| Sunday, 17th February 2013, 3:16 pm

ഷുക്കൂര്‍ വധം: മൊഴിമാറ്റിയത് ഭീഷണി മൂലമെന്ന് മുഖ്യസാക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഷൂക്കൂര്‍ വധത്തില്‍ സാക്ഷിമൊഴി മാറ്റിയത് സമ്മര്‍ദ്ദം മൂലമാണെന്ന് കേസിലെ പ്രധാന സാക്ഷി പി.പി അബു. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി രാജേഷിനുമെതിരായ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായും അബു പറഞ്ഞു.

ഇന്ന് രാവിലെ മുതല്‍ അബുവിനെ തട്ടിക്കൊണ്ടുപോയതായി വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ തന്നെ ആരും തട്ടികൊണ്ടുപോയിട്ടില്ലെന്നും നാട്ടില്‍ തന്നെ ഉണ്ടായിരുന്നതായും അബു വ്യക്തമാക്കി.[]

കഴിഞ്ഞ ദിവസം ഷുക്കൂര്‍ വധക്കേസില്‍ നേരത്തേ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യത്യസ്തമായ നിലപടായിരുന്നു അബു കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വീകരിച്ചിരുന്നത്.

എന്നാല്‍ ഇത് തന്നെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയുമാണ് ചെയ്യിപ്പിച്ചതെന്നാണ് അബു പറയുന്നത്. കേസില്‍ പോലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു. വിചാരണ വേളയില്‍ ഈ മൊഴിയില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും അബു പറഞ്ഞു.
ഷുക്കൂര്‍ വധത്തില്‍ സി.പി.ഐ.എം ഗൂഢാലോചന നടത്തിയത് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നിന്നാണെന്നും അപ്പോള്‍ ഞങ്ങള്‍ ആശുപത്രിയില്‍ ഉണ്ടെന്നായിരുന്നുവെന്നാണ്  ഇവര്‍ ആദ്യം കൊടുത്ത മൊഴി.

സി.പി.ഐ.എം കണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി യു.സി വേണു ഫോണിലൂടെയാണ് കൊലപാതകത്തിന്റെ ഗൂഡാലോചന നടത്തിയത് എന്നും ഇവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആ സമയത്ത് ഞങ്ങള്‍ ആശുപത്രിയില്‍ ഇല്ലെന്നായിരുന്നു സാക്ഷികള്‍ കഴിഞ്ഞ ദിവസം തിരുത്തിയത്.

ലീഗ്  പ്രവര്‍ത്തകരായ ഞങ്ങള്‍ ആശുപത്രിയില്‍ പോയി സി.പി.ഐ.എം നേതാക്കളെ എന്തിന് കാണണം എന്നും  ഇവര്‍ സത്യവാങ്മൂലത്തില്‍ ചോദിച്ചിരുന്നു. തലശ്ശേരി കോടതിയില്‍ സത്യവാങ്മൂലത്തിലാണ് ഇവര്‍  മൊഴി തിരുത്തിയത്.

എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ ആയിരുന്ന ഷുക്കൂര്‍ ഫെബ്രുവരി 20 നാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സി.പി.ഐ.എം ലീഗ് സംഘര്‍ഷത്തിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകം.

ഷുക്കൂറിനെയും മറ്റ് നാല് പേരെയും തടഞ്ഞുവച്ച് മൊബൈലില്‍ ചിത്രമെടുത്ത് തങ്ങളെ ആക്രമിച്ചവരാണെന്ന് ഉറപ്പ് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. മൊബൈലിലെ ചിത്രം അരിയില്‍ ബ്രാഞ്ച് സെക്രട്ടറിയായ കെ.ബാബു നേരിട്ടു കണ്ട്  ഉറപ്പാക്കിയ ശേഷമാണ് കൊലപാതകം നടന്നത്.

അതേസമയം, കേസിലെ മറ്റൊരു സാക്ഷിയായ മുഹമ്മദ് സബീര്‍ വിദേശത്ത് കടന്നതായി സൂചനയുണ്ട്.

We use cookies to give you the best possible experience. Learn more