| Saturday, 11th April 2026, 10:56 pm

2008ല്‍ മക്കല്ലം തുടങ്ങിവെച്ച റെക്കോഡില്‍ സഞ്ജുവിന്റെ കുതിപ്പ്; നാലാം തവണയും തൂക്കി!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടം ചെപ്പോക്കില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് അടിച്ചെടുത്തത്.

സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിലാണ് ചെന്നൈ സ്‌കോര്‍ ഉയര്‍ത്തിയത്. ആദ്യ മൂന്ന് മത്സരത്തിലെ പരാജയത്തിന് ശേഷമാണ് സഞ്ജുവിന്റെ വമ്പന്‍ തിരിച്ചുവരവ്. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു ചെപ്പോക്കില്‍ താണ്ഡവമാടിയത്. നേരിട്ട 52ാം പന്തിലായിരുന്നു സഞ്ജു ഐ.പി.എല്‍ കരിയറിലെ നാലാം സെഞ്ച്വറി സ്വന്തമാക്കിയത്. 205.36 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. മാത്രമല്ല 2026ലെ ഐ.പി.എല്‍ സീസണിലെ ആദ്യ സെഞ്ച്വറി കൂടിയാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ഏറ്റവും കൂടുതല്‍ തവണ ഐ.പി.എല്ലില്‍ ഓരോ സീസണിലും ആദ്യം സെഞ്ച്വറി നേടുന്ന താരമാകാനാണ് സഞ്ജുവിന് സാധിച്ചത്. നാല് തവണയാണ് സഞ്ജു ഐ.പി.എല്‍ സീസണില്‍ ആദ്യ സെഞ്ച്വറി രേഖപ്പെടുത്തിയത്.

2017, 2019, 2021 സീസണുകളില്‍ രാജസ്ഥാന് വേണ്ടി സഞ്ജു സീസണില്‍ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ചെന്നൈക്ക് വേണ്ടിയും സെഞ്ച്വറി നേടിയതോടെ ടൂര്‍ണമെന്റില്‍ ചരിത്രം സൃഷ്ടിക്കുകയാണ് വെടിക്കെട്ട് വീരന്‍. 2008ല്‍ നടന്ന ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണിലും 2015ലെ സീസണിലും ആദ്യ സെഞ്ച്വറിയടിച്ച് ബ്രണ്ടന്‍ മക്കെല്ലം ലിസ്റ്റില്‍ ഇടം നേടിയിരുന്നു.

ഐ.പി.എല്ലിലെ ഓരോ സീസണിലും ആദ്യം സെഞ്ച്വറി നേടുന്ന താരം

2008 – ബ്രണ്ടന്‍ മക്കല്ലം

2009 – എ.ബി. ഡി വില്ലിയേഴ്‌സ്

2010 – യൂസഫ് പത്താന്‍

2011 – പോള്‍ വാല്‍ത്താട്ടി

2012 – അജിന്‍ക്യ രഹാനെ

2013 – ഷെയ്ന്‍ വാട്‌സണ്‍

2014 – ലെന്‍ഡല്‍ സിമ്മണ്‍സ്

2015 – ബ്രണ്ടന്‍ മക്കല്ലം

2016 – ക്വിന്റണ്‍ ഡി കോക്ക്

2017 – സഞ്ജു സാംസണ്‍

2018 – ക്രിസ് ഗെയ്ല്‍

2019 – സഞ്ജു സാംസണ്‍

2020 – കെ.എല്‍. രാഹുല്‍

2021 – സഞ്ജു സാംസണ്‍

2022 – ജോസ് ബട്ട്‌ലര്‍

2023 – ഹാരി ബ്രൂക്ക്

2024 – വിരാട് കോഹ്‌ലി

2025 – ഇഷാന്‍ കിഷന്‍

2026 – സഞ്ജു സാംസണ്‍

സഞ്ജുവിനൊപ്പം യുവ താരം ആയുഷ് മാഹ്‌ത്രെ 36 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്, റിട്ടയേഡ് ഔട്ട് ആകുകയായിരുന്നു താരം. ശിവം ദുബെ 10 പന്തില്‍ 20 റണ്‍സും നേടി അവസാന ഘട്ടത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. 15 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് പുറത്തായത്. അക്‌സര്‍ പട്ടേലിനാണ് വിക്കറ്റ്.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 12 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് നേടിയത്.

Content Highlight: Sanju Samson becomes the player to score the most number of first centuries in each season of IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more