| Friday, 5th July 2013, 8:59 pm

ശാലുമേനോന്‍ അറസ്റ്റില്‍; തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടി ശാലുമേനോനെ പോലീസ് അറസ്റ്റ് ചെയ്തു. സോളാര്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാക്കിയാണ് ശാലു മേനോന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ശാലുമേനോനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത് സ്വന്തം ആഡംബര കാറിലാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് ആക്ഷേപം ഉന്നയിച്ചു.


[]ചെങ്ങന്നൂര്‍: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടി ശാലുമേനോനെ പോലീസ് അറസ്റ്റ് ചെയ്തു. സോളാര്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാക്കിയാണ് ശാലു മേനോന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.[]

എ.ഡി.ജി.പി ഹേമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ചങ്ങനാശ്ശേരിയിലുള്ള ശാലുവിന്റെ വീട്ടില്‍ നിന്നും 3.30 ഓടെ കസ്റ്റഡിയിലെടുത്ത ഇവരെ ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ശാലു മേനോനെ നാളെ തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കും.

ശാലുമേനോനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത് സ്വന്തം ആഡംബര കാറിലാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് ആക്ഷേപം ഉന്നയിച്ചു. കാര്‍ ബിജു രാധാകൃഷ്ണന്‍ സമ്മാനിച്ചതാണെന്നും ആരോപണമുണ്ട്.

ശാലുമേനോനും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായി തിരുവനന്തപുരം സ്വദേശി റാസിഖ് അലി നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു കസ്റ്റഡിയിലെടുത്തത്.

തട്ടിപ്പില്‍ ശാലു മേനോന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ തൃശ്ശൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കെ.പി. അനില്‍കുമാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

സോളാര്‍ കേസിലെ പ്രതികളായ ബിജുരാധാകൃഷ്ണനുമായു സരിതയുമായും നടി ശാലു മേനോന് പങ്കുണ്ടെന്നും ഉന്നതരുടെ സ്വാധീനത്തെ തുടര്‍ന്ന് നടിയെ അറസ്റ്റ്‌ചെയ്യാതിരിക്കുകയാണെന്നും കാണിച്ച് പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

ബിജുരാധാകൃഷ്ണനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതും തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുക്കാന്‍ അവസരമൊരുക്കിയതും ശാലൂമേനോനാണെന്ന് പരാതിയില്‍ പറയുന്നു.

ഒളിവില്‍ കഴിയുന്ന സമയത്ത് ബിജുരാധാകൃഷ്ണന്‍ ഉപയോഗിച്ചത് ശാലൂമേനോന്റെ മൊബൈല്‍ ഫോണാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലും കേസെടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിരുന്നില്ല.

ചെങ്ങന്നൂരില്‍ എ.ഡി.ജി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുക. സോളാര്‍ പാനല്‍ കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ തുടര്‍ നടപടി യൊന്നുമുണ്ടായില്ല. ഭരണപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദം മൂലമാണ് ശാലുവിനെ കസ്റ്റഡിലെടുക്കാന്‍ പോലീസ് മടിക്കുന്നതെന്ന് പ്രതിപക്ഷം ആരോപണ മുന്നയിച്ചിരുന്നു.

ശാലുമേനോന്റെ ഗൃഹപ്രവേശന ചടങ്ങില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷും പങ്കെടുത്ത ഫോട്ടോകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അതേസമയം ഗൃഹപ്രവേശനത്തിന്റെ ഫോട്ടോകള്‍ പുറത്തുവന്നിട്ടും വിഡിയോ ദൃശ്യങ്ങള്‍ കാണാനില്ല. ചടങ്ങില്‍ വിഡിയോ ഉണ്ടെന്ന് ഫോട്ടോയില്‍ നിന്നു തെളിവുണ്ടായിരുന്നു. വിഡിയോ ശാലുവിനു കൈമാറിയെന്നാണ് വിഡിയോഗ്രാഫറുടെ വിശദീകരണം.

ശാലു മേനോന്റെ കൈയില്‍ നിന്നു ഇതു വാങ്ങിക്കാതിരിക്കുകയോ വാങ്ങിയിട്ട് ദൃശ്യങ്ങള്‍ പുറത്തു വിടാതിരിക്കുകയോ ആണ് പൊലീസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശാലുമേനോന്റെ ഗൃഹപ്രവേശനത്തിനെത്തിയപ്പോള്‍ ബിജു രാധാകൃഷ്ണന്‍ അവിടെ ഉണ്ടായിരുന്നതു കൊണ്ടാണ് വിഡിയോ പുറത്തുവിടാതിരിക്കാന്‍ പൊലീസ് ശ്രമിക്കുന്നതെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ചങ്ങാനാശേരിയിലുള്ള ഒരു സ്റ്റുഡിയോയിലെ സജിയെന്ന ആളാണ് വിഡിയോ എടുത്തത്. ഈ ചടങ്ങ് ഷൂട്ട് ചെയ്ത ശേഷം വിഡിയൊ ടേപ്പ്, ഫോട്ടോ എടുത്ത സണ്ണിയെ ഏല്‍പ്പിച്ചിരുന്നു.

പിന്നീട് അതിനെ കുറിച്ച് അറിയില്ലെന്നും സജി വ്യക്തമാക്കി. എന്നാല്‍ ഇവ എഡിറ്റ് ചെയ്ത് ശാലുവിനെ എല്‍പ്പിച്ചു എന്ന് സണ്ണി അറിയിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more