| Thursday, 14th February 2013, 1:28 pm

ഷുക്കൂര്‍ വധം: പ്രധാന സാക്ഷികള്‍ മൊഴി മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധത്തില്‍ പ്രധാന സാക്ഷികള്‍ മൊഴിമാറ്റി. കേസിലെ നിര്‍ണ്ണായക സാക്ഷികളായ പി.പി. അബുവും, മുഹമ്മദ് സാബീറുമാണ് മൊഴി മാറ്റിയത്.

ഷുക്കൂര്‍ വധത്തില്‍ സി.പി.എം ഗൂഡാലോചന നടത്തിയത് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നിന്നാണെന്നും അപ്പോള്‍ ഞങ്ങള്‍ ആശുപത്രിയില്‍ ഉണ്ടെന്നായിരുന്നുവെന്നാണ്  ഇവര്‍ ആദ്യം കൊടുത്ത മൊഴി. സി.പി.ഐ.എം കണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി യു.സി വേണു ഫോണിലൂടെയാണ് കൊലപാതകത്തിന്റെ ഗൂഡാലോചന നടത്തിയത് എന്നും ഇവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആ സമയത്ത് ഞങ്ങള്‍ ആശുപത്രിയില്‍ ഇല്ലെന്നാണ് ഇവരുടെ പുതിയ മൊഴി. സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനും, ടി.വി രാജേഷിനും എതിരെയായിരുന്നു  അന്ന് പ്രതികള്‍ മൊഴി നല്‍കിയത്.

ലീഗ്  പ്രവര്‍ത്തകരായ ഞങ്ങള്‍ ആശുപത്രിയില്‍ പോയി സി.പി.ഐ.എം നേതാക്കളെ എന്തിന് കാണണം എന്നാണ്  ഇവര്‍ ഇപ്പോള്‍ ചോദിക്കുന്നത്. തലശ്ശേരി കോടതിയില്‍ സത്യവാങ്മൂലത്തിലാണ് ഇവര്‍  മൊഴി തിരുത്തിയത്.

ഇവരുടെ മൊഴി പ്രകാരമാണ് പി.ജയരാജനെയും, ടി.വി രാജേഷിനേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്.

എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ ആയിരുന്ന ഷുക്കൂര്‍ ഫെബ്രുവരി 20 നാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സി.പി.ഐ.എം ലീഗ് സംഘര്‍ഷത്തിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകം.

ഷുക്കൂറിനെയും മറ്റ് നാല് പേരെയും തടഞ്ഞുവച്ച് മൊബൈലില്‍ ചിത്രമെടുത്ത് തങ്ങളെ ആക്രമിച്ചവരാണെന്ന് ഉറപ്പ് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. മൊബൈലിലെ ചിത്രം അരിയില്‍ ബ്രാഞ്ച് സെക്രട്ടറിയായ കെ.ബാബു നേരിട്ടു കണ്ട്  ഉറപ്പാക്കിയ ശേഷമാണ് കൊലപാതകം നടന്നത്.

കേസില്‍ ആകെ 33 പ്രതികളാണ് ഉള്ളത്. കേസിന്റെ കുറ്റ പത്രം തലശ്ശേരി കോടതിയില്‍ ഹാജരാക്കി വിചാരണയാരംഭിക്കാനിരിക്കെയാണ് പ്രധാന സാക്ഷികള്‍ മൊഴി മാറിയത്. ഇത് കേസിന്റെ തുടര്‍വാദങ്ങള്‍ക്ക് ഏറെ ദോഷകരമായി ബാധിക്കും.

We use cookies to give you the best possible experience. Learn more