| Thursday, 26th February 2026, 10:53 am

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യ വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സംയുക്ത കിസാന്‍ സഭ

നിഷാന. വി.വി

ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച ( എസ്.കെ.എം). ഹരിയാനയിലെ കുരുക്ഷേത്രയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

വാണിജ്യ മന്ത്രി പിയുഷ് ഗോയലിനെ രാഷ്ട്രപതി പുറത്താക്കുക, ഇന്ത്യ-യു.എസ് വ്യാപാരകരാറില്‍ ഒപ്പിടരുതെന്ന് പ്രധാനമന്ത്രിയോട് നിര്‍ദേശിക്കുക, ഗോതമ്പ്-നെല്ല് കര്‍ഷകര്‍ക്കുള്ള ബോണസ് അവസാനിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കുക, വൈദ്യുതി ഭേദഗതി ബില്‍, നാല് ലേബര്‍ കോഡുകള്‍ എന്നിവ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും സമരം.

ഇതുമായി ബന്ധപ്പെട്ട തുറന്ന കത്തുകള്‍ അയക്കുന്നതിന് കര്‍ഷകര്‍ പോസ്റ്റ് ഓഫീസുകളിലേക്ക് ജാഥകള്‍ നടത്തും.

അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസമായ മാര്‍ച്ച് ഒമ്പതിന് ജന്തര്‍ മന്തറില്‍ തൊഴിലാളി-കര്‍ഷക പാര്‍ലമെന്റ് നടത്താന്‍ യോഗം തീരുമാനിച്ചു.

മാര്‍ച്ച് 10 മുതല്‍ എപ്രില്‍ 13 വരെ ഇന്ത്യയിലുടനീളം മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഏകോപന സമിതികളോട് യോഗം നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യ-യു.എസ് വ്യാപാര കരാറിന്റെയും കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് നയങ്ങളുടെയും അപകടങ്ങള്‍ വിശദീകരിക്കുന്നതിനായി മഹാപഞ്ചായത്തുകള്‍ വഴി പതിനായിരക്കണക്കിന് കര്‍ഷകരെ അണിനിരത്തണമെന്നും ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ അധികാര കേന്ദ്രീകരണത്തിനെതിരെ പോരാടണം, സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കണം, സംസ്ഥാനങ്ങളുടെ നികുതി അധികാരം പുനസ്ഥാപിക്കുന്നതിനായി ജി.എസ്.ടി നിയമം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിനെ പ്രേരിപ്പിക്കണം, സെസും സര്‍ചാര്‍ജുകളും ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കാവുന്ന പൂളിന്റെ നിലവിലെ 33% ന് പകരം 60% വിഹിതം അനുവദിക്കണം, എന്നിവ ആവശ്യപ്പെട്ട് ഫെബ്രുവരി 27 ന് എസ്.കെ.എം പ്രതിനിധികള്‍ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും കാണുമെന്ന് ഫോറം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 23 ന് ഭഗത് സിങ് രക്തസാക്ഷി ദിനത്തില്‍ രാജ്യവ്യാപകമായി സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിക്കും. ഐക്യ സമരങ്ങള്‍ക്കുള്ള അന്തിമ പദ്ധതി തീരുമാനിക്കുന്നതിനായി ട്രേഡ് യൂണിയനുകളുടേയും കര്‍ഷക തൊഴിലാളി യൂണിയനുകളുമായും യോഗങ്ങള്‍ നടത്തും.

പഞ്ചാബ്, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കര്‍ഷക സമരങ്ങള്‍ക്കെതിരെ നടന്ന പൊലീസ് അടിച്ചമര്‍ത്തലിനെ യോഗം ശക്തമായി അപലപിച്ചു.

ജോഗിന്ദര്‍ സിങ് ഉഗ്രഹാന്‍, ഇന്ദ്രജിത്ത് സിങ്, രാകേഷ് ടികായത്ത്, അശോക് ധവാലെ, ആശിഷ് മിത്തല്‍, ജഗ്മോഹന്‍ സിങ്, രാജന്‍ ക്ഷീര്‍സാഗര്‍, ജോഗീന്ദര്‍ സിങ് നൈന്‍ എന്നിവരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുളള 150 ലധികം ആളുകള്‍ പങ്കെടുത്തു.

Content Highlight: Samyukta Kisan Sabha prepares for nationwide protest against central government’s anti-farmer policies

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more