| Sunday, 27th July 2025, 1:00 pm

ശ്രീനിവാസന്‍ ഇല്ലായിരുന്നെങ്കില്‍ എനിക്ക് ഇത്രയും മനോഹരമായ സിനിമകളുണ്ടാവില്ല: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്.
ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമകള്‍ക്കും ആരാധകര്‍ ഏറെയാണ്.

നിരവധി സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ എത്തിയിട്ടുണ്ട്. ശ്രീനിവാസനെക്കുറിച്ചും തനിക്ക് ആശ്രയിക്കാന്‍ പറ്റുന്ന എഴുത്തുകാര് ഇപ്പോഴില്ലെന്നും അദ്ദേഹം പറയുന്നു.

അന്ന് തനിക്ക് വേണ്ടി കഥകളെഴുതിയ ശ്രീനിവാസനും രഘുനാഥ് പലേരിയുമൊക്കെ ഇപ്പോഴും ഉണ്ടെന്നും പണ്ട് നല്ല പരിചയമുണ്ടായിരുന്ന കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ആളുകളുടെ കുറവുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

മഴവില്‍ക്കാവടി എന്ന സിനിമ റിലീസ് ചെയ്തതിന്റെ പിന്നത്തെ ആഴ്ച ഞാന്‍ സസ്‌നേഹം എന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങി. മഴവില്‍ക്കാവടി എഴുതിയത് രഘുനാഥ് പലേരിയാണ്. അതിന്റെ ചര്‍ച്ച നടക്കുന്ന സമയത്ത് ഞാനും ലോഹിയുംകൂടി സസ്‌നേഹത്തിന്റെ വിഷയം ആലോചിച്ചുവെച്ചിരുന്നു’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

താന്‍ മഴവില്‍ക്കാവടിയുടെ ജോലികള്‍ ചെയ്യുന്ന സമയത്ത് ലോഹിതദാസ് സസ്‌നേഹത്തിന്റെ കഥ എഴുതിയെന്നും മഴവില്‍ക്കാവടി ചെയ്യുന്ന സമയത്തുള്ള ഇടവേളയില്‍ താന്‍ കഥ കേട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഴവില്‍ക്കാവടി എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നെ സസ്‌നേഹത്തിന്റെ സ്‌ക്രിപ്റ്റ് റെഡിയായെന്നും പ്രതിഭാശാലികളായ രണ്ട് എഴുത്തുകാരാണ് തന്റെ അപ്പുറവും ഇപ്പുറവും ഉണ്ടായിരുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

അതിന്റെ ത്രില്ല് ഉണ്ടായിരുന്നെന്നും ഹരമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആ ഹരം ഇപ്പോള്‍ കിട്ടാറില്ലെന്നും തനിക്ക് അങ്ങനെ ആശ്രയിക്കാന്‍ പറ്റുന്ന എഴുത്തുകാരുടെ കുറവ് ഉണ്ടായിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് പറയാന്‍ പറ്റില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

വ്യക്തിപരമായിട്ടും ജോലി ചെയ്ത ഒരാളെന്ന നിലക്കും തന്റെ ആത്മാവിനോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ആളാണ് ശ്രീനിവാസന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ശ്രീനിവാസന്‍ എന്ന എഴുത്തുകാരന്‍ ഇല്ലെങ്കില്‍ ശ്രീനിവാസന്‍ എന്ന കൂട്ടുകാരനില്ലെങ്കില്‍ ഇത്രയും കൂടുതല്‍ സിനിമകള്‍ എനിക്ക് രസകരമായിട്ട് ചെയ്യാന്‍ പറ്റില്ലായിരുന്നു,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad talking about Sreenivasan

We use cookies to give you the best possible experience. Learn more