അഹമ്മദാബാദ്: ഗുജറാത്തിലെ ഗ്രാമീണ മേഖലകളിൽ തൊഴിലുറപ്പ് വേതനം മുടങ്ങിയിട്ട് ആറുമാസം പിന്നിടുന്നു. വേതനം മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് തൊഴിലാളികൾ.
മാസങ്ങളായി തുടരുന്ന ഈ കുടിശ്ശിക ഉടൻ തീർപ്പാക്കിയില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് തൊഴിലാളി യൂണിയനുകൾ മുന്നറിയിപ്പ് നൽകി.
വേതനം മുടങ്ങിയത് ഗുജറാത്തിലെ തൊഴിലുറപ്പ് പദ്ധതിയെ തന്നെ ബാധിക്കുന്ന ഒരു വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.
സൗരാഷ്ട്രയിലെ ഉന, ഗിർഗഢഡ എന്നീ പ്രദേശങ്ങളാണ് ഈ പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്.
‘തുടർച്ചയായി ജോലി ചെയ്തിട്ടും ഗുജറാത്തിലുടനീളമുള്ള തൊഴിലുറപ്പ് തൊഴിലാളികൾക്കും ജീവനക്കാർക്കും കഴിഞ്ഞ അഞ്ചാറ് മാസമായി വേതനം ലഭിച്ചിട്ടില്ല. ഇതൊരു ചെറിയ കാലതാമസമല്ല, മറിച്ച് ഭരണത്തിലും ഫണ്ട് മാനേജ്‌മെന്റിലും ഉണ്ടായ ഗുരുതരമായ വീഴ്ചകളെയാണ് പ്രതിഫലിപ്പിക്കുന്നത്,’ തൊഴിലുറപ്പ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് രാകേഷ് കുമാർ പറഞ്ഞു.
‘തൊഴിലാളി കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലപ്പുറമായിരിക്കുന്നു. അതിജീവനത്തിനായി ആളുകൾ കടം വാങ്ങേണ്ടി വരികയാണ്. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ, അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്,’ രാകേഷ് കുമാർ കൂട്ടിച്ചേർത്തു.
വേതനം ലഭിക്കുന്നതിലെ താമസം നീണ്ടുപോകുന്നതിനനുസരിച്ച് തൊഴിലാളികൾ കൂടുതൽ പ്രതിസന്ധിയിലാകുകയാണെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുന്നു എന്ന് തിരിച്ചറിഞ്ഞതോടെ യൂണിയൻ നിലപാട് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
കുടിശ്ശികയുള്ള വേതനം ഉടനടി തീർപ്പാക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. കൂടാതെ, ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കുറ്റമറ്റതും ഉത്തരവാദിത്തമുള്ളതുമായ ഒരു പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിൽ വലിയ ഭേദഗതി നടപ്പാക്കിയതിനിടയിലാണ് വേതനം മുടങ്ങിയെന്നുള്ള വാർത്ത പ്രധാനമന്ത്രിയുടെ സംസ്ഥാനത്ത് നിന്നുതന്നെ ഉയരുന്നത്.
Content Highlight: Six months after salary was not paid under the employment guarantee scheme; workers in Gujarat are in crisis