| Monday, 8th December 2025, 5:36 pm

മുതിര്‍ന്ന മാവോയിസ്റ്റ് നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ രാംദര്‍ പൊലീസില്‍ കീഴടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം രാംദര്‍ ഛത്തീസ്ഗഡില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി.

തിങ്കളാഴ്ച രാവിലെയോടെയാണ് മുതിര്‍ന്ന മാവോയിസ്റ്റ് നേതാവായ രാംദര്‍ എന്ന സോമ രാജ്‌നന്ദ്ഗാവ് ജില്ലയില്‍ വെച്ച് കീഴടങ്ങിയത്. 61 ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു.

രാംദര്‍ കൂടി കീഴടങ്ങിയതോടെ മാവോയിസ്റ്റ് നേതൃത്വത്തില്‍ ഇനി രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങളും മൂന്ന് സി.സി.എം അംഗങ്ങളും മാത്രമാണ് സജീവമായി പ്രവര്‍ത്തന മേഖലയിലുള്ളത്. ഛത്തീസ്ഗഡില്‍ നിലവില്‍ നേതാക്കളാരും സജീവമല്ല.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മേഖലയായ എം.എം.സി കൗണ്‍സിലിന്റെ കമാന്‍ഡറായിരുന്ന മാവോയിസ്റ്റ് നേതാവായിരുന്നു രാംദര്‍.

നവംബര്‍ ആദ്യവാരം രാംദറിന്റെ ടീമിലെ പ്രധാന അംഗമായിരുന്ന വനിതാ നേതാവ് കമല സോറി എന്ന തരുണ (30) ഛത്തീസ്ഗഡിലെ ഖൈരാഗഡില്‍ കീഴടങ്ങിയിരുന്നു. 14 വര്‍ഷം നീണ്ട മാവോയിസ്റ്റ് ബന്ധം അവസാനിപ്പിച്ചാണ് തരുണ കീഴടങ്ങിയത്.

17 ലക്ഷം രൂപയുടെ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവായിരുന്നു ഇവര്‍. രാംദറിന്റെ സംഘത്തില്‍ അംഗമാകുന്നതിന് മുമ്പ് തന്നെ ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റ് റിക്രൂട്ട്‌മെന്റിലും പ്രചാരണ പ്രവര്‍ത്തനങ്ങളിലും തരുണ സജീവമായിരുന്നു.

Content Highlight: Senior Maoist leader and central committee member Ramdar surrenders to police

We use cookies to give you the best possible experience. Learn more