| Monday, 2nd March 2026, 3:08 pm

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ഗുരുതര ആശങ്ക; ചര്‍ച്ചയിലൂടെ സംഘര്‍ഷം പരിഹരിക്കണം: മോദി

അനിത സി

ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ സ്ഥിതിഗതികളില്‍ ഗുരുതരമായ ആശങ്കയുണ്ടെന്ന് പ്രതികരിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി.തിങ്കളാഴ്ച കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയോടൊപ്പം സംയുക്ത പ്രസ്താവന നടത്തുന്നതിനിടെ പ്രധാനമന്ത്രി പ്രതികരിച്ചു. ഭീകരതയും തീവ്രവാദവും ഇന്ത്യക്കും കാനഡയ്ക്കും മാത്രമല്ല മുഴുവന്‍ മനുഷ്യരാശിക്കും ഗുരുതമായ വെല്ലുവിളികളാണെന്ന് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

‘പശ്ചിമേഷ്യയിലെ സ്ഥിതി ഞങ്ങള്‍ക്ക് വളരെ ആശങ്കാജനകമാണ്. പശ്ചമേഷ്യയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യ തുടര്‍ന്നും ചേര്‍ന്ന് പ്രവര്‍ത്തിക്കും’, ഇറാന്‍-യു.എസ്-ഇസ്രഈല്‍ സംഘര്‍ഷം തുടരുന്നതിനിടെ മോദി പ്രതികരിച്ചു.

ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും എല്ലാ സംഘര്‍ഷങ്ങളും പരിഹരിക്കണമെന്നും ഇന്ത്യ അതിനെ പിന്തുണയ്ക്കുന്നുവെന്നും മോദി വിശദീകരിച്ചു. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഇന്ത്യ നിരന്തരം വാദിച്ചിട്ടുണ്ട്, രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍, സമാധാനത്തിനായുള്ള ആഹ്വാനം കൂടുതല്‍ ശക്തമാകും, മോദി പറഞ്ഞു.

തിങ്കളാഴ്ച അര്‍ധരാത്രി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി പ്രധാനമന്ത്രി മോദി ഫോണിലൂടെ സംസാരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി സമ്മര്‍ദം ചെലുത്തിയതായാണ് സൂചന.

കഴിഞ്ഞദിവസം, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും മോദി ഫോണിലൂടെ സംസാരിച്ചിരുന്നു. ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.

അതേസമയം, യു.എസ് ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖംനഈ, പ്രതിരോധമന്ത്രി അമിര്‍ നാസിര്‍ സദെ, ഐ.ആര്‍.ജി.സി തലവന്‍ മുഹമ്മദ് പക്പുര്‍, സായുധ സേന മേധാവി റഹി മൗസവി തുടങ്ങിയ പ്രമുഖര്‍ കൊല്ലപ്പെട്ടിരുന്നു.

ജി.സി.സി രാജ്യങ്ങളിലുള്‍പ്പടെയുള്ള അമേരിക്കന്‍ സൈനിക താവളങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണവും തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാനായി ചര്‍ച്ചകള്‍ക്ക് ഞായറാഴ്ചയോടെ ഇറാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്ച നിലപാടില്‍ മാറ്റം വരുത്തി. യു.എസുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.

എന്നാല്‍, ഇറാനെതിരായ ആക്രമണം ഉടനെ അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് യു.എസ്. സൈനിക ആക്രമണം നാലോ അഞ്ചോ ആഴ്ച തുടരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസിനോടായിരുന്നു പ്രതികരണം.

ഇറാന്‍ വലിയ രാജ്യമാണെങ്കിലും ഈ നടപടി നാലാഴ്ചകൊണ്ടോ അതില്‍ കുറഞ്ഞസമയം കൊണ്ടോ പൂര്‍ത്തീകരിക്കുമെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

Content Highlight: Serious concern over conflict in West Asia; Conflict should be resolved through dialogue: Modi

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more