ഇന്ത്യ-അയര്‍ലാന്‍ഡ് ടി-20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അയര്‍ലാന്‍ഡിനെതിരെ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 26നാണ് ആദ്യ മത്സരം നടക്കുന്നത് രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടി-20 പരമ്പരയാണിത്. ഐ.പി.എല്ലിന് ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളത്തിലിറങ്ങുന്ന പരമ്പര കൂടിയാണിത്. അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
അയര്‍ലാന്‍ഡിനെതിരെ ടി-20യില്‍ മികച്ച റെക്കോഡുമായാണ് സഞ്ജു കളത്തിലിറങ്ങുന്നത്. ടി-20യില്‍ അയര്‍ലാന്‍ഡിനെതിരെയുള്ള ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുക്കെട്ടില്‍ സഞ്ജു പങ്കാളിയായിട്ടുണ്ട്. 2022ല്‍ നടന്ന പരമ്പരയില്‍ സഞ്ജുവും ദീപക് ഹൂഡയും ചേര്‍ന്ന് നേടിയ 176 റണ്‍സിന്റെ പാട്ണര്‍ഷിപ്പാണ് ഇന്നും ഒന്നാമതായി തുടരുന്നത്.
ആ മത്സരത്തില്‍ ദീപക് ഹൂഡ സെഞ്ച്വറി നേടി തിളങ്ങിയപ്പോള്‍ സഞ്ജു അര്‍ധ സെഞ്ച്വറി നേടിയും കരുത്തുകാട്ടി. മത്സരത്തില്‍ 57 പന്തില്‍ 107 റണ്‍സാണ് ഹൂഡ നേടിയത്. ഒമ്പത് ഫോറുകളും ആറ് സിക്‌സുകളുമായിരുന്നു ഹൂഡ നേടിയത്. സഞ്ജു 42 പന്തില്‍ ഒമ്പത് ഫോറുകളും നാല് സിക്‌സുകളും അടക്കം 77 റണ്‍സും അടിച്ചെടുത്തു. ഇന്ത്യയും ടി-20യിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുകെട്ടും ഇതാണ്.
സഞ്ജു സാംസൺ & ദീപക് ഹൂഡ
ടി-20യിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഒന്നാമത്തെ കൂട്ടുകെട്ടിലെ സഞ്ജു പങ്കാളിയായിട്ടുണ്ട്. തിലക് വര്‍മയും സഞ്ജുവും ചേര്‍ന്ന് നേടിയ 210 റണ്‍സാണ് ഒന്നാം സ്ഥാനത്തുള്ളത്. സൗത്ത് ആഫ്രിക്കക്കെതിരെയായിരുന്നു ഇരുവരുടെയും കൂറ്റന്‍ കൂട്ടുകെട്ട്. ഈ മത്സരത്തില്‍ ഇന്ത്യക്കായി രണ്ട് പേരും സെഞ്ച്വറി നേടിയിരുന്നു.
സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
അതേസമയം 2026 ഐ.പി.എല്ലില്‍ സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന്റെ ടോപ് സ്‌കോററായി മാറാന്‍ സഞ്ജുവിന് സാധിച്ചു.
14 ഇന്നിങ്സില്‍ നിന്നും രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 477 റണ്‍സാണ് സഞ്ജു നേടിയത്. ഈ മിന്നും പ്രകടനം അയര്‍ലാന്‍ഡിനെതിരെയും സഞ്ജു ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Sanju Samson great records against Ireland in T20