ഭുവനേശ്വര്‍: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടിക്കെതിരെ ആശങ്കകളുന്നയിച്ച് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി. മുസ്‌ലിം വോട്ടര്‍മാരെ ‘ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാര്‍’ ആയി ചിത്രീകരിച്ച് അവരെ ലക്ഷ്യം വയ്ക്കാനുള്ള ഉപകരണമായി എസ്.ഐ.ആര്‍ മാറരുതെന്നും ഖുറേഷി മുന്നറിയിപ്പ് നല്‍കി.
വോട്ടര്‍ പട്ടികയും പൗരത്വവുമായി ബന്ധപ്പെട്ട് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതര സ്വഭാവത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയാണെന്നും ഖുറേഷി ചൂണ്ടിക്കാട്ടി. ഒഡിഷ ലിറ്റററി ഫെസ്റ്റിവലില്‍ (ഒ.എല്‍.എഫ്) സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഐ.ആര്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനെ തടസ്സപ്പെടുത്തിയെന്നും ഖുറേഷി അഭിപ്രായപ്പെട്ടു. ഒഴിവാക്കലിലാണ് എസ്.ഐ.ആര്‍ പ്രക്രിയ കേന്ദ്രീകരിച്ചിരിക്കുന്നത്. വിദേശികളെ കണ്ടെത്താന്‍ എന്ന പേരില്‍ ദശലക്ഷക്കണക്കിന് വോട്ടര്‍മാരെ രേഖകള്‍ നല്‍കാനും പരിശോധനയ്ക്ക് വിധേയമാക്കാനും പ്രേരിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഒരു ആനുകൂല്യമായി കണക്കാക്കരുത്. പരമ്പരാഗതമായി ഇന്ത്യ ‘ലോകത്തിലെ ഏറ്റവും മതേതര രാജ്യ’മായിരുന്നു. എന്നാല്‍ മതേതരത്വം നിലവില്‍ ഭീഷണിയിലാണെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സാഹചര്യങ്ങള്‍ താത്കാലികമാണ്. അത് മാറി ‘ഇന്ത്യയുടെ ആത്മാവ്’ ഒടുവില്‍ സ്വയം ഉറപ്പിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇതിന് മുമ്പും എസ്.ഐ.ആര്‍ സംബന്ധിച്ച് ഖുറേഷി ആശങ്കകളും വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസില്‍ ‘ജനസംഖ്യ നിയന്ത്രണത്തിന് എസ്.ഐ.ആര്‍ വിദ്യ,’ എന്ന പേരില്‍ അദ്ദേഹത്തിന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.വോട്ടര്‍ പട്ടികയില്‍ നിന്ന് കോടിക്കണക്കിന് പേരുകള്‍ ഒഴിവാക്കപ്പെടുന്നത് രാജ്യത്തെ ജനസംഖ്യാ പെരുപ്പം എന്ന പ്രശ്‌നത്തെ പരിഹരിക്കാനാണോ എന്ന് ലേഖനത്തില്‍ അദ്ദേഹം പരിഹസിച്ചിരുന്നു.
‘പതിറ്റാണ്ടുകളായി ഇന്ത്യയെ വേട്ടയാടിയത് ജനപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. നമ്മളങ്ങനെ വെറുതെ ആശങ്കപ്പെടേണ്ടിയിരുന്നില്ല. ഇതിനുള്ള പരിഹാരം തികച്ചും അപ്രതീക്ഷിതമായ ഒരു കോണില്‍ നിന്നാണ് വന്നെത്തിയിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനില്‍ നിന്ന്. പതിറ്റാണ്ടുകളായുള്ള ജനസംഖ്യാനയങ്ങള്‍ക്ക് സാധിക്കാഞ്ഞത് ഏതാനും മാസങ്ങള്‍ കൊണ്ട് എസ്.ഐ.ആര്‍ വഴി സാധിച്ചു,’ ഖുറേഷിയുടെ ലേഖനത്തില്‍ പറയുന്നു.
എസ്.ഐ.ആറിന് മുന്‍പ് ദല്‍ഹിയില്‍ ഏകദേശം 1.45 കോടി വോട്ടര്‍മാരുണ്ടായിരുന്നു. കരടുപട്ടിക വന്നപ്പോള്‍ അത് 97.5 ലക്ഷമായി ചുരുങ്ങി. ഏതാണ്ട് 48 ലക്ഷത്തിന്റെ കുറവ്. മഹാരാഷ്ട്രയില്‍ 9.78 കോടിയോളം വോട്ടര്‍മാരുണ്ടായിരുന്നത് 7.71 കോടിയായി കുറഞ്ഞു. രണ്ടുകോടിയിലധികം പേരാാണ് കരടുപട്ടികയില്‍ നിന്ന് പുറത്തായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ടര്‍പട്ടികയിലെ കണക്കിനെ ജനസംഖ്യാ കണക്കായി പരിഗണിച്ചാല്‍ ഇന്ത്യയുടെ ജനസംഖ്യാപ്രശ്‌നം സ്വയം പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ ഇവിടെ ജനസംഖ്യ 145 കോടി ആയിരിക്കില്ല, 120 കോടിയായി ചുരുങ്ങിയിട്ടുണ്ടാവും. എസ്.ഐ.ആറിന്റെ ഒന്നോ രണ്ടോ ഘട്ടം കൂടി കഴിഞ്ഞാല്‍ നാം ഏറെ കൊതിച്ച 100 കോടി എന്ന ലക്ഷ്യത്തിലേക്ക് അടുക്കുമെന്നും ലേഖനത്തില്‍ ഖുറേഷി പരിഹസിച്ചിരുന്നു.
ഒഴിവാക്കിയ പേരുകളുടെ എണ്ണം കണക്കാക്കിയല്ല എസ്.ഐ.ആര്‍ വിജയമാണോ എന്ന് കണക്കാക്കേണ്ടത്. എസ്.ഐ.ആറില്‍ വലിയ അളവില്‍ പേരുകള്‍ നീക്കം ചെയ്യപ്പെട്ടാല്‍ അത് കാര്യക്ഷമതയുടെ തെളിവല്ല. കുറഞ്ഞ അളവില്‍ പേര് നീക്കം ചെയ്യപ്പട്ടാല്‍ അത് പരാജയത്തിന്റെ ലക്ഷണവുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രജിസ്റ്ററുകള്‍ ആവശ്യമാണ്. വോട്ടര്‍പട്ടിക കുറ്റമറ്റതാവേണ്ടതും അനിവാര്യമാണ്. എന്നാല്‍ രജിസ്റ്ററുകളേക്കാള്‍ യഥാര്‍ഥമായത് ജീവനുള്ള മനുഷ്യരാണെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: ‘SIR cannot become a tool to target Muslims’, says former CEC S Y Quraishi