| Thursday, 16th May 2019, 8:33 pm

സനായില്‍ സൗദി വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന: യെമന്‍ തലസ്ഥാനമായ സനായില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആറു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നാല് കുട്ടികള്‍ കൊല്ലപ്പെട്ടെന്നും രണ്ട് സ്ത്രീകള്‍ റഷ്യയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 52 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഹൂതി നിയന്ത്രണത്തിലുള്ള ജനവാസ കേന്ദ്രത്തിലാണ് സൗദി സഖ്യസേനയുടെ ആക്രമണം. 11 കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് ഹൂതി ചാനലായ മശിറാഹ് ടിവി റിപ്പോര്‍ട്ട് ചെയ്തു.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് നാസര്‍ അറാബിയി അല്‍ജസീറയോട് പറഞ്ഞു. ഏറ്റവും കൂടുതല്‍ ജനവാസമുള്ള സനായുടെ മധ്യഭാഗത്താണ് ആക്രമണമുണ്ടായതെന്നും നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച സൗദി അരാംകോയുടെ പൈപ്പ്‌ലൈനുകള്‍ക്ക് നേരെ നടന്ന ഇരട്ട ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. 2015ല്‍ യെമനില്‍ സൗദി നടത്തിയ വ്യോമാക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. പ്രതിദിനം പ മില്ല്യണ്‍ ബാരല്‍ എണ്ണ കൊണ്ടുപോവാന്‍ ശേഷിയുള്ള പൈപ്പ്‌ലൈനുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more