| Tuesday, 21st May 2013, 4:20 pm

മണിയ്‌ക്കെതിരായ കേസ്: മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ കളിമാറിയേനെയെന്ന് സെന്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊല്ലം: വനപാലകരെ മര്‍ദിച്ച സംഭവത്തില്‍ നടന്‍ കലാഭവന്‍ മണിയ്‌ക്കെതിരെ കേസെടുത്ത പോലീസ് നടപടിയ്‌ക്കെതിരെ എ.ഡി.ജി.പി സെന്‍കുമാര്‍ രംഗത്ത്.

കലാഭവന്‍ മണിയ്ക്ക് പകരം സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയോ, മോഹന്‍ലാലോ, ജയറാമോ, ദിലീപോ ആയിരുന്നെങ്കില്‍ വനപാലകരുടെ സമീപനം വ്യത്യസ്തമാകുമായിരുന്നെന്ന് സെന്‍കുമാര്‍ കുറ്റപ്പെടുത്തി.[]

ചെയ്തതു തെറ്റോ ശരിയോ എന്ന വിഷയത്തിലേക്കു താന്‍ കടക്കുന്നില്ലെന്നും. മണിക്കു പകരം സൂപ്പര്‍സ്റ്റാറുകള്‍ ആയിരുന്നുവെങ്കില്‍ അവര്‍ക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

വെള്ളക്കാരെ സല്യൂട്ട് ചെയ്യാനും കറുത്തവരെ ചവിട്ടി തേക്കാനുമുള്ള സമീപനം  ഇന്നും മാറിയിട്ടില്ലെന്നും കൊല്ലത്തു കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേ ടി.പി.സെന്‍കുമാര്‍ പറഞ്ഞു.

മണി ചെയ്ത കുറ്റത്തെ താന്‍ ന്യായീകരിക്കുന്നില്ല. എന്നാല്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആണ് ഇത്തരത്തില്‍ പെരുമാറുന്നതെങ്കില്‍ നടപടിയുണ്ടാകുമോ എന്ന തന്റെ ചോദ്യത്തിന് തൃശ്ശൂര്‍ എസ്.പിക്ക് മറുപടി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മണി താഴെക്കിടയില്‍ നിന്ന് വന്ന ആളായതുകൊണ്ടാണ് പോലീസ് ഇങ്ങനെ പെരുമാറുന്നത്.  പോലീസില്‍ മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ എല്ലാം സാധാരണക്കാരോടുള്ള പെരുമാറ്റം ഇത്തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

എന്ത് തന്നെയായാലും മണിയെ പിടികൂടാനുള്ള വീര്യം മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പിടികൂടാന്‍ പോലീസിന് ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം നടന്‍ കലാഭവന്‍ മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. മണിക്കു ജാമ്യം നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു.

വനവിഭവങ്ങള്‍ കടത്തിക്കൊണ്ട് പോകുന്നുണ്ടോ എന്നു പരിശോധിച്ച വനം ഉദ്യോഗസ്ഥരെ   യാതൊരു പ്രകോപനവുമില്ലാതെയാണ് മണി ആക്രമിച്ചത്.   മണി നിയമത്തിനു വിധേയനാകുകയോ കേസുമായി സഹകരിക്കുകയോ ചെയ്യുന്ന ആളല്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫലി കോടതിയെ അറിയിച്ചു.

എന്നാല്‍ മണിക്കൊപ്പം യാത്ര ചെയ്ത സുഹൃത്തിന്റെ ഭാര്യയോട്് വനം ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തതാണ് കേസിന് കാരണമെന്ന് മണിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more