“”ഇക്കാക്കൊരു മാറ്റവുമില്ല. എന്തിനിങ്ങനെ അപ്‌സെറ്റാകുന്നു? 11 മണിക്കാണ് ഫ്‌ളൈറ്റ്. ഏറ്റവും കൂടിയത് 8 മണിക്കെത്തിയാല്‍ മതി. ഇപ്പോള്‍ 7 മണി കഴിഞ്ഞതേയുള്ളൂ. ഇനി എയര്‍പോര്‍ട്ടിലേക്ക് പത്തു മിനിറ്റ് തികച്ചു വേണ്ട.””
പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അവനു ചിരി നിയന്ത്രണാതീതമായിത്തീര്‍ന്നിരുന്നു.
എങ്കിലും ടിക്കറ്റെടുത്തു ഞാന്‍ ഒന്നുകൂടി നോക്കി.
ഡിപാര്‍ച്ചര്‍: 23.00.
ഇവര്‍ക്കിതു രാത്രി 11 മണിയെന്ന് എഴുതിയാലെന്താണ് കുഴപ്പം? 12, 13, 14… കൂട്ടിക്കൂട്ടി കൈ കുഴഞ്ഞു. തലതിരിഞ്ഞ സമ്പ്രദായം.
അവന്‍ ചിരിയടക്കി എന്നെ നോക്കി.
പറഞ്ഞതുപോലെ പത്തു മിനിറ്റ് കൊണ്ട് കാര്‍ എയര്‍പോര്‍ട്ടിലെത്തി.
ഓടിപ്പോയി ട്രോളി കൊണ്ടുവന്ന് ഡിക്കി തുറന്ന് ബാഗ് അവന്‍ അതിനകത്ത് കയറ്റിവെച്ചു. ഇതിനിടയില്‍ കൈയിലെ ഹാന്‍ഡ്ബാഗിന്റെ സിബ്ബ് വലിച്ചുതുറന്ന് പാസ്‌പോര്‍ട്ട്, ടിക്കറ്റ് ഒക്കെ അവിടെത്തന്നെയുണ്ടോയെന്ന് ഉറപ്പു വരുത്തി.
അപ്പോഴും അനുജന്‍ എന്നെ നോക്കി തൂമന്ദഹാസം തൂകി.
“”ലഗേജ് 30 കിലോ ആണ് അലോട്ട്‌മെന്റ്. കൂടുമോ?””
അനുജന്‍ പറഞ്ഞു: “”ഞാന്‍ റൂമില്‍ നിന്ന് തൂക്കിനോക്കി തന്നതല്ലേ? അഞ്ച് കിലോ പിന്നെയും വെക്കാം.””
ഡിപാര്‍ച്ചര്‍ എന്‍ട്രന്‍സില്‍ ഒരു നിമിഷം അവന്‍ നിന്നു: “”ഇതിനപ്പുറം എനിക്ക് അനുവാദമില്ല. സമയം ധാരാളമുണ്ട്. ടെന്‍ഷന്‍ വേണ്ട.””
കണ്ണുകള്‍ നിറയുമ്പോള്‍ അവനു വീണ്ടും ചിരി വന്നു:
“”ഈ ഇക്കയുടെ ഒരു കാര്യം. ദുബൈ എന്നു പറയുന്നത് കോഴിക്കോട്ടു നിന്ന് ഒറ്റപ്പാലം വരെ പോകുന്ന സമയം പോലും വേണ്ട. ഓരോ ഈരണ്ടു മണിക്കൂറിലും വിമാനമുണ്ട്.””
എന്നിട്ടും അതു സംഭവിച്ചു. ലഗേജ് സ്‌ക്രീനിങിന്റെ ക്യൂവിലെത്തിയപ്പോള്‍ ദൂരെ ചില്ലുവാതിലിനപ്പുറത്തു നിന്ന് അവന്‍ യാത്ര പറഞ്ഞു കൈവീശിയതും ഞാന്‍ കര്‍ച്ചീഫിനായി തപ്പി.
ജീവിതത്തില്‍ വൈന്‍ പോലും നാവില്‍ വെച്ചിട്ടില്ലാത്ത ഞാന്‍… അനൗണ്‍സ്‌മെന്റിന്റെ ബഹളത്തിലേക്ക് ശ്രദ്ധ തിരിച്ചു: എന്താണ് പറയുന്നത്?
ഫോണ്‍ കട്ട് ചെയ്യുംമുമ്പ് ഒരു കാര്യം കൂടി അനുജന്‍ പറഞ്ഞു: “”എമിഗ്രേഷന്‍ കൗണ്ടറിലേക്കു പോകുന്നതിനു മുമ്പുള്ള ആ ചില്ലുവാതിലില്‍ “PULL” എന്നെഴുതിെവച്ചിട്ടുണ്ട്. എല്ലായ്‌പോഴുമെന്നപോലെ അത് പിടിച്ചുവലിച്ചുകൊണ്ടിരിക്കയൊന്നും വേണ്ട. “PULL” എന്നാല്‍ “തള്ളുക” എന്നാണര്‍ഥം.””
അതും പറഞ്ഞ് അവന്‍ ആര്‍ത്തുചിരിച്ചു.
പരിഹാസം എനിക്കു മനസ്സിലായി.
“”ഇക്ക ഈ എം.എ ഇംഗ്ലീഷൊക്കെ പഠിച്ചിട്ടെന്താണ് കാര്യം? ഇപ്പോഴും PULLഉം PUSHഉം അറിയാതെ പിടിച്ചുവലിച്ചുകൊണ്ടിരിക്കും. പ്രീഡിഗ്രിയില്‍ നിന്നു നേരെ കംപ്യൂട്ടര്‍ എന്‍ജിനീയറിങിനു പോയ എന്നെക്കണ്ടു പഠിക്കണം. PULL എന്നെഴുതിക്കണ്ടാല്‍ ഞാനുടന്‍ PUSH ആണ് അതിന്റെ വിപരീതപദമെന്നോര്‍ക്കും. പുഷ് ചെയ്യാനാളുണ്ടെങ്കിലേ ആര്‍ക്കെങ്കിലും എന്തെങ്കിലും ആകാനാവൂ എന്നു ചിന്തിക്കും. ബീഡിപ്പണിയും ഹോട്ടല്‍പ്പണിയുമൊക്കെയെടുത്ത് എം.എ പാസായ ഇക്കയെപ്പോലെയല്ലല്ലോ ഞാന്‍. എനിക്ക് PUSH ചെയ്യാനാളുണ്ടായിരുന്നു- ഇക്ക. പത്താം ക്ലാസില്‍ ഡിസ്റ്റിങ്ഷന്‍ കിട്ടിയത് പഠിക്കുന്ന മേശയ്ക്കരികെ ഉറക്കംതൂങ്ങി കാവല്‍ നിന്ന ഒരു ഇക്കമാലാഖയുള്ളതുകൊണ്ടല്ലേ? പുഷ് ചെയ്യാനൊരാള്?””
പെട്ടെന്ന് ചിരി നിലച്ച് കരച്ചിലില്‍ പതിക്കുമോ എന്നു തോന്നിയതും അദ്ഭുതകരമായി കരേറി അവന്‍ ചിരിയുടെ ഉച്ചസ്ഥായിയിലെത്തി: “”PULL എന്നാല്‍ “വലിക്കുക” എന്നാണ് ഇംഗ്ലീഷില്‍ പറയുക കേട്ടോ, മറക്കണ്ട.””
വീണ്ടും എന്തോ കളിയാക്കിപ്പറഞ്ഞതും അങ്ങേപ്പുറത്തു നിന്ന് എന്തോ ഇടിച്ച ശബ്ദം കേട്ടു. ഫോണ്‍ കട്ടായി.
അപ്പോഴേക്കും എമിഗ്രേഷന്‍ കൗണ്ടറിലെത്തിക്കഴിഞ്ഞിരുന്നു.
ഫോണ്‍ ഓഫ് ചെയ്യാന്‍ ഒട്ടും രസിക്കാത്ത ഭാഷയില്‍ അറബി ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. പിന്നെ അറബിയിലെന്തോ മറ്റേ ഉദ്യോഗസ്ഥനോട് പറയുകയും ചെയ്തു.
എന്തുകൊണ്ടാവും ഫോണ്‍ പെട്ടെന്ന് കട്ടായിപ്പോയത്? എന്തിലോ ഇടിക്കുന്ന ശബ്ദവും കേട്ടല്ലോ. ഒരു നിലവിളി കൂടി കൂട്ടത്തിലുണ്ടായിരുന്നോ?
എങ്ങനെയോ എമിഗ്രേഷന്‍ ചെക്കിങ് കഴിഞ്ഞു കടന്നതും ദൂരെ ഒരു സീറ്റില്‍ പോയിരുന്ന് ഫോണ്‍ ഓണ്‍ ചെയ്തു. ഇങ്ങോട്ട് വന്ന അവസാന നമ്പറില്‍ അമര്‍ത്തിയപ്പോള്‍ ഫോണ്‍ ഓഫാണ്. ഒരു നിമിഷം ചെവിക്കു ചുറ്റും അസ്വസ്ഥത പടര്‍ത്തിക്കൊണ്ട് എന്തോ ഇരമ്പുന്നതായി തോന്നി.
ഞാന്‍ വീണ്ടും വീണ്ടും ഓര്‍ത്തുനോക്കി. തമാശ പറഞ്ഞ് പൊട്ടിച്ചിരി നിയന്ത്രണാതീതമായിത്തീരുന്നതിനിടയില്‍ത്തന്നെയാണ് അതുണ്ടായത്. എന്തോ വന്നിടിക്കുന്ന ശബ്ദം. പിന്നെ, ഒരു നിലവിളി പോലെന്തോ ഒന്ന്.
ദൈവമേ…!
പിന്നെ ഒട്ടും സംശയിച്ചില്ല. അറിയുന്നവരെയൊക്കെ വിളിച്ചു. പലരും ഫോണ്‍ എടുത്തില്ല. ചിലര്‍ സമാധാനിപ്പിച്ചു: “”നിങ്ങടെ അനുജനല്ലേ, എപ്പോഴെങ്കിലും അവന്‍ ഫോണ്‍ നേരാംവിധം ചാര്‍ജ് ചെയ്യുന്ന പതിവുണ്ടോ, ഫോണ്‍ അങ്ങനെ ഓഫായിപ്പോയതാവും.””
ചിലര്‍ പറഞ്ഞു: “”പേടിക്കാനൊന്നുമില്ല. നെറ്റ്‌വര്‍ക്ക് പ്രോബ്ലമാവും. കുറച്ചു കഴിഞ്ഞ് വിളിച്ചുനോക്കൂ.””
ഒരാള്‍ മാത്രം പക്ഷേ ഇതില്‍ നിന്നൊക്കെ വേറിട്ടുനിന്നു- മൊയ്തു. സംഭവം പറഞ്ഞതും കഠിനമായ ശകാരത്തോടെയാണ് അയാള്‍ മറുപടി പറഞ്ഞുതുടങ്ങിയത്: “”ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണ്‍ ചെയ്യരുതെന്ന് എത്ര പറഞ്ഞാലും കേള്‍ക്കില്ല ചില മനുഷ്യര്‍. ഈ മൊബൈല്‍ കാരണം എത്രയെത്ര അപകടങ്ങളാണ് ദിവസവും. എന്നാലും പഠിക്കില്ല. എന്നാല്‍ ഒരു ഇയര്‍ഫോണ്‍ കണക്ട് ചെയ്തു സംസാരിക്കുമോ, അതുമില്ല…”” അയാളുടെ ശകാരം നീണ്ടുനീണ്ടുപോയി.
പെട്ടെന്ന് എയര്‍പോര്‍ട്ട് അനൗണ്‍സ്‌മെന്റിനാല്‍ മുഖരിതനായി: “”കൈന്റ്‌ലി അറ്റന്‍ഷന്‍ പ്ലീസ്… ഫ്‌ളൈറ്റ് നമ്പര്‍ എക്‌സ് വണ്‍ 342… തെഹ്‌റാന്‍…””
ഫോണില്‍ ഒന്നും കേട്ടില്ല. ശകാരം തുടരുന്നുണ്ടാവും. ഓഫ് ചെയ്യാതെ ദൂരെ പിടിച്ചുവെച്ചു.
ഇനി എന്തു ചെയ്യണം?
പെട്ടെന്ന് തോന്നി: ഒന്നുകൂടി ട്രൈ ചെയ്തു നോക്കിയാലോ?
പരിഭ്രമത്തിനിടയില്‍ കോളിങ് രജിസ്റ്ററില്‍ അനുജന്റെ പേര് കണ്ടില്ല. “നെയിംസി”ല്‍ പോയി പരതിയെടുത്തപ്പോള്‍ പല തവണ തെറ്റി. വിരലുകള്‍ നേരാംവിധം നില്‍ക്കുന്നില്ല. എഴുന്നേറ്റു നിന്നപ്പോള്‍ ഇരിക്കണമെന്നും ഇരുന്നപ്പോള്‍ നടക്കണമെന്നും തോന്നി. പാസ്‌പോര്‍ട്ടെവിടെ? ബാഗില്‍ നിന്ന് അതെടുത്ത് യാന്ത്രികമായി പോക്കറ്റിലിട്ട് കൈയമര്‍ത്തിപ്പിടിച്ചു. ഈ കഠിനശൈത്യം പ്രസരിക്കുന്ന എ.സി ഹാളിലിരുന്നും ഞാന്‍ വിയര്‍ത്തുകുളിക്കുകയാണെന്നു മനസ്സിലായി.
ഒടുവില്‍ അനുജന്റെ ഫോണ്‍നമ്പര്‍ കണ്ടുപിടിച്ചു. വിരല്‍ തെന്നിപ്പോകാതെ ശ്രദ്ധിച്ച് ബട്ടണില്‍ അമര്‍ത്തി- “കാളിങ്…” പെട്ടെന്ന് ചുമലിനകത്തുകൂടി മിന്നല്‍ പോലെ എന്തോ പുളഞ്ഞുപോയി. അത് ശ്രദ്ധിക്കാതെ മൊബൈല്‍ ചെവിയില്‍ ചേര്‍ത്തുപിടിച്ചു.
ഫോണ്‍ ഓഫാണെന്ന അറിയിപ്പ് കിട്ടി. ഇംഗ്ലീഷിനു പിറകെ അറബി അനൗണ്‍സ്‌മെന്റിന്റെ ഒടുക്കം വരെ യാന്ത്രികമായി മൊബൈല്‍ ചെവിയില്‍ വെച്ചു. ഒടുവില്‍ ഫോണ്‍ പോക്കറ്റിലിടും മുമ്പ് കൈയില്‍ പിടിച്ച് കുറേ ആലോചിച്ചു: ഇനി എന്തു ചെയ്യും?
അപ്പോഴേക്കും ഉച്ചത്തിലുള്ള അനൗണ്‍സ്‌മെന്റ് അലയടിച്ചു.
ശരീരമാസകലം കുഴയുകയാണ്. പെട്ടെന്ന് വമ്പിച്ച പ്രതീക്ഷയുണര്‍ത്തിക്കൊണ്ട് ഫോണ്‍ മുഴങ്ങുകയായി.
എടുത്തപ്പോള്‍ ഒടുവില്‍ വിളിച്ച ആളാണ്- മൊയ്തു. പ്രതീക്ഷയോടെ ചെവിയില്‍ വിറകൈയോടെ ഫോണ്‍ അമര്‍ത്തിവെച്ചു. അനൗണ്‍സ്‌മെന്റിന്റെ ശബ്ദത്തില്‍ ഒന്നും മനസ്സിലായില്ല.
മറ്റൊന്നും ആലോചിച്ചില്ല. അടുത്തു കണ്ട റിഫ്രഷ്‌മെന്റ് റൂമിലേക്കു കയറി വാതിലടച്ചു. അനൗണ്‍സ്‌മെന്റ് വാതില്‍പ്പാളിയില്‍ മുറിഞ്ഞു. ഫോണ്‍ അപ്പോഴും ചെവിയില്‍ അമര്‍ത്തിപ്പിടിച്ചിരുന്നു. ഉള്ളംകൈയില്‍ വിയര്‍പ്പുണ്ട്. ഫോണ്‍ വഴുതിപ്പോകാതിരിക്കാന്‍ ഏറെ ശ്രദ്ധിച്ചു:
“”പറയൂ മൊയ്തൂ, അവനെപ്പറ്റി എന്തെങ്കിലും വാര്‍ത്തകള്‍?””
അതയാള്‍ കേട്ടില്ലെന്നു തോന്നി.
“”അതേയ്, ഫോണ്‍ കട്ടായിപ്പോയി… ഇനിയെങ്കിലും ആളുകളോട് ഡ്രൈവ് ചെയ്യുമ്പോള്‍ ഒരു കാരണവശാലും ഫോണ്‍ എടുക്കുകയോ സംസാരിക്കുകയോ ചെയ്യരുതെന്ന് പ്രത്യേകം പറയണം. അതോര്‍മിപ്പിക്കാനാണ് വിളിച്ചത്. എത്ര പഠിച്ചാലും നമ്മളൊന്നും പഠിക്കില്ല…””
ഫോണ്‍ വലിച്ചൊരേറു കൊടുക്കാനാണ് തോന്നിയത്. നല്ല ദേഷ്യത്തില്‍ നാലു വര്‍ത്തമാനം തിരിച്ചു പറയാനോങ്ങിയതാണ്. പക്ഷേ, ദേഹമാസകലം വിറയ്ക്കുന്ന ഞാന്‍ ആരോട് എങ്ങനെയാണ് തര്‍ക്കത്തിലേര്‍പ്പെടേണ്ടത്?
ഫോണ്‍ വീണ്ടും ശബ്ദിക്കുകയാണ്. അങ്ങേത്തലയ്ക്കല്‍ മൊയ്തു.
എടുക്കണോ വേണ്ടയോ? ഇനി വല്ല വിവരവുമറിഞ്ഞു വിളിച്ചതാവുമോ? വേണ്ട. നല്ലതൊന്നും പറയാനുള്ള യോഗമില്ലാത്ത ഒരുത്തനാണവന്‍.
ഫോണ്‍ കട്ട് ചെയ്തപ്പോള്‍ മറ്റൊരു നമ്പര്‍ ഓര്‍മ വന്നു. അപ്പോഴേക്കും യാന്ത്രികമായി ഞാന്‍ റിഫ്രഷ്‌മെന്റ് റൂമില്‍ നിന്ന് പുറത്തുവന്നുകഴിഞ്ഞിരുന്നു.
അനൗണ്‍സ്‌മെന്റ് അപ്പോഴേക്കും ശമിച്ചുകഴിഞ്ഞു. ദൈവമേ, എന്റെ ഫ്‌ളൈറ്റ് പോയിട്ടുണ്ടാകുമോ? ഇപ്പോള്‍ സമയമെന്തായിക്കാണും? വിയര്‍പ്പില്‍ കുതിര്‍ന്ന് വാച്ചിന്റെ ചില്ലുകളിലൂടെ സമയം ആവിയായി അവ്യക്തമായി മൂടിക്കിടന്നു.
ബെല്ലടിച്ചതും ആള്‍ എടുത്തു.
“”വിമീഷല്ലേ?””
“”അതെ. ആരാണ്?””
“”ഞാന്‍ ജമാലിന്റെ ബ്രദര്‍ സലാമാണ്. ഞാനൊരു വല്ലാത്ത മാനസികാവസ്ഥയിലാണ്. എയര്‍പോര്‍ട്ടില്‍ യാത്രയാക്കാന്‍ വന്ന ജമാലിനെ വിളിച്ചിട്ട് കിട്ടുന്നില്ല.””
വിമീഷിന് ഒന്നും മനസ്സിലായില്ല.
“”ഇക്ക നല്ല ടെന്‍ഷനിലാണല്ലോ. പരിഭ്രമിക്കാതെ കാര്യം പറയൂ.””
“”അവന്‍ തിരിഞ്ഞുപോകുന്നതിനിടയില്‍ ഫോണില്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്നത് കട്ടായി!””
“”ഹൊ, ഇത്രയേയുള്ളൂ!””
“”വിമീഷ്, കാര്യം അത്ര നിസ്സാരമായി എനിക്കു തോന്നുന്നില്ല. ഞങ്ങളുടെ സംസാരം പെട്ടെന്നു മുറിയുകയായിരുന്നു. എന്തിലോ ചെന്നിടിക്കുന്ന വലിയൊരു ശബ്ദവും നിലവിളി പോലൊന്നും…””
പെട്ടെന്ന് നാവ് വരണ്ടുപോയതായി എനിക്കു തോന്നി. എങ്കിലും ഇച്ഛാശക്തി കൊണ്ട് ഞാന്‍ വാക്കുകള്‍ പൂര്‍ത്തിയാക്കി:
“”വിമീഷ്, ഞാന്‍ പറയുന്നതൊന്ന് ശ്രദ്ധിച്ചു കേള്‍ക്കണം. നിലവിളി പോലൊന്നു കേട്ടു എന്നല്ല, നിലവിളി തന്നെയായിരുന്നു അത്. പലതവണ വിളിച്ചു; അവനെ കിട്ടുന്നില്ല. ഞാനാണെങ്കില്‍ എയര്‍പോര്‍ട്ടില്‍ എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥയിലും. പ്ലീസ്, എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? വിമീഷ് ഇപ്പോള്‍ എവിടെയാണ്?””
“”ഞാനിപ്പോള്‍ അബൂദബിയിലാണ്, മുസഫയില്‍. 200 കിലോമീറ്ററിനിപ്പുറം.””
എന്തു പറയണമെന്നറിയാതെ ഞാന്‍ കുഴഞ്ഞുവീഴുമെന്ന നിലയില്‍ നില്‍ക്കുകയാണ്. പെട്ടെന്ന് അനൗണ്‍സ്‌മെന്റില്‍ മുങ്ങി വിമാനത്താവളം മുഴുവന്‍ ഒരു ശത്രുസൈന്യത്താവളമായി അനുഭവപ്പെട്ടു.
റിഫ്രഷ്‌മെന്റ് റൂമിലേക്കു തന്നെ ഓടിപ്പോയി. വാതിലടഞ്ഞതും വിമീഷിന്റെ സ്വരം ഞാന്‍ കേട്ടു: “”ആദ്യം ചെയ്യേണ്ടത് ഇക്ക പരിഭ്രമിക്കാതിരിക്കുക എന്നതാണ്. ഇക്ക കാടുകയറി ചിന്തിക്കുന്നതുപോലെ ഒന്നുമുണ്ടാവില്ല… എന്നാലും ഞാന്‍ വേണ്ടതു ചെയ്യാം.””
“”ഫ്‌ളൈറ്റ് പോകുന്നെങ്കില്‍ പോട്ടെ. അവന്റെ വിവരമറിയാതെ ഇവിടെ നിന്ന് അനങ്ങുന്ന പ്രശ്‌നമേയില്ല. പാസ്‌പോര്‍ട്ട് വിസ “എക്‌സിറ്റ്” അടിച്ച നിലയിലായിപ്പോയി, ഇല്ലെങ്കില്‍ ഞാന്‍ പുറത്തുകടന്നേനെ.””
“”ഇക്കാ, പരിഭ്രമം കുറയ്ക്ക്. നമുക്ക് പരിഹാരം കണ്ടുപിടിക്കാം.””
“”പറയൂ വിമീഷ്.””
എനിക്ക് ലോകം വിമീഷ് എന്ന കിളിവാതില്‍ മാത്രമുള്ള ഇരുണ്ട ഒന്നായി തോന്നി.
“”ഞാന്‍ ചോദിക്കുന്നതിനൊക്കെ ഇക്ക സമാധാനമായി ആദ്യം ഉത്തരം തരണം.””
“”പറയാം, വിമീഷ്. അവന് മുട്ടയില്‍ നിന്നു വിരിയാത്ത രണ്ട് കുഞ്ഞുങ്ങളാണ്; പാവം ഒരു ഭാര്യയും…””
“”ഇക്കാ, ഇങ്ങനെയായാല്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല.””
“”ഞാന്‍ പറയാം വിമീഷ്. ചോദിക്കുന്നതിനപ്പുറം ഞാന്‍ ഒന്നും പറയില്ല.””
“”എയര്‍പോര്‍ട്ടിലെ ഏതു ടെര്‍മിനലിലാണ് യാത്രയാക്കാന്‍ ജമാല്‍ വന്നത്?””
“”റ്റു.””
“”യാത്ര പറഞ്ഞ് എത്ര സമയം കഴിഞ്ഞാണ് ഫോണ്‍ കട്ടായിപ്പോയത്?””
“”ഏകദേശം അരമണിക്കൂറായിക്കാണും; കൂടിയാല്‍ നാല്‍പതു മിനിറ്റ്.””
“”ഓകെ. ആള്‍ ഷാര്‍ജ റോളയിലുള്ള താമസസ്ഥലത്തേക്കാണോ അതോ ദുബൈ മീഡിയാസിറ്റിയിലേക്കാണോ പോയത്?””
“”താമസസ്ഥലത്തേക്കു തന്നെ.””
“”എന്നാല്‍ ഇക്ക യാതൊന്നുകൊണ്ടും പേടിക്കണ്ട. അവനെ ട്രെയ്‌സു ചെയ്ത് കണ്ടുപിടിക്കാന്‍ തൊട്ടടുത്തുതന്നെ ആളുണ്ട്. ഞാന്‍ തിരിച്ചുവിളിക്കാം.””
“”വിമീഷ്, എങ്ങനെയാണ് താങ്ക്‌സ് പറയേണ്ടതെന്നറിയില്ല.””
“”ഇക്ക വല്ലതും കുടിച്ചുവോ?””
“”ഇല്ല.””
“”എന്നാല്‍ ഏതെങ്കിലും കോഫി ഔട്ട്‌ലെറ്റില്‍ കയറി വല്ല ജ്യൂസിനും ഓര്‍ഡര്‍ ചെയ്തിരിക്ക്. അഞ്ച് മിനിറ്റിനകം ഞാന്‍ ഇക്കയെ തിരിച്ചുവിളിക്കും.””
Fuck ur Society… Fuck ur country… Fuck… Fuck…
രണ്ടോ മൂന്നോ തവണ റിഫ്രഷ്‌മെന്റില്‍ കയറിയിട്ടും ഒന്ന് മുഖം പോലും കഴുകിയില്ലല്ലോ എന്നോര്‍ത്തു.
മുഖം കഴുകാന്‍ വാഷ്‌ബേസിനടുത്തുവരെ എത്തിയതാണ്. മൊബൈല്‍ എവിടെ വെക്കും എന്നോര്‍ത്തപ്പോള്‍ വേണ്ടെന്നുവെച്ചു. വാഷ്‌ബേസിനും പരിസരവും നനഞ്ഞ നിലയിലാണ്. ഫോണ്‍ നനഞ്ഞാല്‍ പ്രശ്‌നമാവും. പോക്കറ്റിലിടാം എന്നുവെച്ചാല്‍ നിറയെ പേപ്പറുകളാണ്; പോരാത്തതിന് വാവട്ടം കുറഞ്ഞതും. മുഖം കഴുകാതെ തിരിച്ചു വന്നിരുന്നു. അപ്പോഴേക്കും ഒരാള്‍ വന്ന് അടുത്തിരുന്ന്, പാസ്‌പോര്‍ട്ട് കാണിക്കാന്‍ ആവശ്യപ്പെട്ടു. സി.ഐ.ഡിയാണ്.
ഞാന്‍ ചോദിച്ചു: “”എന്താണ് പ്രശ്‌നം?””
“”നാലു തവണ നിങ്ങള്‍ റിഫ്രഷ്‌മെന്റ് റൂമില്‍ ഒളിച്ചുനിന്നതെന്തിനാണ്, ഒട്ടും അതുപയോഗിക്കാതെ? നിങ്ങളുടെ ദേഹത്ത് എന്തെങ്കിലും ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ, എക്‌സ്‌പ്ലോസീവായി വല്ലതും?””
എന്റെ വിശദീകരണങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞതിനാല്‍ അവരുടെ ചെക്കിങ് റൂമിലേക്കു പോകേണ്ടിവന്നു. ദേഹപരിശോധനയ്ക്കിടയില്‍ ഒരുവിധം കാര്യം പറഞ്ഞൊപ്പിച്ചു. അവര്‍ തണുത്ത പഴച്ചാറ് കൊണ്ടുതന്നു. സോറിയും പ്രാര്‍ഥനയും പറഞ്ഞു തിരിച്ചയച്ചു.
ഇതിനിടെ, പരിശോധനക്കിടയില്‍ വന്ന രണ്ട് കോളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ അവര്‍ സമ്മതിച്ചില്ല. ധൃതിയില്‍ ഫോണില്‍ നോക്കിയപ്പോള്‍ അത് ഓഫായ നിലയില്‍ കിടക്കുന്നു.
എങ്ങോട്ടെന്നില്ലാതെ നടക്കുന്നതിനിടയില്‍ വിമാനത്താവളത്തില്‍ മുഴങ്ങിക്കേട്ട അനൗണ്‍സ്‌മെന്റിന് മൊയ്തുവിന്റെ ശകാരവര്‍ഷവുമായി സാദൃശ്യം തോന്നി. ഓരോ വ്യക്തിയിലും ഒരു ഹിറ്റ്‌ലര്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. അധികാരത്തിന്റെ ശീതളക്കാറ്റേല്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കുന്ന ഹിറ്റ്‌ലര്‍. ഹിറ്റ്‌ലര്‍ വ്യക്തിയും സമൂഹവുമാണ്; മൊയ്തുവിന്റെ കിരാതമായ സാമൂഹ്യ മുന്നറിയിപ്പുകള്‍ പോലെ.
എവിടെ വച്ച് ഈ മൊബൈല്‍ ഒന്ന് ചാര്‍ജ് ചെയ്യാനാവും? വിമാനത്താവളത്തിലെ ചുവരുകളില്‍ ചിതറിപ്പോവുകയാണ് മനസ്സ്.
ഒന്നുകൂടി ഓണ്‍ ചെയ്തുനോക്കിയപ്പോള്‍ ഫോണ്‍ ശരിയായി. മിസ്ഡ് കോള്‍ 12 എണ്ണം. ഒരേയൊരാള്‍- വിമീഷ്. തിരിച്ച് ഡയല്‍ ചെയ്തുകൊണ്ടിരിക്കെ “പ്ലീസ് ചാര്‍ജ്” എന്ന മുന്നറിയിപ്പ് ഫോണില്‍ വന്നുകൊണ്ടിരുന്നു. ഏതു നിമിഷവും കെട്ടുപോകാം.
ഫ്‌ളൈറ്റ് പോയിക്കാണും. ഇടയ്‌ക്കെപ്പോഴോ ആവര്‍ത്തിച്ചു വിളിച്ച പേര് എന്റേതു തന്നെയല്ലേ?
എവിടെ വിമീഷ്? വിമീഷിന്റെ പേര് അമര്‍ന്നു: കാളിങ്… കാളിങ്… കാളിങ്… അതിനിടയ്ക്ക് “പ്ലീസ് ചാര്‍ജ്” എന്ന മുന്നറിയിപ്പ്.
ഭാഗ്യം! അവനെടുത്തു.
“”ഇക്കാ…””
ഫോണ്‍ കട്ടായി! ചാര്‍ജ് പോയതാണ്.
“”ഇക്കാ…”” അതെ, അതൊരു വികാരമടക്കിയുള്ള വിളി തന്നെ. ഞാന്‍ പൂരിപ്പിക്കാം വിമീഷ്…
പിറകിലാരോ തൊടുന്നു. നേരത്തെ അടുത്തു വന്ന് കൂട്ടിക്കൊണ്ടുപോയ സി.ഐ.ഡിയാണ്.
“”ബ്രദര്‍, ഞാന്‍ പിന്നെയാണോര്‍ത്തത്. നമ്മുടെ സംവിധാനം ഉപയോഗിച്ച് താങ്കളുടെ സഹോദരനെ ട്രെയ്‌സ് ചെയ്യാവുന്നതേയുള്ളൂ. എത്രയാണ് അയാളുടെ ഫോണ്‍ നമ്പര്‍?””
ഞാന്‍ അയാളെത്തന്നെ നോക്കി ഓര്‍ത്തിരിക്കെ കണ്ണില്‍ ഇരുട്ടു കയറി. ചുമലില്‍ നിന്നാരംഭിച്ച് ഹൃദയത്തിലൂടെ ഒരു മിന്നല്‍പ്പാളി പാഞ്ഞുപോയി…
അയാള്‍ എന്നെ പിടിക്കാനായുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഞാന്‍. ഈ “എക്‌സിറ്റി”നെ ഞാന്‍ പൊട്ടിച്ചെറിയും. എനിക്കെന്റെ മോനെ കാണണം… Fuck ur Society… Fuck ur country… Fuck… Fuck…
ഓടിയോടി മഞ്ഞുമൂടിയ താഴ്‌വാരങ്ങളിലേക്ക് ഞാന്‍ എടുത്തുചാടി…
ഇടയ്ക്കാരോ പിടിച്ചുവെച്ചു. നോക്കുമ്പോള്‍, വിമീഷ്: “ഇക്കാ, ശ്രദ്ധിച്ചു കേള്‍ക്കണം. മനസ്സ് പാകപ്പെടുത്തിവെക്കണം. എനിക്കൊരു മോശം വാര്‍ത്ത പറയാനുണ്ട്…”
പെട്ടെന്ന് എന്റെ രണ്ടു കൈകളും വാളുകളായി രൂപാന്തരപ്പെട്ടു. വിമീഷിന്റെ വ്യാജരൂപം. മിറര്‍ ഇമേജ്. ഒരൊറ്റ വെട്ടിനു ഗ്ലാസ് നുറുങ്ങുകളായി വിമീഷ് തെറിച്ചുവീഴുമ്പോള്‍ ആരോ ഉണര്‍ത്താന്‍ ശ്രമിച്ചു:
“”ഇക്കാ…”” ജമാല്‍ വിളിക്കുന്നു. കൂടെ വിമീഷുമുണ്ട്:
ഒരിക്കലും വളരാത്ത കുട്ടിയാണിക്ക. അതുതന്നെയാണ് എനിക്കിഷ്ടവും. വളരല്ലേ ഇക്കാ…
“”എത്ര തവണ പറഞ്ഞതാണ്? എന്തിനാണിത്ര പരിഭ്രാന്തി? ഫോണില്ലാത്ത കാലത്തും നമ്മള്‍ വിളിപ്പുറത്തുണ്ടായിരുന്നില്ലേ? എല്ലാം പറഞ്ഞിരുന്നില്ലേ? പറയാതെ അറിഞ്ഞിരുന്നില്ലേ?””
എവിടെയാണ് ഞാന്‍? സ്‌നേഹത്തിന്റെ അത്യപാരമായ വിസ്മയഭൂമിയില്‍! എന്റെ നെഞ്ചിനോട് നീ ചേര്‍ന്നുകിടക്കൂ. ഉപ്പയും ഉമ്മയും കൈവിട്ട നിന്നെ എത്രയോ രാത്രികളില്‍ ഉറക്കിയപോലെ ഞാന്‍ നിന്റെ മുടികളില്‍ തലോടെട്ടയോ? ഇടിവെട്ടിയുണര്‍ന്ന രാത്രിമഴക്കാലത്ത് എന്റെ നെഞ്ചില്‍ ചേര്‍ന്നുകിടക്കൂ. ആ ഓലപ്പുര എത്ര കൊടുങ്കാറ്റടിച്ചിട്ടും വീണില്ല. ഉണങ്ങിയില്ല…
“”വന്നു കിടക്കൂ… നേരമെത്രയായീന്നാ നിങ്ങടെ വിചാരം?”” ഭാര്യ ശാസിക്കുന്നു:
“”എന്താണിത്ര പാതിരാ കഴിഞ്ഞിട്ടും അനിയനും ഇക്കാക്കും പറഞ്ഞിരിക്കാന്‍! ജമാലിന്റെ വൈഫും കുട്ടികളും കാത്തിരിക്കുന്നുണ്ട്. പുലര്‍ച്ചെ നാലിനിറങ്ങണം, അവര്‍ക്ക് ദുബൈക്ക് പോകാന്‍.””
കേട്ടതായി നടിച്ചില്ല ഞങ്ങള്‍. ഒടുവില്‍ ദേഷ്യത്തിന് ആംഗലേയ രൂപം. കുട്ടികള്‍ അകത്തിരുന്നു ഷൗട്ട് ചെയ്യുന്നു: “”ദെ ആര്‍ ഇറിറ്റേറ്റഡ്. ഞങ്ങള്‍ക്കും ബ്രദേഴ്‌സുണ്ട്. ഇതൊരു മാതിരി സില്ലിയാണ്.””
“”ഫൗസിയ, നിനക്കറിയില്ല. ഇസ്മാലിക്കാന്റെ കടയില്‍ രാത്രി പത്തു മണി വരെ നനഞ്ഞു മുഷിഞ്ഞ ലുങ്കിയുമുടുത്ത് ജോലി ചെയ്യുന്ന പത്തൊമ്പതുകാരന്‍. ജമാലിനന്ന് ഏഴു വയസ്സ്. വഹാബിന് അഞ്ചും. ഹോട്ടലിലെ എണ്ണക്കടിയിടുന്ന അലമാരയില്‍ നിന്ന് പൊട്ടിപ്പോയ പലഹാരപ്പൊരികള്‍ വാരിയെടുത്ത് പഴയ പേപ്പറില്‍ പൊതിഞ്ഞു കൊണ്ടുവരുന്നതും കാത്ത് അനുജന്മാര്‍ രണ്ടു പേര്‍ കാത്തിരുന്നു. ഇരുട്ടിന്റെ ദീര്‍ഘവയലുകള്‍ക്കപ്പുറത്ത് ചീവീടുകള്‍ക്കും തവളക്കരച്ചിലിനുമിടയില്‍ ഒരു ചൂട്ടും കത്തിച്ച് വരുന്ന ഇക്കയെ കാത്ത് കുഞ്ഞുകുഞ്ഞു പ്രാര്‍ഥനകളോടെ: ഇന്ന് ഉള്ളിവടയുടെ പൊട്ടുകള്‍ കൂടുതലുണ്ടാവണേ, ഫഖീര്‍കുന്ന് ഔലിയാ മുര്‍സലീങ്ങളേ…””
വിമീഷ് ചിരിക്കുന്നു.
ജമാല്‍ ചേര്‍ന്നുകിടന്നു. എന്റെ അവസ്ഥ കണ്ട് ചിരിക്കയാണോ കരയുകയാണോ അവന്‍?
അവന്‍ ചെവിയില്‍ പതുക്കെ പറഞ്ഞു: “”ഒരിക്കലും വളരാത്ത കുട്ടിയാണിക്ക. അതുതന്നെയാണ് എനിക്കിഷ്ടവും. വളരല്ലേ ഇക്കാ…””
ഞാന്‍ അവനെ തലോടിക്കൊണ്ടിരുന്നു: നമ്മള്‍ ഭയത്തിന്റെ മറുകരയിലെത്തിയല്ലോ. ഇനി വളരില്ല കുഞ്ഞേ…
വര: മജ്‌നി തിരുവങ്ങൂര്‍