| Saturday, 25th July 2026, 2:48 pm

ഇന്ത്യ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ പിച്ച് വളരെ മികച്ചതും ബാറ്റിങ്ങിന് അനുകൂലവുമായിരുന്നു; വിമര്‍ശനവുമായി സിക്കന്ദര്‍ റാസ

ശ്രീരാഗ് പാറക്കല്‍

സിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം ടി-20 മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യ. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് മത്സരം നടക്കുന്നത്. പരമ്പര ലക്ഷ്യംവെച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. എന്ത് വിലകൊടുത്തും മത്സരം വിജയിച്ച് പരമ്പര പ്രതീക്ഷകള്‍ നിലനിര്‍ത്താനാണ് സിംബാബ്‌വേയും കളത്തിലെത്തുന്നത്.

മത്സരത്തിന് മുന്നോടിയായി സിംബാബ്‌വേ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ശ്രദ്ധ നേടുന്നത്. ഹരാരെയിലെ പിച്ചിന് മോശം നിലവാരമാണുള്ളതെന്ന് തോന്നിയതായി റാസ പറഞ്ഞു. ഈര്‍പ്പം പിച്ചില്‍ ഏറെ നേരം തങ്ങി നിന്നെന്നും ഇന്ത്യയുടെ ബാറ്റിങ് സമയമായപ്പോള്‍ പിച്ച് അനുകൂലമായമെന്നും അദ്ദേഹം പറഞ്ഞു.

‘വീണ്ടും പറയട്ടെ, ഈ പിച്ച് നിലവാരമില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. രാവിലെ പിച്ചിലുണ്ടായിരുന്ന ഈര്‍പ്പം തീര്‍ച്ചയായും സ്വാധീനം ചെലുത്തി. പക്ഷേ അത് ഇത്രയും നേരം നിലനില്‍ക്കും എന്ന് ഞാന്‍ കരുതിയിരുന്നില്ല.

പുതിയ പന്ത് ഉപയോഗിച്ച ആദ്യ ഘട്ടത്തില്‍ ബാറ്റ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഞങ്ങള്‍ക്ക് അധികം ബൗണ്ടറികള്‍ നേടാനായില്ല. അതിനാല്‍ പന്ത് ഏറെ നേരം ഷൈനിങ് നഷ്ടപ്പെടാതെ ഇരുന്നു. അതുകൊണ്ട് തന്നെ പിച്ചില്‍ നിന്ന് ലഭിച്ച മൂവ്മെന്റും ബാറ്റിങ്ങും കൂടുതല്‍ ദുഷ്‌കരമാക്കി.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലും പിച്ചില്‍ നല്ല ഈര്‍പ്പമുണ്ടായിരുന്നു. അന്ന് അത് വളരെ നേരം നിലനിന്നിരുന്നു. എന്നാല്‍ ഇന്ത്യ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ പിച്ച് വളരെ മികച്ചതും ബാറ്റിങ്ങിന് അനുകൂലവുമായിരുന്നു,’ സിക്കന്ദര്‍ റാസ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഹരാരേ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്.

മത്സരത്തില്‍ അഭിഷേക് ശര്‍മയ്ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. എട്ട് പന്തില്‍ ഒരു റണ്‍സ് നേടിയാണ് താരം മടങ്ങിയത്. കിഷന്‍ 24 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 35 റണ്‍സാണ് നേടിയത്.

യുവതാരം വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

Content Highlight: Sikandar Raza Talking About Harare Pitch Ahead Second

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more