| Thursday, 30th October 2025, 7:34 pm

ഷിംലയിലെ സഞ്ജൗലി പള്ളി പൂര്‍ണമായും പൊളിക്കണം; പള്ളിക്കമ്മിറ്റിയുടെ ഹരജി തള്ളി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: ഷിലയിലെ സഞ്ജൗലി പള്ളി പൂര്‍ണമായും പൊളിക്കണമെന്ന് ഉത്തരവിട്ട് ജില്ലാകോടതി. പള്ളിയുടെ മുഴുവന്‍ ഘടനയും പൊളിച്ചുമാറ്റണമെന്ന മുന്‍സിപ്പല്‍ കമ്മീഷണറുടെ വാദം ശരിവെച്ചാണ് കോടതി വ്യാഴാഴ്ച ഉത്തരവിട്ടത്.

പള്ളി പൊളിക്കുന്നതിനെതിരെ വഖഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നല്‍കിയ ഹരജി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി യജുവിന്ദര്‍ സിങ് തള്ളി.

വഖഫ് ബോര്‍ഡിനും പള്ളിക്കമ്മിറ്റിക്കും അവരുടെ വാദത്തെ ന്യായീകരിക്കാന്‍ ആവശ്യമായ സാധുവായ രേഖകള്‍ നല്‍കാന്‍ സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പള്ളി നിലനില്‍ക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വഖഫ് ബോര്‍ഡ് പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ നിരീക്ഷണം.

പള്ളിയുടെ അഞ്ച് നിലകളിലെ മൂന്ന് നിലകള്‍ പള്ളി അധികൃതര്‍ നേരത്തെ പൊളിച്ചുമാറ്റിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു തീരുമാനം.

ശേഷിച്ച രണ്ടുനിലകള്‍ കൂടി പൊളിച്ചുമാറ്റണമെന്ന് മുന്‍സിപ്പല്‍ കമ്മീഷണര്‍ ഉത്തരവിട്ടിരുകയും ചെയ്തു. മേയ് മൂന്നിലെ ഈ ഉത്തരവ് ചോദ്യം ചെയ്താണ് സഞ്ജൗലി പള്ളി അധികൃതര്‍ കോടതിയെ സമീപിച്ചത്.

അതേസമയം, വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സഞ്ജൗലി പള്ളിക്കമ്മിറ്റിയംഗം മുഹമ്മദ് ലത്തീഫ് പറഞ്ഞു.

നേരത്തെ, തീവ്രഹിന്ദുത്വവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നതും പിന്നീട് പള്ളി പൊളിക്കണമെന്ന കോടതി ഉത്തരവിലേക്ക് കാര്യങ്ങള്‍ നീങ്ങിയതും.

‘നിയമവിരുദ്ധമായ’ പള്ളി നിര്‍മാണ കേസുകള്‍ക്ക് സമാനമായ വിധിയുണ്ടാകുമെന്നും ജില്ലാകോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രതികരിച്ചു.

Content Highlight: Sanjauli Mosque in Shimla should be completely demolished; Court rejects the petition of the mosque committee

We use cookies to give you the best possible experience. Learn more