| Saturday, 20th November 2010, 11:57 pm

ചമയങ്ങളില്ലാത്ത ജീവിതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നദീം നൗഷാദ്

ജനങ്ങള്‍ക്ക് എത്തിനോക്കാന്‍ കഴിയാത്ത മണിമന്ദിരങ്ങളില്‍ ജീവിക്കുന്നവരാണ് സിനിമാ താരങ്ങള്‍. പ്രേക്ഷകര്‍ വെള്ളിത്തിരയില്‍ മാത്രം അവരെ കാണുന്നു. അവരുടെ ജീവിതം നിഗൂഡതയുടെ പരിവേഷത്തോടുകൂടി കൂടി പുറം ലോകം അറിയുന്നു.

എന്നാല്‍ ശാന്താദേവി സിനിമാ നടികളുടെ ഗ്ലാമറസ് ലോകത്തിന് പുറത്ത് ജീവിച്ചു. മുഖത്ത് ചായം തേക്കുമ്പോള്‍ മാത്രമാണ് തങ്ങള്‍ താരമാകുന്നതെന്ന് മറ്റ് നടികളെ ഓര്‍മ്മിപ്പിച്ചു. ശാന്താദേവി ഒരിക്കല്‍ പറഞ്ഞു,”ബംഗ്ലാവും കാറും ആയമാരും ഇല്ലാത്ത ഏക നടിയാണ് ഞാന്‍”.

53 വര്‍ഷമായി അഭിനയ രംഗത്തുള്ള ഒരു നടി ഇങ്ങിനെ പറയുമ്പോള്‍ അവരുടെ ജീവിതം എങ്ങിനെയാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നത്. ശാന്താദേവി കോഴിക്കോട് നഗരത്തിലെ സിറ്റി ബസുകളില്‍ യാത്ര ചെയ്യുന്നതും മിഠായിത്തെരുവിലൂടെ നടന്ന് പോകുന്നതും ഇന്നലെയുടെ കാഴ്ചയായിരുന്നു. ചമയങ്ങളില്ലാത്ത ജീവിതം നടികള്‍ക്ക് സാധ്യമാകുമെന്ന് വെള്ളിത്തിരയിലെ ചായം തേച്ച മുഖങ്ങളെ വിസ്മയത്തോടെ മാത്രം കാണുന്ന പ്രേക്ഷകനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു അവര്‍.

രണ്ടു തവണ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടും അവ സൂക്ഷിച്ചുവെക്കാന്‍ വീട്ടില്‍ ഒരു ഇടമുണ്ടായിരുന്നില്ലെന്നത് അവരെ വിഷമിപ്പിച്ചിട്ടുണ്ട്. നാടകത്തില്‍ നിന്ന് സിനിമയിലെത്തുകയും ദാരിദ്ര്യത്തില്‍ ജീവിക്കേണ്ടി വരികയും ചെയ്യുകയെന്ന വിധി കോഴിക്കോട്ടെ പല കലാകാരന്‍മാര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ബാലന്‍ കെ നായര്‍, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരന്‍ എന്നിവരെ നിഴല്‍ പോലെ ഈ വിധി പിന്തുടര്‍ന്നിട്ടുണ്ട്. ആ ഗണത്തിലായിരുന്നു ശാന്താദേവിയും.

” ഇവിടത്തെ എല്ലാ കലാകാരന്‍മാരും ഇങ്ങിനെയാണ്. കാശു പറഞ്ഞ് വാങ്ങാന്‍ കഴിയാത്തവര്‍. ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ വേണ്ടിയാണ് അവര്‍ അഭിനയിച്ചിരുന്നത്. ഇതിനിടയില്‍ സമ്പാദിക്കാന്‍ മറന്നു പോയി. ഉള്ളത്‌കൊണ്ട് തൃപ്തിപ്പെടുന്നവരായിരുന്നു അവര്‍. തങ്ങളുടെ വലിപ്പം മനസിലാക്കാതെ പോയ വലിയ കലാകാരന്‍മാര്‍”- മറ്റ് കലാകാരന്‍മാരെ പറ്റി പറഞ്ഞ് ശാന്താദേവി പറയാതെ പറഞ്ഞത് തന്റെ ജീവിതം കൂടിയല്ലെ?.

We use cookies to give you the best possible experience. Learn more