിന് സംഭവിച്ചിട്ടുണ്ടോ അതോ ഡയറക്ടര്‍ ബ്രില്യന്‍സാണോ ഇതെന്നും പലരും ചോദിക്കുന്നുണ്ട്. എന്തൊക്കെയായാലും ഈയടുത്ത് വന്നതില്‍ മികച്ച സിനിമകളിലൊന്നാണ് എക്കോ. ഓപ്പണ്‍ എന്‍ഡിങ്ങില്‍ ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കി അവസാനിപ്പിച്ച എക്കോയിലെ പല ബ്രില്യന്‍സുകളും ഇനിയും ചര്‍ച്ചയാകും.

Content Highlight: Small mistake in Eko movie pointed by social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more