| Monday, 19th January 2026, 7:49 pm

മലയാളത്തില്‍ കൂടുതലും കിട്ടിയത് ദുഖവേഷങ്ങള്‍; തുലാഭാരം ഇതില്‍ നിന്നെല്ലാം വഴിമാറി സഞ്ചരിച്ച സിനിമ: ശാരദ

ഐറിന്‍ മരിയ ആന്റണി

കഴിഞ്ഞ ദിവസം മലയാളചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനക്കുള്ള ജെ.സി ഡാനിയേല്‍പുരസ്‌കാരം ശാരദയെ തേടിയെത്തിയിരുന്നു. അഭിനേത്രിയെന്ന നിലയില്‍ സിനിമാ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശാരദ ആറുപതിറ്റാണ്ട് കാലം ചലച്ചിത്ര രംഗത്ത് തിളങ്ങിയിരുന്നു.

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡുകള്‍ മൂന്ന് വട്ടം നേടിയ നടി ഇണപ്രാവുകള്‍ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് കിട്ടിയ മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ശാരദ.

‘മറ്റു ഭാഷകളില്‍ ഞാന്‍ ചെയ്യാത്ത വേഷങ്ങളില്ല. പ്രത്യേകിച്ച് തെലുങ്കില്‍. പൊലീസ്, അഭിഭാഷക, ജഡ്ജി, സ്വാതന്ത്ര്യ സമര സേനാനി അങ്ങനെ വ്യത്യസ്ത വേഷങ്ങള്‍. പക്ഷേ, മലയാളത്തില്‍ കൂടുതലും ദുഃഖവേഷങ്ങളാണ് കിട്ടിയത്.

വാസ്തവത്തില്‍ കേരളത്തിന്റെ അന്നത്തെ സാമൂഹിക അവസ്ഥയാണ് എന്റെ സിനിമകളില്‍ പ്രതിഫലിച്ചത്. സ്ത്രീകള്‍ ആരും അന്ന് വീടിന് പുറത്തേക്ക് വരില്ല. വന്നാല്‍പ്പോലും മുഖം പാതി മാത്രം പുറത്തു കാണിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ,’ ശാരദ പറയുന്നു.

ഒരുപാട് സഹിച്ചവരാണ് അന്നത്തെ സ്ത്രീകളെന്നും അതേ മാനസികാവസ്ഥയിലുള്ള സ്ത്രീകളെയാണ് താന്‍ സിനിമയിലും കൂടുതല്‍ അവതരിപ്പിച്ചതെന്നും ശാരദ പറഞ്ഞു. നിങ്ങളെ കാണുമ്പോള്‍ തന്റെ വീട്ടിലെ ഒരു അംഗമായി തോന്നുന്നു എന്ന് തന്നോട് ഒട്ടേറെപ്പേര്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍, ‘തുലാഭാരം’ ഇതില്‍ നിന്നെല്ലാം വഴിമാറി സഞ്ചരിച്ച ചിത്രമായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

എ. വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1968-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തുലാഭാരം. തോപ്പില്‍ ഭാസി എഴുതിയ കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ് എന്ന നാടകത്തെ അടിസ്ഥാനമാക്കി വന്ന സിനിമയില്‍ പ്രേം നസീറും ശാരദയും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌സ്‌കാരം നടി സ്വന്തമാക്കിയിരുന്നു.

ഇണപ്രാവുകള്‍ എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ ശാരദ പിന്നീട് ഉദ്യോഗസ്ഥ, ഇരുട്ടിന്റെ ആത്മാവ്, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികള്‍ , എലിപ്പതായം, തുടങ്ങി 125-ലധികം മലയാള സിനിമകളില്‍ അഭിനയിച്ചു.

Content Highlight: Sharada  talks about the Malayalam films she has received 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more