| Wednesday, 13th May 2026, 6:59 pm

തിയേറ്ററിലെ സീന്‍ കുറച്ച് കൂടെ ഇറിറ്റേഷന്‍ ആക്കണമെന്നാണ് വിചാരിച്ചത്, പ്രൊഡക്ഷനില്‍ നിന്ന് എല്ലാവരും പറഞ്ഞപ്പോള്‍ കുറച്ചതാണ്: സവിന്‍ സാ

അശ്വിന്‍ രാജേന്ദ്രന്‍

അനുഭവസമ്പന്നനായ ഒരു തിരക്കഥാകൃത്തിന്റെ മേല്‍നോട്ടത്തില്‍ പുതുമുഖ സംവിധായകനും പുതുമുഖ അഭിനേതാക്കളും ചേര്‍ന്നപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് വാഴ 2 എന്ന ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. ഹാഷിര്‍, അലന്‍, അജിന്‍, വിനായക് തുടങ്ങി ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധിക്കപ്പെട്ടവര്‍ നായകരായ ചിത്രം സംവിധാനം ചെയ്തത് സവിന്‍ സാ ആയിരുന്നു. 200 കോടിയിലധികം നേടി തിയേറ്റര്‍ വിട്ട ചിത്രം കഴിഞ്ഞയാഴ്ച ജിയോ ഹോട്‌സറ്റാറിലൂടെ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു.

സവിന്‍ സാ. Photo: The Hindu

വലിയ പ്രശംസയാണ് സിനിമാപ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിലെ ചില സീനുകള്‍ക്ക് വിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു ആദ്യ പകുതിയിലെ തിയേറ്റര്‍ സീന്‍. ഷോ തുടങ്ങുന്നതിന് മുമ്പ് തിയേറ്ററിനുള്ളിലേക്ക് കയറിയ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതായിരുന്നു സീന്‍. തിയേറ്ററിലെ ഇരുട്ടിന്റെ മറവില്‍ പൊലീസുകാരെ എന്തും പറയാമെന്ന ധൈര്യത്തില്‍ വലിയ രീതിയില്‍ ഇവരെ അവഹേളിക്കുന്നതായി ചിത്രത്തില്‍ കാണാം. സംവിധായകന്‍ ഈ രംഗത്തെ തമാശയായി അവതരിപ്പിച്ച രീതിക്കായിരുന്നു വിമര്‍ശനം നേരിടേണ്ടി വന്നത്. സംവിധായകന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വെളിവാകുന്നതെന്നായിരുന്നു വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും.

ഇപ്പോഴിതാ ഈ സീന്‍ ചിത്രീകരിച്ചതിനെക്കുറിച്ച് സംവിധായകന്‍ സവിന്‍ സാ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിലെ തിയേറ്റര്‍ സീനിലൂടെ അവര്‍ നാലുപേരും ബോണ്ട് ആവുക എന്നതിനായിരുന്നു തങ്ങളുടെ മുന്‍ഗണനയെന്ന് സവിന്‍ സാ പറയുന്നു. ചിത്രം കാണുന്നവര്‍ക്ക് സെക്കന്റ് ഹാഫിലേക്ക് എന്താവും അതിന്റെ കഥയെന്ന് അറിയില്ലെന്നും അതുകൊണ്ട് പരമാവധി തിയേറ്റര്‍ പരിപാടി ഓളത്തില്‍ എടുത്താലേ ആളുകളിലേക്ക് കണക്ടാവുകയുള്ളൂ എന്ന് തോന്നിയെന്നും സംവിധായകന്‍ പറയുന്നു.

വാഴ 2. Photo: IMDB

പൊലീസുകാരനെ തെറി വിളിക്കുന്ന സീന്‍ അല്പം കൂടി ഇറിറ്റേഷനില്‍ എടുക്കണമെന്നാണ് വിചാരിച്ചതെന്നും എന്നാല്‍ പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും എടാ ഇത്രയ്ക്ക് ടാര്‍ഗെറ്റിങ് ആക്കേണ്ടതില്ലെന്ന് പറഞ്ഞതുകൊണ്ടാണ് അല്പം കൂടെ ഡൗണ്‍ ആക്കിയതെന്നും അദ്ദേഹം പറഞ്ഞു. വിപിന്‍ ദാസിന്റെ ജീവിതത്തില്‍ നടന്ന അനുഭവമാണതെന്നാണ് തോന്നുന്നതെന്നും ചിത്രത്തിന്റെ എഴുത്തിന്റെ ആരംഭത്തില്‍ തന്നെ ഈ ഐഡിയയിലേക്ക് എത്തിയിരുന്നുവെന്നും സവിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Savin Sa talks about the theatre scene in Vaazha 2 Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more