കരിബീയിന്‍ പ്രിമീയര്‍ ലീഗില്‍ ചരിത്രം കുറിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം ഷിര്‍മോണ്‍ ഹെറ്റ്‌മെയര്‍. ടൂര്‍ണമെന്റില്‍ ഗയാന ആമസോണ്‍ വാറിയേഴ്സിന്റെ താരമായ ഹെറ്റ്‌മെയര്‍ ടൂര്‍ണമെന്റിലെ റെക്കോഡ് സെഞ്ച്വറി നേടിയാണ് തിളങ്ങിയത്.
ട്രിംബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ 43 പന്തുകളില്‍ നിന്നും പുറത്താവാതെ 111 റണ്‍സ് നേടിയാണ് ഹെറ്റ്‌മെയര്‍ തിളങ്ങിയത്. എട്ട് ഫോറുകളും ഒമ്പത് കൂറ്റന്‍ സിക്‌സുകളുമാണ് വിന്‍ഡീസ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 258.14 പ്രഹരശേഷിയിലായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും വേഗതയാര്‍ന്ന സെഞ്ച്വറിയാണ് ഹെറ്റ്‌മെയര്‍ അടിച്ചെടുത്തത്. 40 പന്തുകളില്‍ നിന്നുമാണ് താരത്തിന്റെ സെഞ്ച്വറി നേട്ടം. ഈ റെക്കോഡില്‍ ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ടിം സൈഫര്‍ട്ട്, വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസല്‍ എന്നിവര്‍ക്കൊപ്പമാണ് ഹെറ്റ്‌മെയര്‍.
ഇതിന് പുറമെ മറ്റൊരു ചരിത്രനേട്ടവും താരം സ്വന്തമാക്കി. സി.പി.എല്ലിലെ നൂറാം മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായും വിൻഡീസ് വെടിക്കെട്ട് ബാറ്റർ മാറി.
മത്സരത്തില്‍ ആമസോണ്‍ വാറിയേഴ്സ് വിജയിക്കുകയും ചെയ്തു. മോശം കാലാവസ്ഥ മൂലം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമത്തിലൂടെ ഒമ്പത് റണ്‍സിനാണ് വാറിയേഴ്സ് വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്സ് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഗ്ലെന്‍ ഫിലിപ്സിനെ പൂജ്യത്തിന് നഷ്ടമായിരുന്നു. മാത്യു നന്ദു 21 പന്തില്‍ 13 റണ്‍സും ഷായ് ഹോപ്പ് 11 പന്തില്‍ 16 റണ്‍സിനും വീണതോടെ വാറിയേഴ്സ് പരുങ്ങലിലായി.
എന്നാല്‍ നാലാം നമ്പറിലെത്തിയ ഷിംറോണ്‍ ഹെറ്റ്മെയര്‍ പൊരുതാന്‍ ഉറച്ചുതന്നെയായിരുന്നു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോള്‍ മറുവശത്ത് ഹെറ്റി സെഞ്ച്വറി നേടി മികച്ചു നിന്നു. ഒടുവില്‍ വാറിയേഴ്സ് 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്സിന് നരെയ്നെ തുടക്കത്തിലേ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും ഇംഗ്ലണ്ട് സൂപ്പര്‍ താരം അലക്സ് ഹെയ്ല്‍സും ചെറുത്തുനിന്നു. പൂരന്‍ 16 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ 24 പന്തില്‍ 54 റണ്‍സാണ് ഹെയ്ല്‍സ് സ്വന്തമാക്കിയത്.
പിന്നാലെയെത്തിയവര്‍ ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും 182 റണ്‍സിന്റെ വിജയലക്ഷ്യം (ഡി.എല്‍.എസ് നിയമപ്രകാരം) പിന്തുടര്‍ന്നിറങ്ങിയ നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം 172/7 എന്ന നിലയില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നബിയാണ് വാറിയേഴ്സ് നിരയില്‍ പന്തുകൊണ്ട് തിളങ്ങിയത്.
Content Highlight: Shimron Hetmyer scored historical century in CPL