| Tuesday, 16th December 2025, 2:43 pm

വെറും 15 പന്തില്‍ ഫിഫ്റ്റി; അവഗണനക്കുള്ള സര്‍ഫറാസിന്റെ മറുപടി

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വീണ്ടും തകര്‍പ്പന്‍ പ്രകടനവുമായി മുംബൈ താരം സര്‍ഫറാസ് ഖാന്‍. ടൂര്‍ണമെന്റില്‍ ഇന്ന് (ഡിസംബര്‍ 16) രാജസ്ഥാന് എതിരെയുള്ള മത്സരത്തിലാണ് താരം വീണ്ടും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയത്. ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചായി തഴയുമ്പോഴാണ് താരത്തിന്റെ പ്രകടനം.

മത്സരത്തില്‍ മൂന്നാം നമ്പറിലാണ് സര്‍ഫറാസ് മുംബൈക്കായി ഇറങ്ങിയത്. താരം 22 പന്തില്‍ 73 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഏഴ് സിക്സും ആറ് ഫോറും അടക്കമാണ് താരത്തിന്റെ ഇന്നിങ്സ്. 331.82 എന്ന അതുഗ്രന്‍ സ്ട്രൈക്കിലാണ് താരം ബാറ്റേന്തിയത്.

Photo: Saabir Zafar/x.com

സര്‍ഫറാസ് 15 പന്തിലാണ് തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. അതോടെ മുംബൈക്കായി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡും അക്കൗണ്ടിലെത്തിച്ചു. ഈ വര്‍ഷം താന്‍ തന്നെ കുറിച്ച റെക്കോഡ് മറികടന്നാണ് ഈ നേട്ടത്തില്‍ 28 കാരന്‍ മുന്നിലെത്തിയത്.

നേരത്തെ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനക്കെതിരെ ഫിഫ്റ്റി അടിച്ചെടുത്തിരുന്നു. 18 പന്തിലായിരുന്നു 50 റണ്‍സ് നേടിയത്. ഈ രണ്ട് അര്‍ധ സെഞ്ച്വറികള്‍ തന്നെയാണ് മുംബൈക്കായുള്ള ഏറ്റവും വേഗത്തിലെ ഫിഫ്റ്റികള്‍ എന്നതാണ് കൗതുകം.

മുംബൈക്കായി ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – എതിരാളി – പന്ത് – വര്‍ഷം എന്നീ ക്രമത്തില്‍)

സര്‍ഫറാസ് ഖാന്‍ – രാജസ്ഥാന്‍ – 15 – 2025

സര്‍ഫറാസ് ഖാന്‍ – ഹരിയാന – 18 – 2025

പൃഥ്വി ഷാ – അസം – 19 – 2022

മത്സരത്തിനിടെ സര്‍ഫറാസ് ഖാന്‍. Photo: Arshit Yadav/x.com

ഇന്ത്യന്‍ ടീമിലെ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുമ്പോഴാണ് സര്‍ഫറാസ് തുടര്‍ച്ചയായ അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞ് കളിക്കുന്നത്. അടുത്ത വര്‍ഷം ടി – 20 ലോകക്കപ്പ് നടക്കാന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴായാണ് താരം തന്റെ ബാറ്റ് കൊണ്ട് ആരാധകര്‍ക്ക് വിരുന്നൊരുക്കുന്നത്.

ലോകകപ്പ് സ്‌ക്വാഡില്‍ ഒരു സ്ഥാനം ലക്ഷ്യമിടുന്നതിനൊപ്പം തന്നെ നിരന്തരം അവഗണിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണിത് സര്‍ഫാസിന്റെ ഈ ഇന്നിങ്സ്. താന്‍ ഇവിടൊയൊക്കെയുണ്ടെന്നും തനിക്ക് ടീമില്‍ സ്ഥാനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ഈ പ്രകടനങ്ങളോടെ മുംബൈ താരം പറഞ്ഞ് വെക്കുന്നത്.

Content Highlight: Sarfaraz Khan hit 15 ball fifty in Syed Mushtaq Ali Trophy

We use cookies to give you the best possible experience. Learn more