നടൻ, എഡിറ്റർ എന്നീ നിലകളിൽ ശ്രദ്ധേയനായ താരമാണ് സംഗീത് പ്രതാപ്. ഹൃദയം എന്ന സിനിമയിലൂടെയാണ് സംഗീത് തൻ്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് 2024-ൽ ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിലെ എഡിറ്റിങ്ങിന് മികച്ച എഡിറ്ററിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.
2024-ൽ ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നെസ്ലെന്, മമിത ബൈജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രമാണ് നടൻ എന്ന രീതിയിൽ സംഗീതിനെ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രിയനാക്കിയത്. വീണ്ടും ഗിരീഷ് എ.ഡി.യുടെ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിൻ പോളിയുടെ അനിയനായ ജോയൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും മികച്ച പ്രതികരണങ്ങളാണ് സംഗീതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സംഗീത് പ്രതാപ്. Photo. Screen grab/ Youtube
ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമയിൽ സംവിധായകൻ ഗിരീഷ് എ.ഡിയെ കുറിച്ച് സംസാരിക്കുകയാണ് സംഗീത് പ്രതാപ്.
‘ഗിരീഷേട്ടന്റെ ഒരു മാജിക് എന്നു പറയുന്നത്, നമ്മൾ എപ്പോഴും മെയിൻസ്ട്രീം സിനിമകൾ എടുത്തുനോക്കിയാൽ, അത് പകുതിയും നമ്മൾ ഇഷ്ടപ്പെടാൻ കാരണം നമുക്ക് മുന്നേ ഇഷ്ടമുള്ള ആക്ടേഴ്സ് അതിൽ അഭിനയിച്ചത് കൊണ്ടുകൂടി ആയിരിക്കും.
അപ്പോൾ ഒരു ക്യാരക്ടറിനോടുള്ള പകുതി എംപതി അവിടെ കഴിഞ്ഞു എന്നു പറയാം. കാസ്റ്റിംഗ് പെർഫെക്റ്റ് ആയി നമുക്ക് ഇഷ്ടമുള്ള ഒരു ആക്ടറിനെ അവിടെ പ്ലേസ് ചെയ്യുമ്പോൾ ഒരു പടത്തിന്റെ അമ്പത് ശതമാനം പണി കഴിഞ്ഞു, ബാക്കി പകുതി നമ്മൾ വർക്ക് ചെയ്താൽ മതി എന്ന് പറയാറുണ്ട്,’ സംഗീത് പറഞ്ഞു.
ഗിരീഷ് എ. ഡി. യുടെ സിനിമകളിൽ റിലേറ്റ് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സാധാരണക്കാരെ കൊണ്ടുവന്ന് തന്റെ കഥാപാത്രങ്ങളിലേക്ക് ഉൾക്കൊള്ളിക്കുന്ന രീതിയാണ് അദ്ദേഹത്തിനുള്ളതെന്നും സംഗീത് പറയുന്നു.
‘തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങി ഇങ്ങോട്ടുള്ള ഗിരീഷേട്ടന്റെ പടങ്ങൾ എടുത്തുനോക്കിയാൽ വളരെ ജെന്യുവൈൻ ആയിട്ടുള്ള ആളുകളെ കൊണ്ടുവന്ന് പ്ലേസ് ചെയ്തിട്ട്, എഴുത്തിലും മേക്കിങ്ങിലുടെയും ആ കഥാപാത്രത്തോട് ഒരു എംപതിയും റൂട്ടും കൊടുത്തിട്ടാണ് ആളുകളിൽ ഇഷ്ടം ഉണ്ടാക്കിയെടുക്കുന്നത്,’ നടൻ പറഞ്ഞു.
ഒരു കഥാപാത്രത്തെ മനസിൽ കണ്ടിട്ട് അതിന് ഏറ്റവും അനുയോജ്യരായ ആളുകളെ മാത്രം വിളിക്കുകയും, അവർക്കായി പ്രത്യേകമായി ഓഡിഷൻ വെക്കുകയുമാണ് ഗിരീഷ് എ. ഡി. സിനിമകളിലേക്ക് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന രീതി എന്നും സംഗീത് കൂട്ടിച്ചേർത്തു.
‘പിന്നെ ഗിരീഷേട്ടന്റെ സ്ക്രിപ്റ്റ് ഭയങ്കര ബൗണ്ടഡ് ആയിട്ട് തന്നെയായിരിക്കും ഉണ്ടാവുക. അതായത് ക്യാരക്ടറിന്റെ ട്രെയ്റ്റ്സും സ്റ്റൈലും ഒക്കെ അതിൽ തന്നെയുണ്ടാവും. എന്നിട്ട് ആ പ്ലാനിങ്ങിൽ ഈ ക്യാരക്ടറിന് ഇന്ന ആക്ടർ ചേരുമായിരിക്കും എന്ന് വിചാരിച്ചു തന്നെയാണ് നമ്മളെ വിളിക്കുന്നത്.
സംഗീത് പ്രതാപ്. Photo. X.com
അല്ലാതെ ഒരുപാട് പേരെ വച്ച് ഓഡിഷൻ നടത്തി അതിൽ നിന്നും നമ്മളെ സെലക്ട് ചെയ്യുന്നതല്ല. പകരം നമ്മളെ മാത്രം ഓഡിഷന് വിളിച്ച് അത് വർക്ക് ആയിട്ടുണ്ടെങ്കിൽ മാത്രം മുന്നോട്ട് പോകുന്ന രീതിയാണ് ഗിരീഷേട്ടനിൽ കൂടുതലും കാണാറുള്ളത്,’ സംഗീത് പ്രതാപ് പറഞ്ഞു.