| Thursday, 11th May 2023, 11:39 am

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പോര് ഇനിയും മുറുകും; സച്ചിന്‍ പൈലറ്റിന്റെ 'ജന്‍ സംഘര്‍ഷ് യാത്ര'ക്ക് ഇന്ന് തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അശോക് ഗെലോട്ട് സര്‍ക്കാരിനെയും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെയും സമര്‍ദ്ദത്തിലാക്കി, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ ‘ജന്‍ സംഘര്‍ഷ് യാത്ര’ ഇന്നാരംഭിക്കും. അഞ്ച് ദിവസം നീളുന്ന യാത്ര അജ്മീരില്‍ നിന്നുമാണ് ആരംഭിക്കുന്നത്. അഴിമതിയും പേപര്‍ ചോര്‍ച്ചയും ഉയര്‍ത്തി കാട്ടിയുള്ള യാത്ര അഞ്ച് ദിവസത്തിനുള്ളില്‍ 125 കിലോമീറ്റര്‍ പിന്നിടും.

കഴിഞ്ഞ മാസം സച്ചിന്‍ പൈലറ്റ് വസുന്ധര രാജെ സര്‍ക്കാരിന്റെ അഴിമതിയാരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്തിയിരുന്നു.

ജയ്പൂരിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുന്‍പ് അശോക് ഉദ്യാനത്തിന് സമീപം സംഘടിപ്പിച്ച പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. അന്ന് കിഷന്‍ഗാര്‍ഹിലെ തോലമാല്‍ ഗ്രാമത്തില്‍ അദ്ദേഹം താമസിക്കും.

തന്റെ യാത്ര ആര്‍ക്കെതിരെയും അല്ലെന്നും അഴിമതിക്കെതിരാണെന്നും കഴിഞ്ഞ ദിവസം സച്ചിന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ തര്‍ക്കത്തിലാണ്. 2020ല്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള 18 എം.എല്‍.എമാര്‍ ഗെലോട്ടിനെതിരെ രംഗത്ത് വന്നിരുന്നു. ഈ പ്രതിസന്ധി ഒരു മാസത്തോളം നീണ്ടുനില്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് കേന്ദ്ര നേതാക്കള്‍ ഇടപെട്ട് സച്ചിന്‍ പൈലറ്റിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയതോടെയായിരുന്നു പാര്‍ട്ടിയിലെ പ്രതിസന്ധി ഒത്തുതീര്‍പ്പായത്.

രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രതിസന്ധി കാലത്ത് സര്‍ക്കാരിനെ രക്ഷിച്ചത് ബി.ജെ.പി നേതാവ് വസുന്ധര രാജെയാണെന്ന അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് രംഗത്ത് വന്നിരുന്നു. ഗെലോട്ടിന്റെ നേതാവ് വസുന്ധര രാജെയാണെന്നും സോണിയ അല്ലെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്.

Contenthighlight: Saching pilot start jan sangarsh yathra today

Latest Stories

We use cookies to give you the best possible experience. Learn more