| Tuesday, 14th October 2025, 9:08 am

ടീമില്‍ നിന്ന് ഒഴിവാക്കിയത് രോഹിത്തിനെ വളരെയധികം ബാധിച്ചു: സഞ്ജയ് ബാംഗര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഒക്ടോബര്‍ 19നാണ് ഓസ്ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്. പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇടം നേടിയിരുന്നു. ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രോഹിത്തില്‍ നിന്നും ശുഭ്മന്‍ ഗില്ലിനെ ഏല്‍പ്പിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു.

ഇപ്പോള്‍ രോഹിത്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ സഞ്ജയ് ബാംഗര്‍. 2011 ലോകകപ്പില്‍ ടീമില്‍ ഇടം നേടാന്‍ കഴിയാതെ വന്നപ്പോള്‍ രോഹിത് കര്‍ശനമായ നിയന്ത്രണങ്ങളും ദൃഢനിശ്ചയവും കൈക്കൊണ്ടുവെന്ന് സഞ്ജയ് പറഞ്ഞു. ശേഷം രോഹിത്തിന് വിജയിക്കാന്‍ സാധിച്ചെന്നും ഇപ്പോള്‍ താരം ഫിറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഫിറ്റ്‌നസിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് രോഹിത് മറുപടി നല്‍കിയെന്നും മുന്‍ പരിശീലകന്‍ പറഞ്ഞു.

‘2011 ലോകകപ്പില്‍ ടീമില്‍ ഇടം നേടാന്‍ കഴിയാതെ വന്നപ്പോള്‍ രോഹിത് കര്‍ശനമായ സ്വയം നിയന്ത്രണങ്ങള്‍ പാലിച്ചു. ടീമില്‍ നിന്ന് ഒഴിവാക്കിയത് രോഹിത്തിനെ വളരെയധികം ബാധിച്ചു, ഇപ്പോള്‍ അതേ ദൃഢനിശ്ചയം തന്നെയാണ് നമ്മള്‍ കാണുന്നത്. 2012 മുതല്‍ 2024 വരെ അദ്ദേഹം എല്ലാ രീതിയിലും വിജയിച്ചു.

എന്നാല്‍ രോഹിത്തിന്റെ ഫിറ്റ്‌നസിന്റെ പേരില്‍ ആളുകള്‍ വിമര്‍ശനം തുടര്‍ന്നു. അദ്ദേഹം ഇപ്പോള്‍ തന്റെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. രോഹിത് കൂടുതല്‍ ശക്തനും ഫിറ്റുമാണ്. ക്യാപ്റ്റനല്ലെങ്കിലും 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് ഫീല്‍ഡ് ചെയ്ത് അദ്ദേഹത്തിന് ഡൈവ് ചെയ്യാന്‍ സാധിക്കും. രോഹിത് ആ വെല്ലുവിളിക്കായി സ്വയം തയ്യാറെടുക്കുകയാണ്,’ സഞ്ജയ് ബാംഗര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് വേണ്ടി കഠിനമായ പരിശീലനത്തിലായിരുന്നു രോഹിത്. ഇതോടെ അടുത്തിടെ നടന്ന സിയറ്റ് അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയ രോഹിത് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്താണ് ആരാധകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ടി-20യിലും ടെസ്റ്റിലും വിരമിച്ച രോഹിത് ഏകദിനത്തില്‍ തന്റെ അഗ്രസീവ് പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. മാത്രമല്ല 2027ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കോഹിത്തും വിരാടും പങ്കെടുക്കുമോ എന്നതും ഒരു ചോദ്യചിഹ്നമാണ്.

അതേസമയം 273 മത്സരങ്ങളില്‍ നിന്ന് രോഹിത് 11168 റണ്‍സ് നേടി. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 48.8 എന്ന ആവറേജുമാണ് താരത്തിനുള്ളത്. മാത്രമല്ല 92.8 എന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് 32 സെഞ്ച്വറികളാണാ ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല 58 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

Content Highlight: Sanjay Bangar Talking About Rohit Sharma

We use cookies to give you the best possible experience. Learn more