| Tuesday, 7th April 2026, 2:52 pm

എസ്.ഐ.ആര്‍: ബംഗാളില്‍ 91 ലക്ഷത്തോളം വോട്ടര്‍മാര്‍ പുറത്ത്

നിഷാന. വി.വി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്.ഐ.ആര്‍ പ്രക്രിയയ്ക്ക് ശേഷം ഏകദേശം 91 ലക്ഷത്തോളം ആളുകള്‍ പുറത്ത്.

വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഫെബ്രുവരി 28ന് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം നവംബറില്‍ എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതിന് ശേഷം 63.66 ലക്ഷം ആളുകളെയാണ് നീക്കം ചെയ്തത്. അതായത് ആകെ വോട്ടര്‍മാരുടെ 8.3 ശതമാനത്തോളം വരുന്ന വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തു.

ഇതോടെ വോട്ടര്‍മാരുടെ എണ്ണം 7.66 കോടിയില്‍ നിന്ന് 7.04 കോടിയായി കുറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം സൂക്ഷ്മപരിശോധനയില്‍ 27.16 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കി.

32.68 ലക്ഷത്തിലധികം പേരെ അന്തിമ വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയ ആരംഭിച്ചത് മുതല്‍ ഇതുവരെ ആകെ 90.83 ലക്ഷത്തോളം പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.

ഘട്ടം ഘട്ടമായും സുതാര്യവുമായാണ് എസ്.ഐ.ആര്‍ പ്രക്രിയ നടത്തിയതെന്നും പൂര്‍ണമായ ഉത്തരവാദിത്തം ഉറപ്പാക്കുന്നതായി ജില്ല തിരിച്ചുള്ള ഡാറ്റ ഇപ്പോള്‍ പൊതു രേഖയായി ലഭ്യമാക്കിയിട്ടുണ്ടെന്നും മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘ഇ-സിഗ്നേച്ചര്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ, വോട്ടര്‍മാരെ ഒഴിവാക്കിയതിലും ഉള്‍പ്പെടുത്തിയതിലും നേരിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഈ പ്രക്രിയ മുഴുവന്‍ പൂര്‍ത്തിയാക്കിയത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഘട്ടത്തില്‍ പട്ടികയില്‍ പുതുതായി വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നത് നിയമപരമായ വ്യവസ്ഥകള്‍ക്കും ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദേശങ്ങള്‍ക്കും വിധേയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലെ ആകെയുള്ള 294 സീറ്റുകളില്‍ 152 സീറ്റുകളിലേക്ക് ഏപ്രില്‍ 23-ന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കും. ബാക്കി 142 സീറ്റുകളിലേക്ക് ഏപ്രില്‍ 29-ന് രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക.

രണ്ടാം ഘട്ട വോട്ടര്‍ പട്ടിക ഏപ്രില്‍ ഒമ്പതിന് മരവിപ്പിക്കും. ഈ ഘട്ടത്തില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥിരീകരിച്ചു.

ഒന്നാം ഘട്ട നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞതോടെ നിയമപ്രകാരം പട്ടിക മരവിപ്പിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

ഇനി എന്തെങ്കിലും മാറ്റമുണ്ടാകണമെങ്കില്‍ അത് സുപ്രീം കോടതിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഏപ്രില്‍ 13-നാണ് കേസ് ഇനി കോടതി പരിഗണിക്കുക.

Content Highlight: SIR: Around 91 lakh voters cast their votes in Bengal

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more