| Tuesday, 23rd December 2025, 12:58 pm

ഇവന്റെ അസുഖം എങ്ങനെയുണ്ട്? എന്റെ മുടിയില്‍ തഴുകിക്കൊണ്ട് ലാലേട്ടന്‍ ഡോക്ടറോട് ചോദിച്ചു, എന്റെ കണ്ണുനിറഞ്ഞു: സംഗീത്

നന്ദന എം.സി

ഷൂട്ടിനിടെ പനിപിടിച്ച് വിറച്ചുകിടന്ന സമയത്ത് മോഹൻലാൽ നൽകിയ കരുതലാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായി ഇന്നും ഓർക്കുന്നതെന്ന് നടൻ സംഗീത് പ്രതാപ് പറയുന്നു. ‘തുടരും’ സിനിമയുടെ ചിത്രീകരണ വേളയിലെ ആ അനുഭവം സംഗീത് തുറന്നു പറയുകയാണ്.

ഷൂട്ടിനിടെ അസുഖം കൂടിയതിനെ തുടർന്ന് ഡോക്ടറും നഴ്സും ചേർന്ന് മോഹൻലാലിന്റെ മുറിയിലേക്ക് കൊണ്ടുപോയി. ചികിത്സ നൽകിയപ്പോൾ, അവിടേക്ക് എത്തിയ ലാലേട്ടൻ തന്റെ തലയിൽ തഴുകി ‘ഇവന്റെ അസുഖം എങ്ങനെയുണ്ട്?’ എന്ന് ഡോക്ടറോട് ചോദിച്ച നിമിഷം ഇന്നും മനസ്സിൽ മായാതെ കിടക്കുകയാണെന്ന് സംഗീത് പറയുന്നു.

സംഗീത് പ്രതാപ്, മോഹൻലാൽ, Photo: Sangeeth prathap / Facebook

‘ഷൂട്ടിനിടെ പനിപിടിച്ച് വിറച്ചുകിടക്കുമ്പോൾ ലാലേട്ടന്റെ മുറിയിൽ കൊണ്ടുപോയി. ഡോക്ടറും, നേഴ്സും ഇൻജക്റ്റിനും മരുന്നും തന്നു. അവിടെ വന്ന ലാലേട്ടൻ എന്റെ തലയിൽ തഴുകികൊണ്ട് ഡോക്ടറോട് ഇവന്റെ അസുഖം എങ്ങനെയുണ്ടെന്ന് അന്നേഷിക്കുന്ന രംഗം മനസ്സിൽ മായാതെ കിടക്കുന്നു,’ സംഗീത് പറഞ്ഞു.

കുറച്ചുനേരം മുടിയിൽ തഴുകി നിന്ന ആ കരുതൽ തന്റെ കണ്ണുനിറയിപ്പിച്ചുവെന്നും സംഗീത പറഞ്ഞു. ആ രംഗം കുട്ടിക്കാലത്തെ പനി ദിവസങ്ങളും അച്ഛന്റെയും അമ്മയുടെയും കരുതലും ഓർമിപ്പിച്ചെന്ന് സംഗീത് കൂട്ടിച്ചേർത്തു.

‘അച്ഛനും അമ്മയും കഴിഞ്ഞാൽ ഇന്ന് ആ സ്ഥാനത്ത് ലാലേട്ടനാണ്,’ സംഗീത് പറഞ്ഞു.

‘നന്നായി ചെയ്യുന്നു’ എന്ന് ലാലേട്ടൻ വന്ന് പറഞ്ഞത് ജീവിതത്തിലെ വലിയ പ്രോത്സാഹനമായി മാറിയതായും സംഗീത് പറയുന്നു.

ആ സന്തോഷവാർത്ത ഉടൻ തന്നെ മമിത ബൈജുവിന് മെസേജയച്ചതും അദ്ദേഹം ഓർത്തെടുത്തു പറഞ്ഞു.

‘ഷൂട്ടിന്റെ ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ തമാശയും സ്നേഹവുമാണ്. ഏറ്റവും കൂടുതൽ ടേക്ക് കെയർ ചെയ്യുന്നത് ലാലേട്ടനാണ്,’ സംഗീത് പറഞ്ഞു.

ഒരു അഭിനേതാവെന്ന നിലയിലും അതിലുപരി ഒരു മനുഷ്യനെന്ന നിലയിലും ലാലേട്ടനിൽ നിന്ന് ഒരുപാട് പഠിക്കാൻ കഴിഞ്ഞുവെന്ന് സംഗീത് കൂട്ടിച്ചേർത്തു.

ലാലേട്ടനെ കാണണമെന്നുള്ളത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതിനാൽ തന്നെയാണ് ഒരു ചെറിയ സീനായിട്ട് കൂടിയും തുടരും സിനിമയുടെ ഭാഗമായതെന്നും സംഗീത് പറഞ്ഞു.

Content Highlight: Sangeeth Prathap talk about Actor Mohanlal

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more