| Wednesday, 1st October 2014, 3:10 pm

വിധികര്‍ത്താക്കളോടുള്ള പ്രതിഷേധം: സരിതാ ദേവി വെങ്കല മെഡല്‍ തിരിച്ചു നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഇഞ്ചിയോണ്‍ : ഏഷ്യന്‍ ഗെയിംസില്‍ വിധികര്‍ത്താക്കളോടുള്ള പ്രതിഷേധമായി ഇന്ത്യന്‍താരം സരിതാ ദേവിയുടെ മെഡല്‍ നിഷേധം. മെഡല്‍ ദാനചടങ്ങില്‍ പൊട്ടിക്കരഞ്ഞുകൊണ്ടെത്തിയ സരിത തന്നെ തോല്‍പ്പിച്ച കൊറിയന്‍ താരത്തിന് വെങ്കലമെഡല്‍ കൈമാറി.

എന്നാല്‍ അമ്പരന്ന ദക്ഷിണ കൊറിയന്‍ താരം സരിതയെ തന്നെ മെഡല്‍ തിരിച്ചേല്‍പ്പിച്ചു. തുടര്‍ന്ന് മെഡല്‍ വേദിയില്‍ വെച്ച് സരിത മടങ്ങി. ഫൈനലില്‍ പ്രവേശിക്കാന്‍ യോഗ്യയാണെന്ന് തനിക്ക് ഉറപ്പുള്ളതുകൊണ്ടാണ് മെഡല്‍ തിരിച്ചുനല്‍കിയതെന്ന് സരിത പ്രതികരിച്ചു. തനിക്കെതിരെ സംഘാടകര്‍ നടപടിയെടുക്കുമോ എന്നതില്‍ ആശങ്കയില്ലെന്നും അവര്‍ തുറന്നടിച്ചു.

വനിതകളുടെ മിഡില്‍ വെയ്റ്റ് ബോക്‌സിങ്ങ് മത്സരത്തിന്റെ സെമി ഫൈനലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ദക്ഷിണ കൊറിയയുടെ ജിന പാര്‍ക്കിനോട് സരിത ദേവി പരാജയപ്പെട്ടതായി വിധികര്‍ത്താക്കള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിധികര്‍ത്താക്കള്‍ തന്നെ മന:പ്പൂര്‍വ്വം പരാജയപ്പെടുത്തിയെന്ന ആരോപണവുമായി തൊട്ടുപിന്നാലെ സരിതയും ഭര്‍ത്താവ് തൊയ്ബ സിങ്ങും രംഗത്തെത്തിയിരുന്നു.

സരിതാ ദേവി ജയിച്ചെന്ന് കാണികള്‍ വിധിയെഴുതിയ മത്സരം ദക്ഷിണ കൊറിയന്‍ താരത്തിനുവേണ്ടി വളച്ചൊടിച്ചെന്നായിരുന്നു ആരോപണം.

സരിതയുടെ പരാജയെ അംഗീകരിക്കുന്നില്ലെന്നും ജഡ്ജിമാര്‍ പക്ഷപാതം കാട്ടിയെന്നും ഇന്ത്യയുടെ പരിശീലകനായ ബി.ഐ ഫെര്‍ണാണ്ടസ് വ്യക്തമാക്കിയിരുന്നു. മൂന്നും നാലും റൗണ്ടുകളില്‍ സരിതയുടെ ഇടിയേറ്റ് വലഞ്ഞ ജിന മത്സരം തോറ്റനിലയിലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഗെയിംസ് അധികൃതര്‍ക്ക് ഇന്ത്യ പരാതി നല്‍കിയെങ്കിലും ഇന്ത്യയുടെ വാദം തള്ളുകയാണുണ്ടായത്.

ദക്ഷിണ കൊറിയക്കാരാണ് രാജ്യാന്തര ബോക്‌സിംഗ് ഫെഡറേഷനെ നിയന്ത്രിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് സുതാര്യമല്ലാത്തതിനാല്‍ ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തിതുന്നു. ഏഷ്യന്‍ ഗെയിംസിന്റെ തൊട്ടുമുന്‍പാണ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തി അംഗീകാരം നേടിയെടുത്തത്.

Latest Stories

We use cookies to give you the best possible experience. Learn more