മലപ്പുറം: സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക് പോസ്റ്റിന് പിറകിലെ ലക്ഷ്യം ബ്ലാക്ക് മെയിലിംങ് എന്ന് പൊലീസ്.
കാപ്പ കേസ് പ്രതിയായ മുഹമ്മദ് റോഷനാണ് സാദിഖലി തങ്ങൾക്കെതിരായ ബ്ലാക്ക് മെയിലിംഗിന് പിറകിലെന്നാണ് പൊലീസ് കണ്ടെത്തൽ.
വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടിരൂപ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചപ്പോൾ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു.
പണത്തിനായി പ്രതി ആദ്യം സമീപിച്ചത് മുഈനലി തങ്ങളെയാണ്. റോഷൻ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇടനിലക്കാർ വഴിയായിരുന്നു ഭീഷണിയെന്നും പൊലീസ് പറയുന്നു, എന്നാൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് ഇയാൾതന്നെയാണോ എന്ന് വ്യക്തമായിട്ടില്ല. ഐ.പി അഡ്രസ് ഉൾപ്പടെയുള്ള ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനപ്പെടുത്തി മാത്രമേ പ്രതിയെ കണ്ടെത്താനാകൂ എന്നാണ് സൈബർ പൊലീസിന്റെ വിശദീകരണം.
സാദിഖലിക്കെതിരായ പോസ്റ്റിനെതിരെ മുസ്‌ലിം ലീഗ് പരാതി നൽകിയിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല.
തങ്ങൾക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് വന്നതുമുതൽ ഏറെ ജാഗ്രതയോടെയാണ് രാഷ്ട്രീയപാർട്ടികൾ വിഷയത്തെ കൈകാര്യം ചെയ്തത്.
ഇടത് നേതാക്കളടക്കം സാദിഖലി തങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
Content Highlight: Sadiqali’s defamatory Facebook post: Kappa case accused demanded Rs 15 crore