| Tuesday, 8th July 2025, 5:38 pm

ആര്‍.എസ്.എസ് നിക്കറിടാന്‍ പറഞ്ഞാല്‍ നിക്കറിടും ഒപ്പിടാന്‍ പറഞ്ഞാല്‍ ഒപ്പിടും, ഇയാളെയാണോ അംഗീകരിക്കേണ്ടത്: എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെയും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിനെതിരെയും രൂക്ഷവിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്. സര്‍വകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐയുടെ സമരത്തിനിടെയാണ് ശിവപ്രസാദ് വൈസ് ചാന്‍സിലറെ വിമര്‍ശിച്ചത്.

തങ്ങളുടെ സമരം വൈസ് ചാന്‍സിലറോടോ ചാന്‍സിലറായിരിക്കുന്ന ഗവര്‍ണറോടോ അല്ലെന്നും, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ് പദ്ധതികള്‍ക്കെതിരെയാണെന്നും എസ്.എഫ്.ഐ പറഞ്ഞു.

ആര്‍.എസ്.എസുകാരന്‍ എന്നതിലപ്പുറം ഒരു യോഗ്യതയും അയാള്‍ക്കില്ല. ആര്‍.എസ്.എസ് ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയും, അതാണ് മോഹനന്‍ കുന്നുമ്മലിന്റെ യോഗ്യത.

ആര്‍.എസ്.എസ് നിക്കറിടാന്‍ പറഞ്ഞാല്‍ നിക്കറിടും, പാന്റിടാന്‍ പറഞ്ഞാല്‍ പാന്റിടും, ആര്‍.എസ്.എസ്. ഒപ്പിടാന്‍ പറഞ്ഞാല്‍ ഒപ്പിടും, അങ്ങനെ സ്വയബുദ്ധിയില്ലാത്ത ആളാണ് വൈസ് ചാന്‍സിലറെന്നും, ഇങ്ങനെ ഒരാളായൊണോ കേരള സര്‍വകലാശായുടെ വൈസ് ചാന്‍സിലറായി അംഗീകരിക്കേണ്ടതെന്നും ശിവപ്രസാദ് ചോദിച്ചു.

ചാന്‍സിലറോടോ വൈസ് ചാന്‍സിലറോടോ അല്ല തങ്ങളുടെ സമരമെന്നും കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിന്റെ ഗൂഢപദ്ധതികളോടാണ് എസ്.എഫ്.ഐയുടെ സമരമെന്നും ശിവപ്രസാദ് വ്യക്തമാക്കി. ആ ഗൂഢപദ്ധതിയുടെ ഉപകരണങ്ങളാണ് ചാന്‍സിലറും വൈസ് ചാന്‍സിലറെന്നും ശിവപ്രസാദ് വിമര്‍ശിച്ചു.

അതേസമയം, എസ്.എഫ്.ഐയുടെ സമരങ്ങള്‍ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലയിലെ ആര്‍.എസ്.എസിന്റ തീട്ടൂരം വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐ സെക്രട്ടറി പി.എസ്. സഞ്ജീവിനെയടക്കം അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പുറത്തുണ്ട്. സമരം ഇനിയും ശക്തമായി തുടരും. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ വൈസ് ചാന്‍സിലര്‍ക്കും പ്രൊ വൈസ് ചാന്‍സിലര്‍ക്കും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോന്നിയത് പോലെ എന്തെങ്കിലും കാണിച്ചിട്ട് അത് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ആര്‍.എസ്.എസിന്റെ തിട്ടൂരം അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ പുറപ്പെട്ടാല്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും വെറുതെ ഇരിക്കില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ സമരത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കും കേരള സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരായുമാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം. കേരള സര്‍വകലാശാല ആസ്ഥാനം കീഴടക്കി പ്രവര്‍ത്തകര്‍ പൊലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് ഇരച്ച് കയറുകയായിരുന്നു.

Content Highlight: SFI slams Kerala University VC and Governor

We use cookies to give you the best possible experience. Learn more