| Wednesday, 13th May 2026, 8:03 pm

ഞാന്‍ എഴുതിവെച്ച പ്രസംഗം ഷാഫി പറമ്പില്‍ അടിച്ചുമാറ്റി; വെളിപ്പെടുത്തലുമായി കെ.എന്‍.എ ഖാദര്‍

നിഷാന. വി.വി

മലപ്പുറം: നിയമസഭയില്‍ താന്‍ പ്രസംഗിക്കാനായി തയ്യാറാക്കിവെച്ച കുറിപ്പ് ഷാഫി പറമ്പില്‍ അടിച്ചുമാറ്റിയെന്ന വെളിപ്പെടുത്തലുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍.

മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ വ്യാകരണമില്ലാത്ത ജീവിതം എന്ന ആത്മകഥയിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ആഭ്യന്തര വകുപ്പിനെക്കുറിച്ച് സംസാരിക്കാനായി തയ്യാറാക്കി വെച്ചതായിരുന്നു ആ കുറിപ്പെന്നും കെ.എന്‍.എ ഖാദര്‍ പറയുന്നു. നിയമസഭാ ചെയര്‍മാന്‍മാരുടെ പാനലില്‍ അംഗമായിരുന്ന അദ്ദേഹം സ്പീക്കറുടെ കസേരയില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്.

‘സ്പീക്കര്‍ നിയമസഭയിലില്ല. ഞാനാണ് സ്പീക്കറുടെ കസേരയില്‍. നിയമസഭ നിയന്ത്രിക്കുന്നതിനിടെ അംഗങ്ങളെ പ്രസംഗിക്കാന്‍ വിളിക്കുകയാണ്. അന്ന് എനിക്കും പ്രസംഗമുണ്ടായിരുന്നു. വിഷയം നന്നായി പഠിച്ച് കുറിപ്പുമായി പോയാലേ എനിക്ക് പ്രസംഗിക്കാന്‍ കഴിയൂ,’ അദ്ദേഹം പറഞ്ഞു.

ശ്രീരാമകൃഷ്ണന്‍ സ്പീക്കറായിരുന്ന സമയത്തായിരുന്നു സംഭവമെന്നും സ്പീക്കര്‍ പെട്ടെന്ന് പുറത്തുപോയപ്പോള്‍ തനിക്ക് ആ കസേരയില്‍ ഇരിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു.

തന്റെ കസേരയില്‍ മടക്കി വെച്ച് പോയതായിരുന്നു കുറിപ്പുളള പേപ്പറെന്നും പെട്ടെന്ന് പ്രസംഗിക്കാനായി ഷാഫി പറമ്പിലിനെ വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഷാഫി പ്രസംഗിച്ച് തുടങ്ങിയപ്പോള്‍ തന്റെ പ്രസംഗത്തിലെ മിക്ക പോയിന്റുകളും അതിലുണ്ടായെന്ന് മനസിലായി, ഷാഫിയുടെ കൈയില്‍ നീണ്ട കടലാസ് കെട്ടും കണ്ടു, അദ്ദേഹം പറഞ്ഞു.

‘ഞാന്‍ സീറ്റിലേക്ക് മടങ്ങിയപ്പോള്‍ ഷാഫി ഓടിവന്ന് ഇതാ സാറിന്റെ കുറിപ്പ്. ഇനി എനിക്കിത് വേണ്ട എന്ന് പറഞ്ഞ് ചിരിച്ചു,’ അദ്ദേഹം ആത്മകഥയില്‍ പറയുന്നു.

ആഭ്യന്തരവകുപ്പിനെ കുറിച്ച് സംസാരിക്കായി തയ്യാറാക്കി വച്ചതായിരുന്നു കുറിപ്പ്. ഓരോവീഴ്ചകളും എണ്ണിപ്പറയുന്നതിനായി ലൈബ്രറിയില്‍ പോയി പത്രഫയലുകള്‍ പരിശോധിച്ച് തീയതി സഹിതം കുറിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം വി.ഡി സതീശനായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്.

Content Highlight: Shafi Parampil threw away the speech I had written; K.N.A. Khader reveals

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more