ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയ പ്രേമലുവിലെ ആദി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടംനേടിയ താരമാണ് ശ്യാം മോഹൻ. ആദി എന്ന് പറയുമ്പോൾ ഒപ്പം ജസ്റ്റ് കിഡിങ് ( ജെ.കെ ) എന്ന് കൂട്ടിച്ചേർക്കാനും പ്രേക്ഷകർ മറക്കാറില്ല.
ഇപ്പോഴിതാ വീണ്ടും ഗിരീഷ് എ.ഡി. ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ഒരു സ്പൂഫ് കഥാപാത്രമായെത്തിയ ഹരി ചാക്യാരെയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാവിശേഷങ്ങൾ പങ്കുവെക്കുകയാണ് ശ്യാം മോഹൻ.
ഒരു നടൻ എന്ന രീതിയിൽ തനിക്ക് ശ്രദ്ധ നേടിത്തന്ന പ്രേമലു ടീമിനൊപ്പം വീണ്ടും ഒരു ചിത്രം ചെയ്യാനുള്ള അവസരം ലഭിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്യാം മോഹൻ.
ശ്യാം മോഹൻ. Photp. Screen grab/ Youtube
‘പ്രേമലുവിലൂടെ അത്രയും വലിയ സ്വീകാര്യത കിട്ടിയതുകൊണ്ടുതന്നെ വീണ്ടും ഒരു ഗിരീഷ് എ.ഡി. ചിത്രത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം മാനസിലുണ്ടായിരുന്നു. നിവിൻ പോളിയെ നായകനാക്കി ഗിരീഷേട്ടൻ അടുത്ത ചിത്രം ചെയ്യുന്നു എന്ന വാർത്തകളും അവർ എല്ലാവരും ഒന്നിച്ചുനിൽക്കുന്ന ഫോട്ടോയുമൊക്കെ വന്നു. പക്ഷേ അപ്പോഴൊന്നും എന്നെ വിളിച്ചിട്ടുണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ അതിൽ എനിക്കൊരു റോൾ ഉണ്ടാവാൻ സാധ്യതയില്ല എന്നാണ് കരുതിയത്. അങ്ങനെയിരിക്കുമ്പോഴാണ് പെട്ടെന്ന് ഗിരീഷേട്ടൻ വിളിച്ച് ഇതിലൊരു റോളുണ്ടെന്ന് പറയുന്നത്. ഒരുപക്ഷേ പ്രേമലുവിലേക്ക് വിളിച്ചതിനേക്കാൾ സന്തോഷമായിരുന്നു വീണ്ടും അദ്ദേഹത്തിന്റെ അടുത്ത സിനിമയിലേക്ക് വിളിച്ചപ്പോൾ ഉണ്ടായത്,’ നടൻ പറഞ്ഞു.
തനിക്ക് ഏറെ ഇഷ്ടമുള്ള, ഒരു നടൻ എന്ന രീതിയിൽ ജീവിതം തന്ന സംവിധായകനാണ് ഗിരീഷ് എ.ഡി. എന്ന് പറയുകയാണ് ശ്യാം മോഹൻ.
‘ഗിരീഷേട്ടൻ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നമ്മളെ നന്നായി ഉപയോഗിക്കും. നമുക്കുപോലും അറിയാത്ത നമ്മുടെയൊരു സൈഡ് അദ്ദേഹം നമ്മളെക്കൊണ്ട് തന്നെ പ്രേക്ഷകർക്ക് കാണിച്ചുതരും. ബെത്‌ലഹേമിലും അങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളത്.
അതുകൊണ്ട് ഗിരീഷേട്ടൻ വിളിച്ചിട്ട് എടാ, ഒരു ബസ് സ്റ്റോപ്പിൽ നായകന്റെയും നായികയുടെയും പുറകിൽ ഇരിക്കുന്ന ഒരു ഷോട്ട് ഉണ്ട് എന്ന് പറഞ്ഞാൽ പോലും ഞാൻ പോയി അഭിനയിക്കും. അത്രയ്ക്ക് ഇഷ്ടവും എനിക്കൊരു ജീവിതം തന്ന സംവിധായകനുമാണ് ഗിരീഷ് ശ്യാം മോഹൻ പറഞ്ഞു.
ശ്യാം മോഹൻ. ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Facebook/ X.com