| Wednesday, 17th June 2026, 5:10 pm

കിങ്ങടക്കം മുന്നിലുള്ള എല്ലാത്തിനെയും വെട്ടി; മൂവായിരത്തില്‍ ഗില്ലിന്റെ താണ്ഡവം!

ശ്രീരാഗ് പാറക്കല്‍

അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്താന്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 43 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 361 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ്. ഇരുവരും സെഞ്ച്വറി നേടിയാണ് അഫ്ഗാനിസ്ഥാനെതിരെ കിടിലന്‍ പ്രകടനം പുറത്തെടുത്തത്. ഗില്‍ 110 പന്തില്‍ രണ്ട് സിക്‌സും 22 ഫോറും ഉള്‍പ്പെടെ 154 റണ്‍സാണ് അടിച്ചെടുത്തത്.

21ാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് ഗില്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ 11ാമനാകാന്‍ താരത്തിന് സാധിച്ചു. ഇതിനെല്ലാം പുറമെ ഒരു കിടിലന്‍ മൈല്‍ സ്റ്റോണും താരം സ്വന്തമാക്കിയിരിക്കുകയാണ്.

ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കാുന്ന താരമാകാനാണ് ഗില്ലിന് സാധിച്ചത്. നിലവില്‍ 62 ഇന്നിങ്‌സില്‍ നിന്ന് 3037 റണ്‍സാണ് ഗില്ലിന്റെ പേരിലുള്ളത്. 57.30 എന്ന ആവറേജിലാണ് താരത്തിന്റെ ബാറ്റിങ്. എട്ട് സെഞ്ച്വറികളാണ് ഫോര്‍മാറ്റില്‍ ഗില്‍ സ്വന്തമാക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍ (ഇന്നിങ്‌സ്)

ശുഭ്മന്‍ ഗില്‍ – 62

ശിഖര്‍ ധവാന്‍ – 72

ശ്രേയസ് അയ്യര്‍ – 72

വിരാട് കോഹ്‌ലി – 75

കെ.എല്‍. രാഹുല്‍ – 78

അതേസമയം ഇഷാന്‍ കിഷന്‍ 79 പന്തില്‍ ഏഴ് സിക്‌സും 14 ഫോറും ഉള്‍പ്പെടെ 125 റണ്‍സാണ് നേടിയത്. കിഷന്‍ തന്റെ മൂന്നാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് നേരത്തെ യശസ്വി ജെയ്‌സ്വാളിനെയും രോഹിത് ശര്‍മയെയും നഷ്ടപ്പെട്ടിരുന്നു. ജെയ്‌സ്വാള്‍ നാല് റണ്‍സിന് മടങ്ങിയപ്പോള്‍ രോഹിത് ശര്‍മ 39 പന്തില്‍ 48 റണ്‍സിനാണ് മടങ്ങിയത്. മുഹമ്മദ് സലീമാണ് ജെയ്‌സ്വാളിനെ മടക്കിയത്. രോഹിത്തിന് പുറത്താക്കിയത് റാഷിദ് ഖാനാണ്.

Content Highlight: Shubhman Gill Achieve Fastest 3000 ODI Runs By An Indian
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more