| Tuesday, 26th November 2019, 1:02 pm

ആദ്യം ശരദ് പവാര്‍, പിന്നെ ഉദ്ധവ് താക്കറെ; വിമതരെ അനുനയിപ്പിക്കാന്‍ ഓടിനടന്ന് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിമത എന്‍.സി.പി എം.എല്‍.എമാരെ കാണാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറും ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും മുംബൈയിലെ ഹോട്ടലിലെത്തി. സി.എന്‍.എന്‍ ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആദ്യം ശരദ് പവാറാണ് ഇവിടെയെത്തിയത്. തൊട്ടുപിറകെ ഉദ്ധവ് താക്കറെയും എത്തുകയായിരുന്നു. സോഫിടെല്‍ ഹോട്ടലിലാണ് എം.എല്‍.എമാര്‍ താമസിക്കുന്നത്.

അതേസമയം ശരദ് പവാറിനൊപ്പം എന്‍.സി.പി വക്താവ് നവാബ് മാലിക്കും എത്തിയിരുന്നു. നേരത്തേ ട്രിഡെന്റ് ഹോട്ടലിലെത്തി അജിത് പവാറിനെ കണ്ടതിനു ശേഷമാണ് ശരദ് പവാര്‍ വിമതരെ കാണാന്‍ പോയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിമത എം.എല്‍.എമാരെ കൂടെനിര്‍ത്താനും അതുവഴി നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പിയെ താഴെയിറക്കാനുമുള്ള നീക്കങ്ങള്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സജീവമായി നടത്തുന്നുണ്ട്.

അതേസമയം മറുവശത്ത് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ബി.ജെ.പി എം.എല്‍.എമാര്‍ കൂടിക്കാഴ്ച നടത്തും. രാത്രി ഒമ്പതു മണിക്കായിരിക്കും ഇത്. തിങ്കളാഴ്ച രാത്രി ഹോട്ടല്‍ ഹയാറ്റില്‍ വെച്ച് 162 എം.എല്‍.എമാരെ അണിനിരത്തി ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം ശക്തി തെളിയിച്ചിരുന്നു.

സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് ബി.ജെ.പി നേതൃത്വം.

നാളത്തെ വിശ്വാസവോട്ടെടുപ്പോടെ കാര്യങ്ങള്‍ എല്ലാം വ്യക്തമാകുമെന്നാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ബി.ജെ.പി എങ്ങനെയാണ് വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാന്‍ പോകുന്നതെന്ന് കാത്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

14 ദിവസത്തെ സമയം അനുവദിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം നിരാകരിച്ചുകൊണ്ടായിരുന്നു നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദേശം സുപ്രീം കോടതി മുന്നോട്ടുവെച്ചത്.

ഒട്ടും വൈകാതെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് സഖ്യത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി ഇടപെടല്‍.

Latest Stories

We use cookies to give you the best possible experience. Learn more