| Thursday, 12th February 2026, 7:48 pm

എന്നാലുമെന്റെ സഞ്ജുവേ, കുറച്ച് നേരം കൂടി നില്‍ക്കാമായിരുന്നില്ലേ? വെടിക്കെട്ടിന് പിന്നാലെ മടക്കം

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയും നമീബിയയും തമ്മിലുള്ള മത്സരം ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്.

20 പന്തില്‍ 50 റണ്‍സെടുത്ത ഇഷാന്‍ കിഷനും എട്ട് പന്തില്‍ 13 റണ്‍സെടുത്ത തിലക് വര്മയുമാണ് ക്രീസിലുള്ളത്. ടി – 20 ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സഞ്ജു മടങ്ങിയത്. എട്ട് പന്തില്‍ 22 റണ്‍സെടുത്താണ് മലയാളി താരത്തിന്റെ മടക്കം. 275 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

മത്സരത്തില്‍ ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത് ഇഷാന്‍ കിഷനായിരുന്നു. നാലാം പന്തിലാണ് സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. നേരിട്ട ആദ്യ രണ്ട് പന്തിലും ഒരു റണ്‍സ് പോലും താരത്തിന് എടുക്കാന്‍ സാധിച്ചില്ല. എന്നാല്‍, ഓവറിലെ അവസാന പന്തില്‍ താരം സിക്‌സടിച്ചു.

അടുത്ത ഓവറില്‍ രണ്ടാം പന്തില്‍ സിംഗിള്‍ ഓടി ഇഷാന്‍ സഞ്ജുവിന് സ്‌ട്രൈക്ക് കൈമാറി. ബെന്‍ ഷികോംങ്ങോ എറിഞ്ഞ മൂന്നാം പന്തില്‍ സഞ്ജു വീണ്ടും സിക്‌സടിച്ചു. അടുത്ത പന്തും താരം ഗാലറിയിലെത്തിച്ചു. ആ ഓവറിലെ അഞ്ചാം പന്തില്‍ താരം ഫോറാണ് അടിച്ചത്.

എന്നാല്‍ അടുത്ത പന്തില്‍ ബിഗ് ഹിറ്റിന് ശ്രമിച്ച് സഞ്ജു പുറത്തായി. ദീപ് മിഡ് വിക്കറ്റിലുണ്ടായിരുന്ന ലോറന്‍ സ്റ്റീന്‍കാമ്പ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.

നമീബിയ പ്ലെയിങ് ഇലവന്‍

ലോറന്‍ സ്റ്റീന്‍കാമ്പ്, ജാന്‍ ഫ്രൈലിങ്ക്, നിക്കോള്‍ ലോഫ്റ്റി-ഈറ്റണ്‍, ജെറാര്‍ഡ് ഇറാസ്മസ് (ക്യാപ്റ്റന്‍), ജെ.ജെ സ്മിറ്റ്, സെയ്ന്‍ ഗ്രീന്‍ (വിക്കറ്റ് കീപ്പര്‍), റൂബന്‍ ട്രമ്പല്‍മാന്‍, മലാന്‍ ക്രൂഗര്‍, ബെര്‍ണാര്‍ഡ് ഷോള്‍ട്ട്, ബെന്‍ ഷികോംങ്ങോ, മാക്‌സ് ഹിംഗോ.

Content Highlight: Sanju Samson disappoint on T2o World Cup debut

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more