| Thursday, 5th March 2026, 9:54 pm

സഞ്ജുവിന്റെ താണ്ഡവത്തില്‍ രോഹിത്തും തകര്‍ന്ന് വീണു! ഹിറ്റില്‍ സഞ്ജു ഇനി 'സൂപ്പര്‍ ഹിറ്റ്'

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി ഇന്ത്യ. വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ത്രീ ലയണ്‍സിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പ് നോക്ക് ഔട്ടില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ താരവും ഓപ്പണറുമായ സഞ്ജു സാംസനാണ്. 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 89 റണ്‍സ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. 211.90 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. നിര്‍ണായക മത്സരത്തില്‍ ബാക് ടു ബാക് ഫിഫ്റ്റി നേടിയാണ് സഞ്ജു തന്റെ പവര്‍ ഒരിക്കല്‍ക്കൂടി കാണിച്ചത്. വില്‍ ജാക്‌സിന്റെ പന്തിലായിരുന്നു താരം മടങ്ങിയത്.

എന്നിരുന്നാലും ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാകാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തം പേരില്‍ കുറിച്ചത്. ഈ വമ്പന്‍ റെക്കോഡില്‍ ഇന്ത്യന്‍ ഹിറ്റ് മാന്‍ രോഹിത് ശര്‍മയെ അടക്കം വെട്ടി വീഴ്ത്തിയാണ് സഞ്ജുവിന്റെ കുതിപ്പ്. രണ്ടാം സ്ഥാനത്ത് രോഹിത്തിനൊപ്പം ശിവം ദുബെയുമുണ്ട്.

ഒരു ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സ്, വര്‍ഷം എന്ന ക്രമത്തില്‍

സഞ്ജു സാംസണ്‍ – 16 – 2026

ശിവം ദുബെ – 15 – 2026

രോഹിത് ശര്‍മ – 15 – 2024

ഇഷാന്‍ കിഷന്‍ – 14 – 2026

ഹിര്‍ദിക് പാണ്ഡ്യ – 14 – 2026

യുവരാജ് സിങ് – 12 – 2007

മത്സരത്തില്‍ സഞ്ജുവിന് പുറമെ മികച്ച പ്രകടനം പുറത്തെടുത്തത് ശിവം ദുബെയാണ്. 25 പന്തില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം അടിച്ചെടുത്തത്. റണ്‍ ഔട്ടില്‍ കുരുങ്ങുകയായിരുന്നു താരം.

ഇഷാന്‍ കിഷന്‍ 18 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 39 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. അവസാന ഘട്ടത്തില്‍ 12 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 27 റണ്‍സ് നേടി ഹര്‍ദിക് പാണ്ഡ്യ മികവ് പുലര്‍ത്തി. ഏഴ് പന്തില്‍ മൂന്ന് സിക്‌സര്‍ ഉള്‍പ്പെടെ 21 റണ്‍സ് നേടി തിലകും തിളങ്ങി.

ഇംഗ്ലണ്ടിന് വേണ്ടി വില്‍ ജാക്‌സും ആദില്‍ റഷീദും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചറിന് ഒരു വിക്കറ്റും നേടാനായി. ഇന്നിങ്‌സില്‍ 61 റണ്‍സാണ് ആര്‍ച്ചര്‍ വഴങ്ങിയത്. നിലവില്‍ മറുപടി ബാറ്റിങ്ങിറങ്ങിയ ഇംഗ്ലണ്ട് എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് നേടി. ഫില്‍ സാള്‍ട്ട് (5), ഹാരി ബ്രൂക്ക് (7), ടോം ബാന്റണ്‍ (17), ജോസ് ബട്‌ലര്‍ (25) എന്നിവരെയാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്.

Content Highlight: Sanju Samson In Surpass Rohit Sharma In Great Record In T20 World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more