| Wednesday, 11th February 2026, 12:38 pm

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവിനും സ്വാഭാവിക ജാമ്യം

നിഷാന. വി.വി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മീഷ്ണറുമായ എന്‍. വാസുവിന് ജാമ്യം.

കട്ടിളപ്പാളികേസിലെ മൂന്നാം പ്രതിയാണ് എന്‍. വാസു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എസ്.ഐ.ടി കുറ്റ പത്രം സമര്‍പ്പിക്കാത്തത് ചൂണ്ടികാട്ടിയായിരുന്നു ജാമ്യ നീക്കം.

ജില്ല വിട്ട് പുറത്തുപോവാന്‍ പാടില്ല, അന്വേഷണ ഉദ്യോസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണം, രണ്ട് ആള്‍ ജാമ്യം എന്നീ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിക്കുന്ന അഞ്ചാമത്തെ പ്രതിയാണ് എന്‍. വാസു.

90 ദിവസം കഴിഞ്ഞാല്‍ പ്രതിക്ക് സ്വാഭാവ ജാമ്യത്തിന് അര്‍ഹതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കുറ്റകൃത്യം വൈകുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസവും കോടതി എസ്.ഐ.ടിയോട് ആരാഞ്ഞിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷയത്തില്‍ കൃത്യമായൊരു മറുപടി നല്‍കിയിരുന്നില്ല.

കേസിന്റെ വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്നും ഓരോ ദിവസവും കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നുണ്ട്. കൂടുതല്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. അത്തരത്തില്‍ നിരവധി വിശദാംശങ്ങളും പുറത്തുവരുന്നതിനാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പുതിയ കേസുകള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ സമഗ്രമായ കുറ്റപത്രം എന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യമെന്നും അതിന് വേണ്ടിയാണ് കുറ്റപത്രം വൈകുന്നത്. അല്ലാതെ മറ്റൊന്നുമില്ല. ഇതായിരുന്നു പ്രോസിക്യൂഷന്റെ വാദം.

എന്‍. വാസുവിന് സ്വാഭാവിക ജാമ്യം അനുവദിക്കാമോയെന്ന ചോദ്യത്തിന് കടുത്ത നിബന്ധനകള്‍
ഏര്‍പ്പെടുത്തണം എന്നതായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഇത് കൂടി പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

മുഖ്യ പ്രതി ഉണ്ണീകൃഷ്ണന്‍ പോറ്റിക്കും കഴിഞ്ഞ ദിവസം സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. കൂടാതെ മുരാരി ബാബു, ശ്രീകുമാര്‍, സുധീഷ് തുടങ്ങിയ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

എന്‍. വാസുവിന്റെ ജാമ്യാപേക്ഷയോടൊപ്പം പങ്കജ് ഭണ്ഡാരി ഗോവര്‍ധന്‍, കെ.എസ്. ബൈജു എന്നിവരെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരുടെ റിമാന്‍ഡ് പതിനാല് ദിവസത്തേക്ക് കൂടി കോടതി നീട്ടി.

Content Highlight: Sabarimala gold robbery: N. Vasu also granted natural bail

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more