| Friday, 6th February 2026, 12:39 pm

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയെയാണോ പ്രതിപക്ഷ നേതാവിനെയാണോ വിശ്വസിക്കേണ്ടത്? എം.ബി. രാജേഷ്

രാഗേന്ദു. പി.ആര്‍

പാലക്കാട്: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയെയാണോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണോ വിശ്വസിക്കേണ്ടതെന്ന് മന്ത്രി എം.ബി. രാജേഷ്.

സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് തന്നെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

മറ്റൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിരന്തരം സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം വിശ്വസനീയമാണെന്ന് ഹൈക്കോടതി ഇന്നലെ (വ്യാഴം) വിലയിരുത്തിയിരുന്നു. അന്വേഷണത്തില്‍ പൂര്‍ണ സംതൃപ്തി അറിയിച്ച കോടതി, അതിസങ്കീര്‍ണമായ കേസുകളില്‍ നിസാര വിഷയങ്ങള്‍ ഉയര്‍ത്തി സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് നല്ല പ്രവണതയല്ലെന്നും വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഇതിനുപിന്നാലെയും പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയാണ് ഉണ്ടായത്. ഇതിനെ മുന്‍നിര്‍ത്തിയാണ് മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം.

നിലവിലെ എല്‍.ഡി.എഫ് ഭരണം അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ ഒരു അവിശ്വാസം പോലും പ്രതിപക്ഷം പ്രകടിപ്പിച്ചിട്ടില്ല. അതായത്, പ്രതിപക്ഷത്തിന് പോലും ഈ സര്‍ക്കാരിന്റെ നീക്കങ്ങളില്‍ അവിശ്വസമില്ലന്നല്ലേ അതിന്റെ അര്‍ത്ഥം? ജനങ്ങളുടെ വിശ്വാസമത്രയും തങ്ങള്‍ ആര്‍ജിച്ചതുകൊണ്ടല്ലേ പ്രതിപക്ഷത്തിന് അവിശ്വാസം പ്രകടിപ്പിക്കാന്‍ കഴിയാതിരുന്നത്? ഏത് സഭയിലാണ് അവിശ്വാസം ഇല്ലാതിരുന്നിട്ടുള്ളതെന്നും മന്ത്രി ചോദിച്ചു.

പ്രതികള്‍ക്ക് ജാമ്യം കിട്ടുമോ എന്നതിനല്ല തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. അവര്‍ ശിക്ഷിക്കപ്പെടുമോ എന്നതിലാണ്. പ്രതിപക്ഷം ആവശ്യപ്പെടുന്നത് പോലെ ധൃതി പിടിച്ച് കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണയില്‍ പ്രതികള്‍ രക്ഷപ്പെട്ട് പോകും. അങ്ങനെ ഒരു പ്രതി പോലും രക്ഷപ്പെടരുതെന്നാണ് തങ്ങള്‍ കണക്കാക്കുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു.

ഇപ്പോള്‍, കേസിലെ പ്രതികള്‍ രക്ഷപ്പെടണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും മന്ത്രി ചോദിച്ചു.

അതേസമയം കേസിലെ കുറ്റക്കാര്‍ രക്ഷപ്പെടാന്‍ അനുവദിക്കാത്ത വിധം സൂക്ഷ്മമായി അന്വേഷണവും വിചാരണയും വേണമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കുറ്റപത്രം വൈകുന്നതില്‍ ആശങ്ക വേണ്ടെന്നും കോടതി പറഞ്ഞിരുന്നു.

ജസ്റ്റിസുമാരായ വി. രാജ, വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഈ നിരീക്ഷണങ്ങള്‍. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വി.എച്ച്.പി, തന്ത്രി സമാജം നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

Content Highlight: Should we believe the Highcourt or the Opposition Leader in the Sabarimala gold theft case? M.B. Rajesh

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more