| Thursday, 15th January 2026, 4:34 pm

ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി; ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ എഫ്.ഐ.ആറിന് സുപ്രീം കോടതിയുടെ സ്റ്റേ

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: ഐ-പാക്കിലെ റെയ്ഡിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊല്‍ക്കത്ത പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി.

ജസ്റ്റിസുമാരായ പ്രശാന്ത് മിശ്ര, വിപുല്‍ പഞ്ചോളി എന്നിവരങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും സംസ്ഥാന പൊലീസിനുമെതിരായ ഇ.ഡിയുടെ ഹരജിയിലും കോടതി മറുപടി തേടി.

ഇതുസംബന്ധിച്ച് ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. മമത ബാനര്‍ജി, ടി.എം.സി സര്‍ക്കാര്‍, ആഭ്യന്തര മന്ത്രാലയം എന്നിവരില്‍ നിന്നാണ് മറുപടി തേടിയിരിക്കുന്നത്.

വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലും കോടതി മറുപടി തേടിയിട്ടുണ്ട്. ബംഗാള്‍ സര്‍ക്കാരിന്റേത് ഗൗരവതരമായ ഇടപെടലെന്നാണ് കോടതിയുടെ നിരീക്ഷണം.

ബംഗാള്‍ ഡി.ജി.പി രാജീവ് കുമാര്‍, കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ മനോജ് കുമാര്‍, സൗത്ത് കൊല്‍ക്കത്ത ഡപ്യൂട്ടി കമ്മീഷണര്‍ പ്രിയബത്ര റോയ് എന്നിവരെ സസ്പെന്‍ഡ് ചെയ്യാമെന്നാണ് ഇ.ഡിയുടെ ആവശ്യം.

മമതക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അതിന് സി.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഇ.ഡി ആവശ്യപ്പെട്ടിരുന്നു.

തങ്ങള്‍ക്ക് ആവശ്യമായ ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ള രേഖകള്‍ കൊല്‍ക്കത്ത പൊലീസ് മുഖേന മമത പിടിച്ചെടുത്തിട്ടുണ്ടെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. നിലവില്‍ ഇ.ഡി റെയ്ഡ് നടന്ന രണ്ടിടങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ടി.എം.സിയുടെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായ ഐ-പാക്കിന്റെ ഓഫീസിലും സ്ഥാപന മേധാവി പ്രതീക് ജെയ്നിന്റെ വീട്ടിലുമായാണ് റെയ്ഡ് നടന്നത്. ജനുവരി എട്ടിനായിരുന്നു റെയ്ഡ്.

പരിശോധന നടക്കുന്നതിനിടെ മമത ഐ-പാക്കിലെത്തിയത് നാടകീയസംഭവങ്ങള്‍ക്ക് കാരണമായിരുന്നു. ഐ-പാക്കിന്റെ ഓഫീസില്‍ നിന്നിറങ്ങിയ മമത പച്ച നിറത്തിലുള്ള ഒരു ഫയലുമായാണ് പുറത്തെത്തിയത്.

തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ അടക്കം ചോര്‍ത്താനാണ് ഇ.ഡി ഐ-പാക്കിലെത്തിയതെന്ന് മമത ആരോപിച്ചിരുന്നു.

Content Highlight: Setback for Bengal govt; Supreme Court stays FIR against ED officials

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more