| Tuesday, 10th January 2012, 10:33 pm

സര്‍ക്കാര്‍ എതിര്‍ക്കില്ല: സല്‍മാന്‍ റുഷ്ദി ഇന്ത്യയിലെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജയ്പൂര്‍ ലിറ്റററി ഫെസ്റ്റില്‍ വിവാദ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദി പങ്കെടുക്കും. സല്‍മാന്‍ റുഷ്ദിയുടെ സന്ദര്‍ശനത്തെ എതിര്‍ക്കുകയോ തടയുകയോ ചെയ്യില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മുസ്‌ലിം മത വികാരം വ്രണപ്പെടുത്തിയ സല്‍മാന്‍ റുഷ്ദിക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മുസ്ലിം മത പുരോഹിത സംഘടന കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ മുസ്‌ലിം മത വികാരം വ്രണപ്പെടുത്തിയ റുഷ്ദിയുള്‍പ്പെടെ ഒരാള്‍ക്കും ഇന്ത്യയിലേക്ക് വിസ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ദാറുല്‍ ഉലൂം ദയൂബന്ദ് എന്ന മത പുരോഹിത സംഘടനയുടെ വൈസ് ചാന്‍സലറാണ് രംഗത്തു വന്നിരുന്നത്. ഇതേക്കുറിച്ച് “ഇന്ത്യ സന്ദര്‍ശിക്കാന്‍ തനിക്ക്് വിസയുടെ ആവശ്യമില്ലെ”ന്നാണ് റുഷ്ദി ട്വിറ്ററില്‍ പ്രതികരിച്ചത്.

ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതു കൊണ്ട് കോണ്‍ഗ്രസും ബി.ജെ.പിയും സമാജ്‌വാദി പാര്‍ട്ടിയുമെല്ലാം ഈ വിവാദത്തില്‍ പങ്കു ചേര്‍ന്നിരുന്നു. റുഷ്ദി വിവാദത്തിന് പിന്നില്‍ വോട്ട് ലക്ഷ്യമാക്കി കോണ്‍ഗ്രസാണെന്ന് ബി.ജെ.പി വക്താവ് നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. എം.എഫ് ഹുസൈന്റെ സന്ദര്‍ശനം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ സല്‍മാന്‍ റുഷ്ദിക്ക് സമ്മതം നല്‍കുന്നതിന് പിന്നില്‍ വോട്ട് ലക്ഷ്യമാണെന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് ഷാഹിദ് സിദ്ദീഖി പറഞ്ഞത്.

1989ല്‍ പ്രസിദ്ധീകരിച്ച റഉഷ്ദിയുടെ “സാത്താനിക്ക് വേഴ്‌സസ്” എന്ന പുസ്തകമാണ് മുസ്‌ലിം മതമൗലികവാദികളുടെ വിമര്‍ശനത്തിനിടയാക്കിയത്. റുഷ്ദിയെ വധിക്കണമെന്ന ഇറാന്‍ ആത്മീയ നേതാവ് പുറപ്പെടുവിച്ച ഫത്‌വ 1998ല്‍ മയപ്പെടുത്തിയെങ്കിലും ഇതുവരെ പിന്‍വലിച്ചിട്ടില്ല.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more