ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ സാഹചര്യം പഴയപടിയാകില്ലെന്ന് ഇറാൻ സൈന്യത്തിന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ഇബ്രാഹിം സോൾഫഗാരി.
തന്ത്രപ്രധാനമായ ഈ കപ്പൽപാതയിലൂടെയുള്ള ഗതാഗതത്തിനായി പുതിയ നിയമങ്ങൾ ഏർപ്പെടുത്തിയതായും ഇബ്രാഹിം സോൾഫഗാരി അറിയിച്ചു.
ഇനിമുതൽ ഇതിലൂടെയുള്ള യാത്ര ഇറാൻ്റെ അനുമതിയെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ഇറാനിലെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
‘ഹോർമുസിലെ സാഹചര്യങ്ങൾ ഇനി പഴയപടിയാകില്ല, കപ്പൽ ഗതാഗതത്തിനുള്ള അനുമതി ഞങ്ങൾ തീരുമാനിക്കും,’ ഇറാൻ സൈനിക വക്താവ് പറഞ്ഞു.
എണ്ണവില ആളിക്കത്തുകയാണെന്നും അത് നിയന്ത്രിക്കുന്നത് തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ജനതയുടെ പ്രതിരോധവും സായുധ സേനയുടെ കരുത്തും അനുനിമിഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സോൾഫഗാരി പറഞ്ഞു.
അതേസമയം, ശത്രുക്കൾ കൂടുതൽ ദുർബലരായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി 15 നിബന്ധനകൾ മുന്നോട്ടുവച്ചിരുന്നു, എന്നാൽ ഇറാൻ ഇത് അംഗീകരിക്കാനാവില്ലെന്നും യുദ്ധം അവസാനിപ്പിക്കുന്നതിന് തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നും പറഞ്ഞു.
ഫെബ്രുവരി 28 മുതൽ അമേരിക്കയും ഇസ്രഈലും ഇറാനിൽ വ്യോമാക്രമണം നടത്തിവരികയാണ്. മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉൾപ്പെടെ ഇതുവരെ 1000 ത്തിലധികം പേർ കൊല്ലപ്പെട്ടു.
ഇസ്രഈൽ, ജോർദാൻ, ഇറാഖ്, യു.എസ് സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചിരുന്നു. ഇത് ആഗോള വിപണികളെയും വ്യോമ ഗതാഗതത്തെയും തടസ്സപ്പെടുത്തുകയും ചെയ്തു.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ പ്രതിസന്ധിയിലായിട്ടുണ്ട്.
Content Highlight: Situation in Strait of Hormuz will not return to normal: Iran