| Saturday, 11th July 2026, 7:26 pm

ആ സംവിധായകനാണ് എന്നെയും നിങ്ങളെയും തമ്മില്‍ അകറ്റിയത്, വല്ലാതെ ചൂഷണം ചെയ്‌തെന്നും ലോഹി പറഞ്ഞു: സിബി മലയില്‍

അമര്‍നാഥ് എം.

മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് സിബി മലയില്‍. 41 വര്‍ഷത്തെ കരിയറില്‍ നിരവധി ക്ലാസിക്കുകളാണ് സിബി മോളിവുഡിന് സമ്മാനിച്ചത്. ദേവദൂതന്‍, തനിയാവര്‍ത്തനം, സദയം, ഭരതം, ആകാശദൂത് തുടങ്ങി മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കാനുള്ള സിനിമകള്‍ അദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്.

2005ന് ശേഷം പഴയ പ്രതാപത്തിന് ചേര്‍ന്ന തരത്തിലുള്ള സിനിമകളല്ല സിബി മലയിലില്‍ നിന്ന് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. എന്നിരുന്നാലും പണ്ട് ഒരുക്കിവെച്ച ക്ലാസിക്കുകള്‍ കാരണം ഇന്നും മലയാളത്തിലെ ലെജന്‍ഡറി സംവിധായകരുടെ ലിസ്റ്റില്‍ അദ്ദേഹവുമുണ്ട്. ലോഹിതദാസിനൊപ്പമാണ് സിബി മലയില്‍ തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചത്.

സിബി മലയില്‍ Photo: Screen grab/ Movie World Media

എന്നാല്‍ സാഗരം സാക്ഷി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ലോഹിതദാസുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. നിവേദ്യം എന്ന സിനിമയുടെ ഷൂട്ടിന്റെ സമയത്താണ് തങ്ങള്‍ അവസാനമായി കണ്ടതെന്ന് സിബി മലയില്‍ പറയുന്നു. കഴിഞ്ഞ കുറച്ച് സിനിമകള്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാല്‍ നിവേദ്യം ഹിറ്റാകേണ്ടത് ലേഹിതദാസിന് അത്യാവശ്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയാണ് സിബി മലയില്‍.

‘ആ സിനിമയുടെ ഷൂട്ടൊക്കെ കഴിഞ്ഞ് പ്രിവ്യൂവിന്റെ സമയത്ത് ലോഹി എന്റെയടുത്തേക്ക് വന്നു. ‘എനിക്ക് ഒന്ന് കുമ്പസരിക്കണം’ എന്നായിരുന്നു ആ സമയത്ത് ലോഹി പറഞ്ഞത്. ആദ്യമായിട്ടാണ് ലോഹി എന്റെ മുന്നില്‍ കുമ്പസരിച്ചത്. ‘നമ്മള്‍ തമ്മില്‍ പടം ചെയ്യാത്തതില്‍ എന്റെ ഭാഗത്ത് വീഴ്ചകളുണ്ട്. നമ്മളെ തമ്മില്‍ അകറ്റാന്‍ പലരും ശ്രമിച്ചിട്ടുണ്ട്’ എന്ന് ലോഹി പറഞ്ഞു. ഒരു സംവിധായകന്റെ പേര് അയാള്‍ എടുത്തുപറഞ്ഞു. അയാള്‍ പലപ്പോഴായി ലോഹിയെ ചൂഷണം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

കഥയുണ്ടെന്ന് പറഞ്ഞ് ലോഹിയെ വിളിക്കും. എന്നിട്ട് ഷൊര്‍ണൂറിലെ ഗസ്റ്റ് ഹൗസില്‍ പോയി ഇരുന്ന് സംസാരിക്കും. സംസാരിച്ച് കഥ ഡിസ്‌കസ് ചെയ്തിട്ട് അത് മുഴുവനും അയാള്‍ കൊണ്ടുപോകും. ലോഹിയുടെ കോണ്‍ട്രിബ്യൂഷന്‍ എവിടെയും പറയാറില്ല. ‘ഒരു സിനിമയുടെ ക്ലൈമാക്‌സ് വരെയുള്ള ഭാഗങ്ങള്‍ എന്റെയടുത്ത് നിന്ന് കൊണ്ടുപോയിട്ടുണ്ട്. എന്റെ പേര് വെച്ചതുമില്ല’ എന്നൊക്കെ അന്നാണ് ലോഹി എന്നോട് പറഞ്ഞത്,’ സിബി മലയില്‍ പറയുന്നു.

സിബി മലയില്‍- ലോഹിതദാസ് കൂട്ടുകെട്ടിലൊരുങ്ങിയ എവര്‍ഗ്രീന്‍ ക്ലാസിക് കിരീടം റീ റിലീസ് ചെയ്തിരിക്കുകയാണ്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം 4K വേര്‍ഷനില്‍ വീണ്ടുമെത്തിയ കിരീടത്തിന് പ്രതീക്ഷിച്ച കളക്ഷനല്ല ലഭിക്കുന്നത്. ആദ്യദിനം വെറും അഞ്ച് ലക്ഷം മാത്രമാണ് ചിത്രം നേടിയത്. റീ റിലീസില്‍ മോഹന്‍ലാലിന്റെ അടുത്ത ഫ്‌ളോപ്പായി കിരീടം മാറുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Sibi Malayil shares the memories of Lohithadas

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more