| Thursday, 23rd February 2012, 11:33 am

സ്വവര്‍ഗരതിയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്നും രാജ്യത്തെ സാമൂഹ്യ വ്യവസ്ഥിതിക്ക് എതിരാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. ഇന്ത്യയുടെ ധാര്‍മിക, സാമൂഹ്യമൂല്യങ്ങള്‍ മറ്റ് രാജ്യങ്ങളിലേതില്‍ നിന്നും വ്യത്യസ്തമാണെന്നും ഇക്കാര്യങ്ങളില്‍ അവരെ അനുകരിക്കാനാകില്ലെന്നും ആഭ്യന്തരമന്ത്രാലയം കോടതിയില്‍ വ്യക്തമാക്കി.

സ്വവര്‍ഗരതി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പാശ്ചാത്യമൂല്യബോധം ഇന്ത്യയില്‍ നടപ്പിലാക്കാനാവില്ലെന്നും മന്ത്രാലയം കോടതിയില്‍ അറിയിച്ചു.

2009 ല്‍ സ്വവര്‍ഗരതി നിയമവിധേയമാക്കിക്കൊണ്ട് സുപ്രീംകോടതി വിധിയുണ്ടായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള 16 പരാതികള്‍ പരിഗണിക്കവേ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയ ദല്‍ഹി ഹൈക്കോടതി വിധിക്കെതിരേ ലഭിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെയാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

2009ലാണ്  ദല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയത്. പതിനാറ് ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ ഇതിനെതിരേ ലഭിച്ചിട്ടുളളത്. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.

അതേസമയം സ്വവര്‍ഗരതി ക്രിമിനല്‍കുറ്റമല്ലാതാക്കിയ വിധിയെ എതിര്‍ക്കുന്നില്ലെന്ന് കേന്ദ്രം അറിയിച്ചു. ഈ വിഷയത്തില്‍ കേന്ദ്രം നിലപാടെടുക്കുന്നില്ലെന്നും വ്യക്തമാക്കി. ആഭ്യന്തരമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സ്വവര്‍ഗരതി കുറ്റമല്ലെന്ന് കോടതി നേരത്തെ വിധിച്ചിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കി.

Malayalam news

Kerala news in English

Latest Stories

We use cookies to give you the best possible experience. Learn more