| Tuesday, 17th March 2026, 11:34 am

രോഹിത്തും ധോണിയുമില്ല; സാം ബില്ലിങ്സിന്റെ ഓള്‍ ടൈം ടി - 20 ടീമിങ്ങനെ...

ഫസീഹ പി.സി.

ഓള്‍ ടൈം ടി – 20 ഇലവനെ തെരഞ്ഞെടുത്തത് ഇംഗ്ലീഷ് താരവും മുന്‍ സി.എസ്.കെ താരവുമായിരുന്ന സാം ബില്ലിങ്സ്. ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരെന്ന് വിലയിരുത്തപ്പെടുന്ന എം.എസ് ധോണിയെയും രോഹിത് ശര്‍മയെയും അദ്ദേഹം തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് കൗതുകം. ക്രിക് ട്രാക്കറിലാണ് ബില്ലിങ്സ് തന്റെ ഓള്‍ ടൈം ടി – 20 ടീമിനെ പ്രഖ്യാപിച്ചത്.

ക്രിസ് ഗെയ്ലും ജോസ് ബട്‌ലറുമാണ് ബില്ലിങ്സിന്റെ ടീം ഓപ്പണ്‍ ചെയ്യുന്നത്. ഗെയ്ല്‍ ടി – 20 ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനാണ്. 14562 റണ്‍സാണ് യൂണിവേഴ്‌സല്‍ ബോസിന് ഈ ഫോര്‍മാറ്റിലുള്ളത്. ബട്‌ലറാകട്ടെ ഇംഗ്ലണ്ടിനെ 2022ല്‍ ടി – 20 ലോകകപ്പ് ജേതാക്കളാക്കിയിരുന്നു.

ക്രിസ് ഗെയ്‌ലും ജോസ് ബട്ലറും. Photo: Zap Cricket & Jos Butlar

മൂന്നാം നമ്പറിലും നാലാം നമ്പറിലും ആര്‍.സി.ബിയുടെ പ്രശസ്ത ജോഡികളായ വിരാട് കോഹ്‌ലിയും എ.ബി. ഡി വില്ലിയേഴ്സുമാണ്. 8661 റണ്‍സുമായി ഐ.പി.എല്ലിലെ റണ്‍ വേട്ടക്കാരില്‍ വിരാട് ഒന്നാമതാണെങ്കില്‍ 9424 റണ്‍സാണ് ഡി വില്ലിയേഴ്‌സിന് ടി -20യിലുള്ളത്.

അടുത്ത നാല് സ്ഥാനങ്ങളിലേക്കും വെസ്റ്റ് ഇന്‍ഡീസ് താരങ്ങളെയാണ് ബില്ലിങ്സ് തെരഞ്ഞെടുത്തിട്ടുള്ളത്. അഞ്ചാമനായി നിക്കോളാസ് പൂരനും ആറാമനായി കിറോണ്‍ പൊള്ളാര്‍ഡും എത്തുന്നു. ഏഴും എട്ടും സ്ഥാനത്ത് യഥാക്രമം ആന്ദ്രേ റസലും സുനില്‍ നരെയ്നുമാണ്.

ജസ്പ്രീത് ബുംറയും ലസിത് മലിംഗയും. Photo: Mumbai Indians

ഒമ്പതാമനായി അഫ്ഗാന്‍ സ്പിന്നര്‍ റഷീദ് ഖാനും ഇടം പിടിച്ചിട്ടുണ്ട്. രണ്ട് പേസര്‍മാരെയാണ് ബില്ലിങ്സ് അവസാനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെത്തുമ്പോള്‍ ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയുമുണ്ട്. പന്ത്രണ്ടാമനായി ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കുമാണുള്ളത്.

സാം ബില്ലിങ്സിന്റെ ഓള്‍ ടൈം ടി – 20 ഇലവന്‍

ക്രിസ് ഗെയ്ല്‍, ജോസ് ബട്‌ലര്‍, വിരാട് കോഹ്‌ലി, എ.ബി. ഡെ വില്ലിയേഴ്സ്, നിക്കോളാസ് പൂരന്‍, കിറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, റഷീദ് ഖാന്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ

Content Highlight: Sam Billings picks his all time T20 team; excludes Rohit Sharma and MS Dhoni

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more